സമാന പ്രായക്കാരെല്ലാം കളിച്ചു നടക്കുമ്പോള്‍ ശ്രീഭൂമിക വീട്ടിനകത്താണ്. കാഴ്ചകള്‍ കാണാന്‍ കഴിയാതെ. പിച്ചവെക്കാനാവാതെ. മറ്റു കുട്ടികളെ പോലെ ശ്രീഭൂമികയും കളിച്ചു ചിരിച്ച് നടക്കുന്നത് കാണാന്‍ മാതാപിതാക്കള്‍ക്ക് ആഗ്രഹമുണ്ട്.
പക്ഷേ പ്രാരാബ്ദം നിറഞ്ഞ ജീവിതത്തിനിടയില്‍ മകളുടെ ചികിത്സ പോലും മുന്നോട്ട് കൊണ്ടു പോവാന്‍ കഴിയാത്തതിന്‍റെ വിഷമത്തിലാണ് ഇവര്‍.
ശ്രീഭൂമികയ്ക്ക് ഈ കുഞ്ഞുകാലുകള്‍ കൊണ്ട് പിച്ച വെക്കണം. വര്‍ണ്ണങ്ങളും പൂക്കളും പൂന്പാറ്റയെയുമെല്ലാം കണ്ട് പുഞ്ചിരിക്കണം.
ജനിച്ചു വീണ് നാലാം മാസത്തില്‍ തലച്ചോറിലുണ്ടായ രക്തശ്രാവത്തെ തുടര്‍ന്ന് കൈകാലുകള്‍ തളര്‍ന്നു. കാഴ്ചയുടെ ലോകം നഷ്ടപ്പെട്ടു. അന്നുമുതല്‍ കുത്തന്നൂര്‍ ചിന്പുകാടുള്ള വീട്ടില്‍ മറ്റുകുട്ടികളെ പോലെ മകള്‍ കളിച്ചു ചിരിക്കുന്നത് കാണുന്നതിനായി അച്ഛന്‍ ചന്ദ്രനും ചിത്രയും കാത്തിരിക്കുകയാണ്.
ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ നടത്തുന്ന ചികിത്സയിലൂടെ ചെറിയ രീതിയില്‍ കാഴ്ച തിരിച്ചു കിട്ടി. പിടിച്ചു നില്‍ക്കാമെന്നായി.
എന്നാല്‍ വര്‍ഷങ്ങളായി തുടരുന്ന ചികിത്സ സാന്പത്തിക പരാധീനതകള്‍ മൂലം മുടങ്ങിയിരിക്കുന്നതിന്‍റെ വിഷമത്തിലാണ് മാതാപിതാക്കള്‍.
പ്രതിമാസം ചികിത്സക്കു മാത്രമായി വലിയ തുക വേണം. കോയന്പത്തൂരില്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ ചന്ദ്രന്‍റെ ജോലിയില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബ ജീവിതവും ശ്രീഭൂമികയുടെ ചികിത്സയും മുന്നോട്ട് കൊണ്ടു പോവുന്നത്.
ശ്രീഭൂമികയുടെ ചികിത്സക്കായി നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
നന്‍മയുള്ളവരുടെ ചെറിയ സഹായം പോലും ഈ നാല് വയസ്സുകാരിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുന്നതിനുള്ള വലിയ കൈത്താങ്ങായി മാറും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here