ജിസാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു; ഇന്‍റർനെറ്റ് വേഗം കൂട്ടുകയെന്നത് പ്രാഥമിക ലക്ഷ്യം

ഏറ്റവും ഭാരമേറിയ ഇന്ത്യൻ നിർമിത വാർത്താ വിതരണ ഉപഗ്രഹമായ ജിസാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു. ഫ്രാൻസിന്റെ വാഹകശേഷി കൂടിയ വിക്ഷേപണ വാഹനമായ ഏരിയൻ 5 ആണ് ജീസാറ്റ് 11നെ ഭ്രമണപഥത്തിലെത്തിച്ചത്.

ഭാരമേറിയ നിരവധി ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചിട്ടുള്ള വിക്ഷേപണ വാഹനമാണ്‌ ഏരിയൻ 5. ഫ്രഞ്ച് ഗയാനയിലെ കൌറു വിക്ഷേപണത്തറയില്‍ നിന്ന് ഇന്ത്യൻ സമയം പുലർച്ചെ മൂന്നരയോടെയായിരുന്നു വിക്ഷേപണം.

ഇന്ത്യൻ ഗ്രാമങ്ങളിലെ ഇന്റർനെറ്റ് വേഗം കൂട്ടുകയാണ് ജിസാറ്റ് 11ന്റെ പ്രാഥമിക ലക്ഷ്യം. ഗ്രാമീണ മേഖലയിൽ ഇനി ഇന്റർനെറ്റ് സൗകര്യങ്ങൾ കൂടുതൽ വേഗത്തിലും ഫലപ്രദമായും ലഭ്യമാകും. 5845 കിലോഗ്രാമാണ് ജിസാറ്റ് 11ന്റെ ഭാരം. ഉപഗ്രഹാധിഷ്‌ഠിത ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗപ്പെടുത്തി രാജ്യത്തെ ആശയവിനിമയം കൂടുതൽ ഫലപ്രദമാക്കാൻ ജിസാറ്റ് 11 സഹായകമാകും.

1200 കോടി രൂപചെലവുള്ള ഉപഗ്രഹത്തിന്റെ കാലാവധി 15 വർഷമാണ്. റേഡിയോ സിഗ്നൽ സ്വീകരിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന 40 ട്രാൻസ്പോണ്ടറുകൾ ഉപഗ്രഹത്തിലുണ്ട്‌. ഈ ശ്രേണിയിൽ ഉൾപ്പെട്ട ജിസാറ്റ് 19, ജിസാറ്റ് 29 എന്നീ ഉപഗ്രഹങ്ങൾ നേരത്തെ വിക്ഷേപിച്ചിരുന്നു. ജിസാറ്റ് 20 അടുത്ത വർഷം വിക്ഷേപിക്കും. ഇന്ത്യൻ ഉപഗ്രഹത്തിനൊപ്പം ദക്ഷിണ കൊറിയയുടെ ഉപഗ്രഹവും ഏരിയൻ ഭ്രമണപഥത്തിലെത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here