ചലച്ചിത്രമേളയ്ക്ക് നാളെ തിരശീല ഉയരും; 72 രാജ്യങ്ങളില്‍ നിന്ന് 160ലധികം ചിത്രങ്ങള്‍; ‘എവരിബഡി നോസ്’ ഉദ്ഘാടന ചിത്രം

തിരുവനന്തപുരം: 23ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തിരശീല ഉയരും.

പ്രളയം ദുരന്തം വിതച്ച ജീവിതങ്ങള്‍ക്ക് അതിജീവനപാഠമൊരുക്കിയാണ് ഇത്തവണ മേള എത്തുന്നത്. 72 രാജ്യങ്ങളില്‍ നിന്നായി 160ലധികം ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശനത്തിനെത്തുന്നത്. അസ്ഗര്‍ ഫര്‍ഹാദിയുടെ എവരിബഡി നോസ് എന്ന സ്പാനിഷ് സിനിമയാണ് ഉദ്ഘാടന ചിത്രം.

കല കൊണ്ടു മുറിവുണക്കാനൊരുങ്ങി ഇത്തവണ രാജ്യാന്തര ചലച്ചിത്രമേള എത്തുന്നത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും ആഘോഷ പരിപാടികള്‍ ഒഴിവാക്കി കൊണ്ടാണ് ചലച്ചിത്ര മേള നടക്കുന്നത്.

പ്രളയം ദുരന്തം വിതച്ച ജീവിതങ്ങള്‍ക്ക് അതിജീവനപാഠമൊരുക്കി മേളയില്‍ 72 രാജ്യങ്ങളില്‍ നിന്നായി 160 ലധികം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്. അറബ് സംവിധായകനായ അഹ്മദ് ഫൗസി സാലെയുടെ ‘പോയ്സണസ് റോസസ്’, ഉറുദു സംവിധായകനായ പ്രവീണ്‍ മോര്‍ച്ചലയുടെ ‘വിഡോ ഓഫ് സൈലന്‍സ്’ എന്നിവയുള്‍പ്പടെ 14 മത്സരചിത്രങ്ങളാണ് മേളയിലുള്ളത്.

ഗോവന്‍ മേളയില്‍ പുരസ്‌കാരം നേടിയ ഈ.മ.യൗ., സുഡാനി ഫ്രം നൈജീരിയ’ എന്നീ മലയാളചിത്രങ്ങളും മത്സരവിഭാഗത്തില്‍ മാറ്റുരയ്ക്കും.

2009 ല്‍ സുവര്‍ണ ചകോരത്തിന് അര്‍ഹമായ എബൗട്ട് എല്ലിയിലൂടെ മലയാളിയ്ക്ക് പ്രിയങ്കരനായി മാറിയ ഇറാനിയന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദിയുടെ ‘എവരിബഡി നോസ്’ എന്ന സ്പാനിഷ് ചിത്രമാണ് മേളയുടെ ഉദ്ഘാടന ചിത്രം.

കാന്‍ മേളയുടെ ഉദ്ഘാടന ചിത്രമായിരുന്ന എവരിബഡി നോസിന്റെ ആദ്യ ഇന്ത്യന്‍ പ്രദര്‍ശനത്തിനാകും മേള വേദിയാകുക.

സഹോദരിയുടെ വിവാഹത്തിനായി അര്‍ജന്റീനയില്‍ നിന്നും സ്പെയിനിലെത്തുന്ന ലോറ എന്ന യുവതിയുടെ കുട്ടിയെ മോചന ദ്രവ്യമാവശ്യപ്പെട്ട് തട്ടിക്കൊണ്ട് പോകുന്നതിനെ തുടര്‍ന്നുള്ള സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാന്‍ പ്രചോദനമാകുന്ന അഞ്ച് ചിത്രങ്ങളടങ്ങിയ ‘ദ ഹ്യുമന്‍ സ്പിരിറ്റ് : ഫിലിംസ് ഓണ്‍ ഹോപ്പ് ആന്‍ഡ് റിബില്‍ഡിങ്ങ്’ ഉള്‍പ്പടെ 11 വിഭാഗങ്ങളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്.

മെല്‍ ഗിബ്സണിന്റെ ‘അപ്പോകാലിപ്റ്റോ’, ജയരാജിന്റെ ‘വെള്ളപ്പൊക്കത്തില്‍’, ഫിഷര്‍ സ്റ്റീവന്‍സിന്റെ ‘ബിഫോര്‍ ദി ഫ്ളഡ്’, ‘മണ്ടേല: ലോങ്ങ് വാക്ക് ടു ഫ്രീഡം’ തുടങ്ങിയ ആറ് ചിത്രങ്ങളാണ് ഹോപ്പ് ആന്റ് റീബില്‍ഡിങ്ങ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക.

നഷ്ടബോധവും വേര്‍പാടും തളര്‍ത്തിയ ജീവിതങ്ങള്‍ക്ക് അതിജീവനത്തിന്റെ സന്ദേശം പകരുകയെന്നതാണ് മേളയുടെ പ്രമേയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here