തിരുവനന്തപുരം: സര്‍ക്കാരിന് ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്ന വാശിയില്ലെന്നും അങ്ങനെയുണ്ടായിരുന്നെങ്കില്‍ പതിനായിരക്കണക്കിന് സ്ത്രികള്‍ കയറിയേനെയെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
ശബരിമലയില്‍ സ്ത്രീപ്രവേശനം വേണമെന്ന മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോയെന്ന് രാജഗോപാലിനോട് മന്ത്രി കടകംപള്ളി നിയമസഭയില്‍ ചോദിച്ചു.
ശശികല വര്‍ഗീയത വ്യാപരിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന വനിതയാണ്. ദേവസ്വം ജീവനക്കാരില്‍ 60 ശതമാനം ക്രിസ്ത്യാനികളെന്ന് അവര്‍ പ്രസംഗിക്കുന്നു. ശശികലയ്‌ക്കെതിരെ കോടതിയെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു.
ശബരിമലയില്‍ നിരോധനാജ്ഞ തുടരുമെന്നും മന്ത്രി പറഞ്ഞു.
ശബരിമലയില്‍ ആര്‍എസ്എസിന്റെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. ഭക്തജനങ്ങള്‍ക്കെതിരെയല്ല, ശബരിമലയെ കലാപകേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കുന്ന വത്സന്‍ തില്ലങ്കേരി അടക്കമുള്ള സാമൂഹിക വിരുദ്ധരെ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ അവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തന്ത്രി സര്‍ക്കാരിന്റെ കീഴിലല്ല, ദേവസ്വം ബോര്‍ഡിന്റെ കീഴിലാണെന്നും മന്ത്രി കടകംപള്ളി സഭയില്‍ പറഞ്ഞു. സാവകാശ ഹര്‍ജിയില്‍ ഉള്‍പ്പെടെ ദേവസ്വം ബോര്‍ഡ് സ്വതന്ത്രമായിട്ടാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് വര്‍ഗീയവാദികള്‍ക്കൊപ്പം സഞ്ചരിക്കുകയാണെന്നും അവര്‍ക്ക് ഒപ്പം ഓടിയെത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു.
ഇത് മതേതരത്വത്തെ തകര്‍ക്കും. വൈകിയ വേളയില്‍ എങ്കിലും തെറ്റു തിരുത്താന്‍ കോണ്‍ഗ്രസ് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here