തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കിയ ‘തമസോ മാ ജ്യോതിര്‍ഗമയ – ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്’ എന്ന ലഘുപുസ്തകം പിന്‍വലിക്കേണ്ട സാഹചര്യവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഈ പുസ്തകം വിശദമായ നവോത്ഥാന ചരിത്ര പഠനത്തിന് പുതിയ തലമുറയ്ക്ക് പ്രചോദനവും പ്രേരണയും നല്‍കുന്ന ഒന്നാണ്.
നവോത്ഥാന പ്രക്രിയയില്‍ സംഭാവന നല്‍കിയവരായി ഒട്ടേറെ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുണ്ട്. അവര്‍ നല്‍കിയ സംഭാവനകളെ നാമെല്ലാം മാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു.
എന്നാല്‍, എല്ലാ സാമൂഹിക പരിഷ്‌കര്‍ത്താക്കളെയും സംഭവങ്ങളെയും കുറിച്ച് വിശദമായി പരാമര്‍ശിക്കുക എന്നത് ഈ പുസ്തകത്തിന്റെ ലക്ഷ്യമായിരുന്നില്ല.
ഇത്തരമൊരു ലഘു പുസ്തകത്തില്‍ അത് പ്രായോഗികവുമല്ല. അതിനാല്‍ തന്നെ, ഈ പുസ്‌തകം പിൻവലിക്കേണ്ട സാഹചര്യമില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്‌മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ നവോത്ഥാന കാലഘട്ടത്തിന്റെ ലഘുവിവരണത്തോടൊപ്പം, സാമൂഹിക പരിഷ്‌കരണത്തിന് നിര്‍ണ്ണായകമായ സംഭാവന നല്‍കിയ നവോത്ഥാന നായകരെക്കുറിച്ചുമാണ് പുസ്തകത്തില്‍ പൊതുവില്‍ പരാമര്‍ശിച്ചിട്ടുള്ളത്.
അനാചാരങ്ങളും അടിച്ചമര്‍ത്തലുകളും നിറഞ്ഞ ഇരുണ്ട കാലഘട്ടത്തില്‍നിന്ന് ആധുനിക കാലഘട്ടത്തിലേക്കുള്ള കേരളത്തിന്റെ പരിവര്‍ത്തനത്തെക്കുറിച്ചും, കേരളം കടന്നുവന്ന ചരിത്ര വഴികളെക്കുറിച്ചും, സാമാന്യമായ ധാരണ പൊതുസമൂഹത്തിന് ലഭിക്കുന്നതിനുവേണ്ടിയാണ് പുസ്തകം തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here