ദില്ലി: തെലങ്കാനയിലെ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഭൂരിഭാഗ വിജയവും ചന്ദ്രശേഖര്‍ റാവുവിന്റെ ടിആര്‍എസിനൊപ്പം. 2014ല്‍ ലഭിച്ച സീറ്റുകളെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കാനാണ് സാധ്യതയെന്ന് എക്‌സിറ്റ് പോളുകള്‍ വിധിക്കുന്നു.
കാലാവധി പൂര്‍ത്തിയാവാന്‍ എട്ടുമാസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ മന്ത്രിസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിട്ട ചന്ദ്രശേഖര്‍ റാവുവിനെ തെലങ്കാനയിലെ ജനങ്ങള്‍ കൈവിട്ടിലെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്.
2014ല്‍ 63 സീറ്റ് നേടിയ റാവുവിനും പാര്‍ട്ടിയ്ക്കും ഇത്തവണ ഇതോടൊപ്പമോ അല്ലെങ്കില്‍ ഇതില്‍ അധികമോ സീറ്റുകള്‍ ലഭിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പറയുന്നത്.
ടൈംസ് നൗവും റിപ്പബ്ലിക്കും ഇന്ത്യ ടുഡേയും ടി ആര്‍ എസിനു വ്യക്തമായ ഭൂരിപക്ഷം പറയുന്നുണ്ട്. കോണ്‍ഗ്രസ്, ടിഡിപി, ടിജെഎസ്, സി.പി.ഐ എന്നിവര്‍ ഒന്നിച്ചു മുന്നണിയായി മത്സരിച്ചിട്ടും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം കേവല ഭൂരിപക്ഷം നേടാന്‍ സാധിച്ചിട്ടില്ല.
119 സീറ്റുകള്‍ ഉള്ള തെലങ്കാനയില്‍ 60 സീറ്റുകളാണ് മന്ത്രി സഭ രൂപീകരിക്കാന്‍ വേണ്ടത്. ഭരണ വിരുദ്ധ വികാരം തെലങ്കാനയില്‍ ഉണ്ടായിരുന്നെങ്കിലും വികസനത്തോടൊപ്പം തെലങ്കാന എന്ന കാര്‍ഡ് കൂടി ഇറക്കിയാണ് റാവു മുന്നേറിയതെന്നാണ് റിപ്പോര്‍ട്ട്.
ചന്ദ്രബാബു നായിഡുവിനെ കൂട്ടുപിടിച്ചത് തെലങ്കാനയില്‍ കോണ്‍ഗ്രസ് വോട്ടിനു തിരിച്ചടിയായിട്ടുണ്ടെന്നുള്ള വാദം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശെരിവെക്കുകയാണ്.
നേതാക്കളില്‍ കൊഴിഞ്ഞുപോക്ക് ഉണ്ടായതു ടിആര്‍എസിന് തിരിച്ചടിയായിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാകുന്നത്. തെലങ്കാനയിലെ 2,80,64,680 വോട്ടര്‍മാരില്‍ 7,46,077 പേര്‍ പുതിയ വോട്ടര്‍മാരാണ്.
അതേസമയം, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏക ഭരണമുള്ള മിസോറം ഇത്തവണ കോണ്‍ഗ്രസിന് നഷ്ടപ്പെടുമെന്ന് ഫലങ്ങള്‍ പറയുന്നു.
മിസോ നാഷണല്‍ ഫ്രണ്ട് കോണ്‍ഗ്രെസിനെക്കാള്‍ വിരലില്‍ എണ്ണാവുന്നതിനേക്കാള്‍ വോട്ടുകള്‍ നേടുമെന്നാണ് എക്‌സിറ്റ് പോള്‍ കണക്കുകള്‍.
കോണ്‍ഗ്രസ് 8മുതല്‍ 12 വരെ സീറ്റുകള്‍ നേടുമ്പോള്‍ എംഎന്‍എഫ് 16 മുതല്‍ 22 സീറ്റുകള്‍ നേടുമെന്ന് കണക്കുകള്‍ പറയുന്നു. കഴിഞ്ഞ തവണ 34 സീറ്റുകള്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസിന് മിസോറാം ജനത കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.
ബിജെപി ഇത്തവണയും മിസോറാമില്‍ അക്കൗണ്ട് തുറക്കില്ലെന്നാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here