ആകാശം മുട്ടുന്ന മലബാറിന്‍റെ സ്വപ്നങ്ങള്‍; വിമാനത്താവളത്തിനുള്ള നടപടികള്‍ ആരംഭിച്ചത് 1996ലെ നായനാര്‍ സര്‍ക്കാര്‍

കേരളത്തിന്റെ അഭിമാന പദ്ധതിയായ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഇന്ന്‌ തുറക്കുകയാണ്. ഉത്തരകേരളത്തിലെ ജനങ്ങളുടെ ഏറെക്കാലത്തെ അഭിലാഷമാണ് ഇതുവഴി പൂർത്തിയാകുന്നത്.

രാജ്യത്തെ ഏതു വിമാനത്താവളത്തോടും കിടപിടിയ്ക്കുന്ന ആധുനിക സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. അടിസ്ഥാന സൗകര്യവികസനത്തിന് സംസ്ഥാന സർക്കാർ നൽകുന്ന വലിയ പ്രാധാന്യവും പരിഗണനയുമാണ് ഇതിൽ പ്രകടമാകുന്നത്.

കൊച്ചി മെട്രോയ്ക്കുശേഷം ഉദ്ഘാടനം ചെയ്യപ്പെടുന്ന വൻകിട അടിസ്ഥാന സൗകര്യപദ്ധതിയാണ് കണ്ണൂർ വിമാനത്താവളം.

ദേശീയപാത വികസനം, ഗെയിൽ പ്രകൃതിവാതക പൈപ്പ്‌ലൈൻ, കൂടംകുളം വൈദ്യുതി ലൈൻ, കോവളം, ബേക്കൽ ദേശീയ ജലപാത, മലയോര,തീരദേശ ഹൈവേകൾ തുടങ്ങിയ പദ്ധതികളും അടുത്ത രണ്ടുവർഷത്തിനുളളിൽ പൂർത്തിയാക്കാനാണ് ശ്രമം.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ആദ്യഘട്ടവും അടുത്തവർഷം പൂർത്തിയാകും. പ്രളയദുരന്തം നമ്മുടെ വൻകിട അടിസ്ഥാന സൗകര്യപദ്ധതികളുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു.

അവയുടെ നിർമാണം വേഗത്തിലാക്കാനുള്ള നടപടിയെടുത്തിട്ടുണ്ട്. ഈ വൻകിട പദ്ധതികളെല്ലാം പൂർത്തിയാകുമ്പോൾ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറും.

മികച്ച ആധുനിക സൗകര്യങ്ങളുള്ള വിമാനത്താവളമാണ് കണ്ണൂരെന്ന് നേരത്തെ പരാമർശിച്ചുവല്ലോ. അക്കൂട്ടത്തിൽ സവിശേഷമായ സൗകര്യമാണ് ഡേ‐ഹോട്ടൽ. യാത്രക്കാർക്ക് വിശ്രമിക്കാനും പ്രാഥമിക കർമങ്ങൾ നിർവഹിക്കാനും ഇവിടെ സൗകര്യമുണ്ട്. രണ്ടോ മൂന്നോ മണിക്കൂർ നേരത്തേക്കും മുറിലഭിക്കും.

അതിനുള്ള വാടകയേ നൽകേണ്ടൂ. ഈ രീതിയിൽ യാത്രക്കാർക്ക് ഒരുവിധ അസൗകര്യവും അനുഭവപ്പെടാത്ത രീതിയിലാണ് വിമാനത്താവളം രൂപകൽപ്പന ചെയ്തത്‌. ഉത്തരകേരളത്തിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ വികസനത്തിന് കുതിപ്പ്നൽകാൻ കണ്ണൂർ വിമാനത്താവളത്തിന് കഴിയും.

1996ലെ നായനാർ സർക്കാരാണ് വിമാനത്താവളത്തിനുള്ള നടപടികൾ ആരംഭിച്ചത്. ഏറ്റവും അനുയോജ്യമായ സ്ഥലം തന്നെ കണ്ടെത്തുകയും ചെയ്തു.

മട്ടന്നൂർ മുനിസിപ്പാലിറ്റിയിലും കീഴല്ലൂർ പഞ്ചായത്തിലും ഉൾപ്പെടുന്ന മൂർഖൻ പറമ്പിൽ 2,300 ഏക്കർ സ്ഥലത്താണ് ലോകനിലവാരത്തിലുള്ള സൗകര്യങ്ങളോടെ വിമാനത്താവളം പൂർത്തിയാക്കിയത്.

വിമാനത്താവളത്തിന്റെ നടപടികൾ ത്വരിതപ്പെടുത്താൻ നായനാർ സർക്കാരിന്റെ കാലത്ത് രൂപീകരിക്കപ്പെട്ട കമ്മിറ്റിയുടെ ചെയർമാനെന്ന നിലയിൽ ഈ പദ്ധതി പൂർത്തിയാകുമ്പോൾ എനിക്ക് പ്രത്യേകം സന്തോഷമുണ്ട്.

ജനതാദൾ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഫ്രണ്ട് സർക്കാരിന്റെ കാലത്ത് സിവിൽ വ്യോമയാനമന്ത്രിയായിരുന്ന സി എം ഇബ്രാഹിം കണ്ണൂർ വിമാനത്താവളം അനുവദിക്കുന്നതിൽ പ്രത്യേകം താൽപര്യമെടുത്തിരുന്നുവെന്ന് ഈ അവസരത്തിൽ ഓർക്കുന്നു.

വിമാനത്താവളം യാഥാർഥ്യമാക്കുന്നതിനു സഹായവും പിന്തുണയും നൽകിയ ധാരാളം പേരുണ്ട്. അവരെയെല്ലാം സ്മരിക്കുകയാണ്.

ആരുടെയും പേര് എടുത്തു പറയുന്നില്ലെങ്കിലും അന്തരിച്ച ക്യാപ്റ്റൻ കൃഷ്ണൻ നായരെ പ്രത്യേകം ഓർക്കുന്നു. വലിയ എതിർപ്പുകളെയും പരീക്ഷണങ്ങളെയും നേരിട്ടാണ് വിമാനത്താവളം പൂർത്തിയാക്കിയത്.

വിമാനത്താവളത്തിന് 1996ൽ നടപടി ആരംഭിച്ചിരുന്നെങ്കിലും തുടർന്നുവന്ന യുഡിഎഫ് സർക്കാരിന്റെ (2001–-2006) കാലത്ത് നടപടിയൊന്നുമെടുത്തില്ല. 2006ൽ അധികാരത്തിലേറിയ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് വീണ്ടും പ്രവർത്തനം ആരംഭിച്ചത്.

2011ൽ അധികാരത്തിലേറിയ യുഡിഎഫ് സർക്കാർ തുടർന്ന് ചില നടപടികൾ സ്വീകരിച്ചു. 2016ൽ ഈ സർക്കാർ വന്ന ശേഷമാണ് നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടിയെടുത്തത്.

ഇന്ത്യയിലെ മികച്ച വിമാനത്താവളങ്ങളിലൊന്നായി കണ്ണൂർ മാറണം എന്ന ദൃഢനിശ്ചയത്തോടെയാണ് സർക്കാർ ഓരോ തീരുമാനവും എടുത്തത്. റൺവെ ഇപ്പോൾത്തന്നെ 3050 മീറ്ററാണ്. റൺവെ 4000 മീറ്ററായി നീട്ടാനുള്ള തീരുമാനം എടുത്തിട്ടുണ്ട്.

വിമാനത്താവളത്തിന് ആവശ്യമായ അനുമതികൾ താമസംവിനാ ലഭ്യമാക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് സഹായകരമായ നിലപാടാണ് ഉണ്ടായത്. പ്രമുഖ അന്താരാഷ്ട്ര വിമാനകമ്പനികൾ കണ്ണൂരിൽനിന്നും സർവീസ് ആരംഭിക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്.

വിനോദസഞ്ചാരത്തിനും വ്യവസായത്തിനും വലിയ സാധ്യതകളുള്ള ജില്ലകളാണ് കണ്ണൂരും കാസർകോടും. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കാരണം നമുക്ക് ഈ സാധ്യതകൾ ഉപയോഗപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല.

ഈ കുറവാണ് ഒരു പരിധിവരെ ഇപ്പോൾ പരിഹരിക്കപ്പെടുന്നത്. ടൂറിസത്തിനു മാത്രമല്ല വ്യവസായത്തിനും വാണിജ്യത്തിനുംവിമാനത്താവളം വലിയ ഉത്തേജനം നൽകും. കണ്ണൂർ, കാസർകോട‌് മേഖലകളിൽ ടൂറിസം വികസനത്തിന് ബഹുമുഖമായ പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പാക്കിവരികയാണ്.

വിമാനത്താവളം തുറക്കുന്നതോടെ ടൂറിസംമേഖലയിൽ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളത്തിനു ചുറ്റുമുള്ള പ്രദേശങ്ങളുടെ വികസനത്തിനും സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്.

കണ്ണൂർ വിമാനത്താവളം വരുന്നതോടെ കേരളത്തിൽ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളാകും. ആകാശയാത്രയ്ക്ക് ഇത്രയും സൗകര്യമുള്ള മറ്റൊരു സംസ്ഥാനമില്ല. ഭൂമിയുടെ ദൗർലഭ്യമാണ് നമ്മുടെ പല വികസന പദ്ധതികൾക്കും തടസ്സമായി നിൽക്കുന്നത്.

സ്ഥലമെടുപ്പ് ആരംഭിക്കുമ്പോൾ തന്നെ എതിർപ്പുയരുന്നത് നാം കാണുന്നുണ്ട്. അതുകൊണ്ട് ജനങ്ങളെ വിശ്വാസത്തിലെടുത്തും അവർക്ക് പരമാവധി നഷ്ടപരിഹാരം അനുവദിച്ചും പുനരധിവാസത്തിനുള്ള പദ്ധതികൾ നടപ്പാക്കിയും മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനം.

ഈ നയത്തിന് നല്ല ഫലം ഉളവായിട്ടുണ്ട്. സ്ഥലമെടുപ്പുമായി ജനങ്ങൾ പൊതുവെ സഹകരിക്കുന്നതാണ് കാണുന്നത്. കണ്ണൂർ വിമാനത്താവളത്തിന്റെ കാര്യത്തിൽ ജനങ്ങളുടെ സഹകരണം എടുത്തുപറയേണ്ടതാണ്. ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചിരുന്നു.

രാജ്യത്തിനുതന്നെ മാതൃകയാകുന്ന പാക്കേജാണ് നടപ്പാക്കിയത്. വീട് നഷ്ടപ്പെട്ട കുടുംബത്തിലെ ഒരാൾക്ക് വിമാനത്താവളത്തിലോ അനുബന്ധ സ്ഥാപനങ്ങളിലോ ജോലി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതും നടപ്പാക്കി. ഈ രീതിയിൽ മുന്നോട്ടുപോകുകയാണെങ്കിൽ സ്ഥലമെടുപ്പ് പ്രശ്നമാകില്ല എന്നാണ് തെളിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News