തിരയില്‍പ്പെട്ട മക്കള്‍ക്ക് ജീവനേകാന്‍ പ്രാണന്‍ നല്‍കി ഒരച്ഛന്‍

അബുദാബിയില്‍ ബീച്ചില്‍ തിരയില്‍പ്പെട്ട മക്കളെ സാഹസികമായി രക്ഷിച്ച് കരയിലെത്തിച്ച അച്ഛന്‍ കുഴഞ്ഞുവീണുമരിച്ചു. കൊട്ടാരക്കര കിഴക്കേത്തെരുവ് വൈഷ്ണവത്തില്‍ രവീന്ദ്രന്‍പിള്ളയുടെ മകന്‍ എസ്.ആര്‍.ദിലീപ്കുമാര്‍ ആണ് അബുദാബി അല്‍റാഹ ബീച്ചില്‍ മരിച്ചത്.

ഭാര്യ ലക്ഷ്മിയും അമ്മയും നോക്കിനില്‍ക്കെയായിരുന്നു സംഭവം. ബീച്ചില്‍ കുളിക്കാനെത്തിയ ദിലീപ് ഒന്‍പതു വയസുള്ള മകള്‍ ദേവിക ആറു വയസുകാരനായ മകന്‍ ആര്യന്‍ എന്നിവര്‍ക്കൊപ്പം നീന്തുന്നതിനിടെ വലിയ തിരയില്‍പ്പെട്ട് കുട്ടികള്‍ കടലിലേക്കൊഴുകി. ഏറെ പരിശ്രമത്തിനൊടുവില്‍ ദിലീപ് കുട്ടികളെ രക്ഷിച്ചു.

ഇരുവരെയും തലയ്ക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ച് തീരത്ത് സുരക്ഷിതമായി എത്തിച്ചയുടന്‍ ദിലീപ് കുഴഞ്ഞു വീഴുകയായിരുന്നു. ബീച്ചിലുണ്ടായിരുന്ന പാരാമെഡിക്കല്‍ സംഘം കൃത്രിമശ്വാസോച്ഛ്വാസം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

പത്തുവര്‍ഷത്തിലധികമായി യു.എ.ഇ.യില്‍ താമസിക്കുന്ന ദിലീപ്കുമാര്‍ ദുബായിലെ നിര്‍മാണ കമ്പനിയില്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്ടി മാനേജരാണ്. അബുദാബിയിലായിരുന്ന കുടുംബം ഒരുവര്‍ഷംമുന്‍പാണ് ദുബായിലേക്ക് മാറിയത്. ഹ്രസ്വസന്ദര്‍ശനത്തിനെത്തിയ ലക്ഷ്മിയുടെ അമ്മയെയും കൂട്ടിയാണ് ദിലീപും കുടുംബവും ബീച്ചിലെത്തിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News