ദില്ലി: പഞ്ചഗുസ്തിയില്‍ അടിപതറി ബിജെപി . അഞ്ചില്‍ മൂന്നിടത്തും വിജയിച്ചു കയറിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശ വാദവുമായി ഗവര്‍ണറെ കാണും. പാര്‍ലമെന്‍ററിപാര്‍ട്ടിയോഗവും ഇന്ന് ചേരും.
മൂന്നിൽ രണ്ട‌് ഭൂരിപക്ഷം നേടിയ ഛത്തീസ‌്ഗഢില്‍ കോണ്‍ഗ്രസിന് തലവേദനയാകുക ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തിലാണ്. ലോക‌്സഭാംഗമായ തമ്രദ്വാജ‌് സാഹു, പിസിസി അധ്യക്ഷൻ ഭൂപേഷ‌് ഭാഗൽ, പ്രതിപക്ഷനേതാവ‌് ടി എസ‌് സിങ‌്ദിയോ, മുൻ കേന്ദ്രമന്ത്രി ചരൺദാസ‌് മഹന്ത‌് എന്നിവരാണ് പരിഗണിക്കപ്പെടുന്ന പ്രമുഖര്‍.
മധ്യപ്രദേശിൽ 114 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു കഴിഞ്ഞു. ഫലം പ്രഖ്യാപിക്കാനുള്ള ഒരു മണ്ഡലത്തില്‍ കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്.
കോൺഗ്രസിന‌് സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞാൽ മുതിർന്ന നേതാവ‌് കമൽനാഥുതന്നെ മുഖ്യമന്ത്രിയാകും.
നേരത്തെ നേതൃത്വവുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഒരു ഘട്ടത്തിൽ ബിജെപിയിലേക്ക‌് പോകാൻ തയ്യാറെടുത്ത നേതാവാണ‌് കമൽനാഥ‌്. പിന്നീട‌് രാഹുൽഗാന്ധി ഇടപെട്ട‌് പിന്തിരിപ്പിക്കുകയായിരുന്നു.മറ്റൊരു സാധ്യത ജ്യോതിരാദിത്യ സിന്ധ്യയ്ക്കാണ്.
രാജസ്ഥാനിൽ മുൻ മുഖ്യമന്ത്രി അശോക‌് ഗെലോട്ടിനാണ‌് സാധ്യത. സച്ചിൻ പൈലറ്റിന് ഭരണ പരിചയമില്ലാത്തതാണ് തിരിച്ചടിയായത്. പ്രാദേശിക പാര്‍ട്ടികള്‍ വിജയിച്ച തെലങ്കാന മിസോറ എന്നിവിടങ്ങളില്‍ പാര്‍ട്ടി നേതാക്കള്‍ തന്നെ മുഖ്യമന്ത്രിയാകും. തെലങ്കാനയിൽ കെ ചന്ദ്രശേഖരറാവു തുടരും. മിസോറമിൽ എംഎൻഎഫ‌് നേതാവ‌് സോറംതാങ്ങ മുഖ്യമന്ത്രിയാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here