മുട്ടുന്യായം പറഞ്ഞ് കലയെ ഒഴിവാക്കുന്ന സമീപനം സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്പത്തിക ഞെരുക്കം നേരിടുമ്പോഴും ബിനാലെയെ കൈവിടാത്തത് അതുകൊണ്ടാണെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.
കൊച്ചി മുസിരിസ് ബിനാലെയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പേരില്‍ സ്ത്രീകളെ തളച്ചിടാന്‍ ചിലര്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ സ്ത്രീ പക്ഷ ബിനാലെയുമായി മുന്നോട്ടു വന്ന സംഘാടകരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി മുസിരിസ് ബിനാലെയുടെ നാലാം പതിപ്പിനാണ് ഫോര്‍ട്ടുകൊച്ചിയില്‍ തുടക്കമായത്.വര്‍ണ്ണാഭമായ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
പ്രശസ്ത കലാകാരി അനിതാ ദുബെ ക്യുറേറ്ററായ സ്ത്രീ പക്ഷ ബിനാലെയുമായി മുന്നോട്ടു വന്ന സംഘാടകരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
അടുത്ത വര്‍ഷത്തെത് ഡിസൈന്‍ ബിനാലെയായിരിക്കുമെന്നും മുഖ്യമന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചു.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍,കെ വി തോമസ് എം പി,മേയര്‍ സൗമിനി ജെയിന്‍,മുന്‍ മന്ത്രി എം എ ബേബി,എം എ യൂസഫലി തുടങ്ങിയവര്‍ ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു.
ചേന്ദമംഗലത്തെ കൈത്തറി സംഘം നെയ്തെടുത്ത ഷാള്‍ മുഖ്യമന്ത്രിയെ അണിയിച്ചു. എറണാകുളം, മട്ടാഞ്ചേരി,ഫോര്‍ട്ടുകൊച്ചി എന്നിവിടങ്ങളിലായി 10 വേദികളിലാണ് ബിനാലെ നടക്കുന്നത്.
30 രാജ്യങ്ങളില്‍ നിന്നായി തൊണ്ണൂറില്‍പ്പരം കലാകാരന്‍മാരാണ് ബിനാലെയില്‍ പങ്കെടുക്കുന്നത്.മൂന്നരമാസക്കാലം നീളുന്ന ബിനാലെ അടുത്ത മാര്‍ച്ച് 29വരെ തുടരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here