മിനിമം ബാലൻസ് നിലനിർത്താത്തത്തിനും സൗജന്യ പരിധി കഴിഞ്ഞുള്ള എടിഎം ഉപയോഗത്തിന്റയും പേരിൽ രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ ഉപയോക്താക്കളിൽ നിന്ന് പിഴിഞ്ഞെടുത്തത് പതിനായിരം കോടി രൂപയിലേറെ.
ഈ സാമ്പത്തിക വർഷം ആറ് മാസത്തിനിടെ മാത്രം ലഭിച്ചത് 1800 കോടിയിലേറെ രൂപ. മിനിമം ബാലൻസ് ഇല്ല, സൗജന്യ പരിധി കഴിഞ്ഞുള്ള എടിഎം ഉപയോഗം എന്നീ കാരണങ്ങളുടെ പേരിൽ സാധാരണക്കാരിൽ നിന്ന് പൊതുമേഖലാ ബാങ്കുകൾ കോടികളുടെ ലാഭമാണ് കൊയ്യുന്നത്.
കഴിഞ്ഞ മൂന്നര വർഷത്തിനിടെ പതിനായിരത്തി മുന്നൂറ്റി തൊണ്ണൂറ്റി ഒന്ന് കോടി രൂപയാണ് ഈ രീതിയിൽ 21 പൊതുമേഖലാ ബാങ്കുകൾക്ക് ലഭിച്ചത്. ബാങ്കുകൾ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് 2017- 18 വര്ഷത്തിലാണ്.
മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ 3489. 52 കോടി രൂപയും എടിഎം ഇടപാടിന്റെ പേരിൽ 1413 കോടിയും 2017-18ൽ പിടിച്ചെടുത്തു.
മിനിമം ബാലൻസ് ഇല്ലാത്തതിന് ഈ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള ആറുമാസത്തിനകം ആയിരം കോടിയോളം രൂപയാണ് ലഭിച്ചത്. സൗജന്യമായി ഉപയോഗിക്കാൻ അനുവദനീയമായതിൽ കൂടുതൽ തവണ എ ടിഎം ഉപയോഗിച്ചതിന് ഈ വർഷം പിടിച്ചതകട്ടെ 850കോടി രൂപയും.
പൊതു മേഖലാ ബാങ്കുകൾ സാധാരണക്കാരെ പിഴിയുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിന്ടെയാണ് ഈ ജനദ്രോഹത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത് വന്നിരിക്കുന്നത്. എന്നാൽ ഇത്തരം നടപടികളിൽ തെറ്റില്ലെന്നാണ് ബാങ്കുകളുടെ നിലപാട്.
വിസ സേവനങ്ങൾക്ക് യുക്തിസഹമായ നിരക്ക് ഈടാക്കാൻ റിസർവ് ബാങ്ക് മാർഗ രേഖ തന്നെ അനുമതി നൽകുന്നുണ്ടെന്നാണ് ബാങ്കുകളുടെ പ്രതികരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here