അമിത് ഷാക്കെതിരെ പ്രസ്താവനയുമായി നിതിന്‍ ഗഡ്കരി

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായെ ലക്ഷ്യമാക്കി മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായി നിതിന്‍ ഗഡ്കരിയുടെ പുതിയ പ്രസ്താവന.

പാര്‍ട്ടി എംഎല്‍എമാരുടെയും എംപിമാരുടെയും പ്രകടനം മോശമാണെങ്കില്‍ ഉത്തരവാദിത്വം പാര്‍ട്ടി അധ്യക്ഷനാണെന്നാണ് നിതിന്‍ ഗഡ്കരി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ നേതൃത്വം തയ്യാറാകണമെന്ന പ്രസ്താവനയ്ക്ക് പിന്നാലെയാണ് നിതിന്‍ ഗഡ്കരിയുടെ പുതിയ വിമര്‍ശനം.

അമിത് ഷാ മോദി കൂട്ടുകെട്ടിനെതിരെ പാര്‍ട്ടിക്കകത്ത് അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നതിന്റെ കൃത്യമായ സൂചനയാണ് ഗഡ്കരിയുടെ വാക്കുകള്‍.

നിയമസഭാതെരഞ്ഞെടുപ്പുകളിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ നേതൃത്വം തയ്യാറാകണമെന്ന വിവാദ പ്രസ്താവനയുടെ ചൂടാറും മുന്‍പാണ് പാര്‍ട്ടി അധ്യക്ഷനെ നേരിട്ട് ലക്ഷ്യമാക്കിയുള്ള ഗഡ്കരിയുടെ പ്രസ്താവന.

പാര്‍ട്ടി അധ്യക്ഷന്‍ താനായിരുന്നുവെങ്കില്‍ പാര്‍ട്ടി എംപിമാരുടെയും എംഎല്‍എമാരുടെയും പ്രകടനം മോശമായാല്‍ അതിന്റെ ഉത്തരവാദിത്വം തനിക്കായിരിക്കുമെന്നാണ് ഐബി എന്‍ഡോവ്‌മെന്റ് പരിപാടിക്കിടെ നിതിന്‍ ഗഡ്കരി പറഞ്ഞത്.

പറഞ്ഞത് സാങ്കല്‍പികമായ കാര്യമാണെങ്കിലും ഗഡ്കരി കൃത്യമായും ലക്ഷ്യം വച്ചത് അമിത് ഷായെയാണ്. നേട്ടങ്ങള്‍ സ്വന്തം പേരിലാക്കുകയും തോല്‍വികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യാത്ത നേതാവാണ് അമിത് ഷായെന്നു കൂടിയാണ് നിതിന്‍ ഗഡ്കരി പ്രസ്താവനയിലൂടെ പറഞ്ഞുവയ്ക്കുന്നത്.

നെഹ്‌റുവിന്റെ സഹിഷ്ണുതയെയും വേദിയില്‍ ഗഡ്കരി പ്രശംസിക്കുകയുണ്ടായി. പാര്‍ട്ടിയെ അടക്കി വാഴുന്ന മോദിയുടെയും അമിത് ഷായുടെയും രീതിക്കെതിരെ മുതിര്‍ന്ന നേതാവ് തന്നെ ഇപ്പോള്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നത് പാര്‍ട്ടിയെ ആശങ്കയിലാക്കിയിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയില്‍ പുതിയ അധികാര കേന്ദ്രമുണ്ടാക്കാന്‍ ഗഡ്കരി പരിശ്രമിക്കുന്നുവെന്നാണ് മോദിയുടെയും അമിത് ഷായുടെയും അടുപ്പക്കാര്‍ കരുതുന്നത്. 2019ല്‍ മോദി നയിക്കുമെന്ന് ഗഡ്കരി നേരത്തെ പറഞ്ഞിട്ടുണ്ട്.

എന്നാല്‍ പാര്‍ട്ടിയെ പൂര്‍ണമായും കാല്‍ക്കീഴിലാക്കിയുള്ള നടപടികള്‍ കൈക്കൊള്ളുവാന്‍ ഇരുവര്‍ക്കും ഇനി എളുപ്പം സാധിക്കില്ല. ഗഡ്കരിയുടെ വാക്കുകള്‍ വിരല്‍ ചൂണ്ടുന്നത് പാര്‍ട്ടിയിലെ മാറുന്ന ഈ സാഹചര്യത്തിലേക്ക് കൂടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News