ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ്; രവി പൂജാരിയുടെ കൊച്ചി ബന്ധത്തെക്കുറിച്ച് അന്വേഷണം

കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ രവി പൂജാരിയുടെ കൊച്ചി ബന്ധത്തെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നു.

മുംബൈ അധോലോക നായകനായ രവി പൂജാരിയുടെ സംഘത്തിലെ കണ്ണികള്‍ കൊച്ചി കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കുന്നതായുള്ള സംശയത്തെതുടര്‍ന്നാണ് പോലീസ് ഈ വഴിക്ക് അന്വേഷണം നടത്തുന്നത്.

ഇക്കൂട്ടത്തില്‍പ്പെട്ട ആരെങ്കിലുമാവാം ബ്യൂട്ടി പാര്‍ലറിനു നേരെ വെടിയുതിര്‍ത്തതെന്ന സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.

മലയാളി യുവാക്കളില്‍ ചിലര്‍ രവി പൂജാരിയുടെ സംഘത്തില്‍പ്പെട്ടവരാണെന്ന വിവരം പോലീസിന് കിട്ടിയതിനെ തുടര്‍ന്നാണ് ഇവരെക്കുറിച്ച് അന്വേഷണമാരംഭിച്ചത്.

കാസര്‍കോഡ് സ്വദേശികളായ രണ്ട് പേരെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചതായാണ് സൂചന.ബ്യൂട്ടി പാര്‍ലറിനു നേരെ വെടിയുതിര്‍ത്തത് ഇവരാണൊ എന്ന് ഇപ്പോള്‍ വ്യക്തമായിട്ടില്ല.

ഇവരെ ഉടന്‍ പിടികൂടി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.ബ്യൂട്ടി പാര്‍ലര്‍ ഉടമ ലീനാ മരിയ പോളിനെ ഭീഷണിപ്പെടുത്തി ഫോണ്‍ ചെയ്തത് രവി പൂജാരിയാണെന്ന് പോലീസ് ഉറപ്പിച്ച സാഹചര്യത്തില്‍ അക്രമത്തിന് പ്രാദേശിക സഹായം കിട്ടിയിട്ടുണ്ടെന്നും വ്യക്തമായിട്ടുണ്ട്.

രവി പൂജാരിയുടെ ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടവരുടെ പട്ടിക പോലീസ് തയ്യാറാക്കിയിട്ടുണ്ട്.ലീനാ മരിയ പോളിനെ വിളിച്ച് രവി പൂജാരി 25 കോടി രൂപ ആവശ്യപ്പെട്ടതെന്തിനെന്നത് ദുരൂഹമാണ്.

ലീന വഴി സുഹൃത്ത് സുകേഷ് ചന്ദ്രശേഖറിനെയാണൊ രവി പൂജാരി ലക്ഷ്യമിട്ടതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

ലീന നേരത്തെ പോലീസിന് മൊഴി നല്‍കിയെങ്കിലും ഇതില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് പോലീസ് കരുതുന്നു.

ഈ സാഹചര്യത്തില്‍ മൊഴിയില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനും മറ്റ് വിവരങ്ങള്‍ ശേഖരിക്കുന്നതിനുമായി ലീനയില്‍ നിന്നും പോലീസ് വീണ്ടും മൊഴിയെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News