റെഡ് സല്യൂട്ട് ബ്രിട്ടോ…

കൊച്ചി/തൃശൂർ: എതിരാളികളുടെ കത്തിമുനയിലും തളരാതെ, ഉണര്ന്ന പ്രതിഭയുമായി കേരളത്തെ വിസ്മയിപ്പിച്ച സൈമണ് ബ്രിട്ടോ ഇനിയില്ല.

മൂന്നരപ്പതിറ്റാണ്ട് വീല്‌ചെയറില് ഇരുന്ന് പോരാട്ടം നയിച്ച ബ്രിട്ടോ മരണത്തിന് കീഴടങ്ങി. തൃശൂരിലെ സ്വകാര്യ ആശുപത്രിയില് തിങ്കളാഴ്ച വൈകിട്ടായിരുന്നു അന്ത്യം.

64 വയസ്സായിരുന്നു. സംസ്‌കാരം ബുധനാഴ്ച പകല് മൂന്നിന് കൊച്ചി പച്ചാളം ശ്മശാനത്തില്. ബുധനാഴ്ച രാവിലെ ഒമ്പത് മുതല് 11 വരെ വടുതലയിലെ വീട്ടിലും 11മുതല് വൈകീട്ട് മൂന്നുവരെ എറണാകുളം ടൗണ്ഹാളിലും പൊതുദര്ശനത്തിന് വയ്ക്കും.

തൃശൂര് ദയ ആസ്പത്രിയില് തിങ്കളാഴ്ച വൈകീട്ട് 6.10ന് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. കഴിഞ്ഞ 25 മുതല് തൃശൂര് പിഡബ്ല്യൂഡി റസ്റ്റ് ഹൗസില് എഴുത്തിനായി താമസിക്കുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ മുതല് തന്നെ വയറിനും നെഞ്ചിനും അസ്വസ്ഥതയുണ്ടായിരുന്നു. വൈകീട്ട് അഞ്ചോടെ വയറ്റില് അസ്വസ്ഥത കൂടിയതിനെ തുടര്ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ആംബുലന്‌സില് കയറ്റുമ്പോഴും ഇറക്കുമ്പോഴും സംസാരിച്ചിരുന്ന ബ്രിട്ടോ ആശുപത്രിയുടെ അകത്ത് എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടര്മാര് പറഞ്ഞു.

മൃതദേഹം ദയ ആസ്പത്രിയില് ഫ്രീസറില് സൂക്ഷിച്ചിരിക്കയാണ്. മരണവാര്ത്തയറിഞ്ഞ് എല്ഡിഎഫ് കണ്വീനര് എ വിജയരാഘവന്, സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണ്,

ദേശാഭിമാനി ചീഫ് എഡിറ്റര് പി രാജീവ്, മന്ത്രിമാരായ എ കെ ബാലന്, പ്രൊ.സി രവീന്ദ്രനാഥ്, വി എസ് സുനില്കുമാര്, സ്പീക്കര് പി ശ്രീരാമകൃഷ്ണന്,

സിപിഐ എം തൃശൂര് ജില്ല സെക്രട്ടറി എം എം വര്ഗ്ഗീസ്, എറണാകുളം ജില്ല സെക്രട്ടറി സി എന് മോഹനന്, സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന് തുടങ്ങിയ നിരവധി പേര് ആശുപത്രിയിലെത്തി.

1983 ഒക്‌ടോബര്‍ 14ന് എറണാകുളം ജനറല്‍ ആശുപത്രിയിലെ ഇടനാഴിയില്‍വച്ചാണ് ബ്രിട്ടോയെ കെഎസ്യു നേതാവായിരുന്ന ജിയോ മാത്യു കുത്തിവീഴ്ത്തിയത്.

മഹാരാജാസില്‍ കെഎസ്യു അക്രമത്തില്‍ പരിക്കേറ്റ സഹപ്രവര്‍ത്തകരെ കാണാന്‍ ആശുപത്രിയിലെത്തിയതായിരുന്നു ബ്രിട്ടോ. എല്‍എല്‍ബി വിദ്യാര്‍ഥിയായിരുന്ന സൈമണ്‍ ബ്രിട്ടോ അന്ന് എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.

നട്ടെല്ലിനു മൂന്നു കുത്തേറ്റ ബ്രിട്ടോയുടെ അരയ്ക്ക് കീഴോട്ട് തളര്‍ന്നു. എന്നാല്‍ കീഴടങ്ങാന്‍ അദ്ദേഹം തയ്യാറായില്ല. അന്നുമുതല്‍ വീല്‍ചെയറിലായിരുന്നു ജീവിതം.

സമരവേദികളിലും സാംസ്‌കാരിക വേദികളിലും ഒരുപോലെ സജീവമായി. അക്ഷരങ്ങളെ സ്‌നേഹിച്ചിരുന്ന ബ്രിട്ടോ താന്‍ എഴുതാന്‍പോകുന്ന നോവലിലെ കഥാപാത്രങ്ങളുടെ പശ്ചാത്തലം നേരിട്ടറിയാന്‍ തളര്‍ന്ന ശരീരവുമായി ഭാരതപര്യടനം തന്നെ നടത്തി.

എസ്എഫ്‌ഐ ക്യാമ്പസുകളില്‍ തേരോട്ടം തുടങ്ങിയ എഴുപതുകളില്‍ സംഘടനയുടെ നേതൃനിരയിലെത്തിയ സൈമണ്‍ ബ്രിട്ടോ എറണാകുളം വടുതലയില്‍ നിക്കോളാസ് റോഡ്രിഗ്സിന്റെയും ഐറിന്‍ റോഡ്രിഗ്സിന്റെയും മകനായി ജനിച്ചു.

എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളേജിലും ബിഹാറിലെ മിഥില സര്‍വകലാശാലയിലുമായിരുന്നു വിദ്യാഭ്യാസം.

മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകയും മാധ്യമ പ്രവര്‍ത്തകയുമായ സീനാ ഭാസ്‌കറാണ് ഭാര്യ. ഏക മകള്‍ കയീ നില. സഹോദരങ്ങള്‍: മേഴ്‌സി, ജൂലി, റെക്‌സി, ക്രിസ്റ്റി, ഫ്രാന്‍സി. വടുതലയിലെ കയം എന്ന വീട്ടിലായിരുന്നു താമസം. 2006-2011 കാലത്ത് നിയമസഭയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു.

പത്തുവയസ്സുള്ളപ്പോള്‍ മുതല്‍ കഥകളെഴുതാന്‍ തുടങ്ങി. ബാല്യകാലം ചെലവഴിച്ചത് പോഞ്ഞിക്കരയിലായിരുന്നു. അയല്‍ക്കാരനായിരുന്ന പ്രശസ്ത എഴുത്തുകാരന്‍ പോഞ്ഞിക്കര റാഫി എഴുത്തിലും വായനയിലും ഏറെ പ്രചോദനം നല്‍കി.

ബിഹാര്‍ അനുഭവങ്ങളില്‍ നിന്നാണ് ആദ്യ നോവല്‍ പിറന്നത്. ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ച നോവല്‍ ഏഴു വര്‍ഷത്തിനുശേഷം ‘അഗ്രഗാമി’ എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചു.

മഹാരൗദ്രം, മഞ്ഞുപെയ്യുന്ന ചരിത്രാങ്കം, ചന്ദ്രന്റെ മാളിക എന്നീ നോവലുകളും രചിച്ചു. അഗ്രഗാമിക്ക് ശക്തി അവാര്‍ഡും പാട്യം ഗോപാലന്‍ അവാര്‍ഡും ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News