ഭാരതത്തിന്റെ സഞ്ചിത സംസ്കാരത്തിൽ വിശ്വസിക്കുന്ന എനിക്ക് ഒരേ സമയം നല്ല ഹിന്ദുവായും നല്ല മാർക്സിസ്റ് അനുഭാവിയായും ജീവിക്കാൻ സാധിക്കും – സംഘിയെ തേച്ചൊട്ടിച്ചു ശ്രീകുമാരൻ തമ്പി

ഫേസ്‌ബുക്കിലെ എന്റെ അയ്യായിരം സുഹൃത്തുക്കളുടെയും മുപ്പത്തോരായിരം ഫോള്ളോവെഴ്സിന്റെയും അറിവിലേക്ക് :

കഴിഞ്ഞ നവംബർ 17 ന് ഫേസ്‌ബുക്കിൽ ഞാൻ ഇട്ട നിർദോഷകരമായ ഒരു പോസ്റ്റിനുള്ള മറുപടി എന്ന പോലെ കൃഷ്ണ മുരളി Krishna Muraly എന്ന ആൾ അയാളുടെ വാളിൽ എഴുതിയ വരികൾ എന്നെ അപകീർത്തിപ്പെടുത്തുന്നതായിരുന്നു.

എങ്കിലും ഞാൻ ക്ഷമിച്ചു , എന്നാൽ ഇന്നലെ ഇതിനു പിന്നിൽ ഒരു ഗൂഢാലോചന ഉണ്ടെന്നു എനിക്ക് വിശ്വസനീയമായ അറിവ് കിട്ടി.

കൃഷ്ണമുരളിയുടെ സുഹൃത്തായ ഒരു വ്യക്തി ഭാരതീയ ജനതാ പാർട്ടിയുമായി ബന്ധപ്പെട്ട അനേകം ഗ്രൂപ്പുകളിൽ എനിക്കെതിരെ അപകീർത്തികരമായ പോസ്റ്റുകൾ ഇട്ടുകൊണ്ടിരിക്കുന്നതായി എന്റെ ആരാധകർ അറിയിച്ചു. അതുകൊണ്ട് ഞാൻ ഈ കൃഷ്ണമുരളിയെ UNFRIEND ചെയ്യുന്നു.

അന്ന് ഹർത്താൽ സംബന്ധിച്ച് ഞാൻ ഇട്ട പോസ്റ്റും അതിനു എന്നെ കടന്നാക്രമിച്ചു കൊണ്ട് അയാൾ പോസ്റ്റ് ചെയ്ത വരികളും താഴെ ചേർക്കുന്നു. ദയവായി എന്റെ യഥാർഥ സുഹൃത്തുക്കൾ ഇതുപോലുള്ള കപടസുഹൃത്തുക്കളുടെ കാര്യത്തിൽ ഒരു കണ്ണ് വയ്ക്കുക.

എന്റെ അഭിമാനത്തിന് മുറിവേൽകുന്ന പ്രശ്നമായതു കൊണ്ട് ഇയാളുടെയും ഇയാളുടെ പിന്നിലുള്ള സുഹൃത്തിന്റെയും പേരിൽ നിയമ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.

അതിന്റെ ഭാഗമായി ഞാൻ കൃഷ്ണ മുരളിക്കു അയച്ച മെസ്സേജിന്റെ പൂർണ്ണരൂപം താഴെ ചേർക്കുന്നു. എനിക്ക് ഏറ്റവും വലുത് കക്ഷി ഭേദമെന്യേ എന്നെ സ്നേഹിക്കുന്ന എന്റെ സുഹൃത്തുക്കളായ നിങ്ങളാണ്.

പ്രിയപ്പെട്ട ശ്രീ . കൃഷ്ണ മുരളി,
2018 നവംബർ പതിനേഴാം തീയതി ഫേസ് ബുക്കിൽ ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു. ആ പോസ്റ്റിന്റെ പൂർണ്ണരൂപം ഇതാണ്.

” ഏതു പാർട്ടി നടത്തിയാലും ഹർത്താലിനോട് എനിക്ക് യോജിപ്പില്ല .അത് അന്യായമാണ്. അധാർമ്മികമാണ്. ”

ഇതിൽ ഞാൻ ഒരു പാർട്ടിയെയും കുറ്റപ്പെടുത്തിയിട്ടില്ല. എന്നാൽ ഇതിനു മറുപടിയായി കൃഷ്ണ മുരളി എന്ന നിങ്ങൾ അതേ ദിവസം നിങ്ങളുടെ ഫേസ്‌ബുക്ക് വാളിൽ ഇട്ട പോസ്റ്റിലെ ഓരോ വരിയും എനിക്ക് അപകീർത്തികരമാണ്.

എന്നെ അയ്യപ്പ വിരോധിയും ഹിന്ദു വിരോധിയുമായിട്ടാണ് നിങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ നിങ്ങൾക്കറിയാമോ ?അയ്യപ്പനെക്കുറിച്ചു മലയാളത്തിൽ വന്ന ഏറ്റവും വലിയ സിനിമയായ സ്വാമി അയ്യപ്പൻറെ തിരക്കഥയും സംഭാഷണവും എഴുതിയ ആളാണ് ഞാൻ.

ആചിത്രത്തിലെ രണ്ടു പാട്ടുകളും ഞാനാണ് എഴുതിയത്. ആ ചിത്രത്തിന്റെ ലാഭം കൊണ്ടാണ് എന്റെ ഗുരുനാഥനായ മെറിലാൻഡ് സുബ്രഹ്മണ്യം മുതലാളി പമ്പയിൽ സ്വാമി അയ്യപ്പൻ റോഡും അയ്യപ്പന്മാർക്കു വിശ്രമിയ്ക്കാൻ ഉള്ള ഷെഡുക്കളും മറ്റും നിർമ്മിച്ചത്.

“അവാർഡുകൾക്ക് വേണ്ടി ഞാൻ മാർക്സിസ്റ്റ് പാർട്ടിയുടെ പിന്നാലെ നടക്കുന്നു എന്ന് നിങ്ങൾ പറഞ്ഞത് എനിക്ക് മാനനഷ്ടം ഉണ്ടാക്കുന്നതാണ്. ഞാൻ ഒരിക്കലും ഒരു പാർട്ടിയുടെയും സംഘടനയുടെയും സ്ഥാപനത്തിന്റെയും പിന്നാലെ അവാർഡുകൾക്കു വേണ്ടി നടന്നിട്ടില്ല.

നമ്മുടെ സാംസ്കാരിക മന്ത്രി. ശ്രി എ.കെ. ബാലൻ തിരുവനന്തപുരത്ത് നടന്ന ” സത്യൻ സ്മാരക” ത്തിന്റെ ഉദ്ഘാടനവേളയിൽ നടത്തിയ പ്രസംഗത്തിൽ ഇതു പ്രത്യേകിച്ച് എടുത്തു പറയുകയുണ്ടായി. ആസമയത്തു ഞാനും വേദിയിൽ ഉണ്ടായിരുന്നു.

പ്രതിപക്ഷനേതാവായ രമേശ് ചെന്നിത്തല എന്റെ ജന്മനാടായ ഹരിപ്പാട്ട് നടന്ന സമ്മേളനത്തിൽ വച്ചും എനിക്ക് വള്ളത്തോൾ അവാർഡ് നൽകിയ വേദിയിൽ വച്ചും ഇതേ അഭിപ്രായം തന്നെ പറഞ്ഞു.

(ഹരിപ്പാട്ട്നിയോജക മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി ആദ്യമായി രമേശ് ചെന്നിത്തല മത്സരിച്ചപ്പോൾ അദ്ദേഹത്തെ എതിർത്ത മാർക്സിസ്റ്റ് സ്ഥാനാർഥി എന്റെ മൂത്ത സഹോദരനായ അഡ്വക്കറ്റ് പി.ജി.തമ്പിയായിരുന്നു എന്നതും ഓർക്കുക.), ഞങ്ങൾ എല്ലാ കാലത്തും ഈശ്വര വിശ്വാസികളായിരുന്നു.

ഗാനരചനയുടെ അമ്പതാം വർഷം പ്രമാണിച്ചു തിരുവനന്തപുരം പൗരാവലി എനിക്ക് പുത്തരിക്കണ്ടം- മൈതാനത്തിൽ വച്ച് നല്കിയ സ്വീകരണത്തിൽ ജനറൽ കൺവീനർ ബിജെപിയുടെ കേരള സെക്രട്ടറിയായ സി. ശിവൻകുട്ടിയും ഉത്ഘാടകൻ സ: വി.എസ്.അച്യുതാനന്ദനും ആധ്യക്ഷം വഹിച്ചത് കോൺഗ്രസ് നേതാവും എം.എൽ.എ യുമായ വി.എസ്.ശിവകുമാറും ആയിരുന്നു.

എല്ലാവരും എന്നെ ഒരു രാഷ്ട്രീയക്കാരനായല്ല കലാകാരനായാണ് കാണുന്നത് . മുഖ്യമന്ത്രി സ: പിണറായി വിജയൻ ജെ.സി.ഡാനിയൽ അവാർഡ് മാത്രമല്ല മറ്റനേകം അവാർഡുകൾ വിവിധ സ്ഥലങ്ങളിൽ ,വിവിധ വേദികളിൽ വച്ച് എനിക്ക് നൽകിയിട്ടുണ്ട്.

ഏറ്റവും വലിയ ബി.ജെ.പി. നേതാവായ ഓ.രാജഗോപാലിന്റെ കയ്യിൽ നിന്നും ഞാൻ പുരസ്‌കാരം വാങ്ങിയിട്ടുണ്ട്. ലീഡർ കെ.കരുണാകരൻ, ഇ കെ നായനാർ , ഇ . ചന്ദ്രശേഖരൻ നായർ , വി.എസ്അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, അന്തരിച്ച മന്ത്രി കാർത്തികേയൻ, കടകംപള്ളി സുരേന്ദ്രൻ . വി.എസ്.ശിവകുമാർ , കെ മുരളീധരൻ തുടങ്ങിയവരും എത്രയോ വട്ടം എന്റെ കയ്യിലേക്ക് അവാർഡ് മെമന്റോ കൈമാറിയിരിക്കുന്നു.

ഭാരതീയ ജനതാപാർട്ടിയുടെ മലയാള മുഖപത്രമായ ‘ജന്മഭൂമി’ കഴിഞ്ഞ വർഷത്തെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം എനിക്കാണ് തന്നത്.

ഭാരതത്തിന്റെ സഞ്ചിത സംസ്കാരത്തിൽ വിശ്വസിക്കുന്ന എനിക്ക് ഒരേ സമയം നല്ല ഹിന്ദുവും നല്ല മാർക്സിസ്റ് അനുഭാവിയായും ജീവിക്കാൻ സാധിക്കും കാരണം ലോകാഃ സമസ്താഃ സുഖിനോ ഭവന്തു എന്ന് പറഞ്ഞവനാണ് യഥാർത്ഥ ഹിന്ദു. അഖില ലോക തൊഴിലാളികളേ സംഘടിക്കുവിൻ….എല്ലാവർക്കും തുല്യനീതി ലഭിക്കട്ടെ എന്ന് പറയുന്നവനാണ് യഥാര്ത്ഥ മാർക്സിസ്ററ്.

നല്ല ഹിന്ദുവും നല്ല മാർക്സിസ്റ്റും തീർച്ചയായും നല്ല മനുഷ്യരാവണം. ഞാൻ മനുഷ്യന്റെയും മനുഷ്യത്വത്തിന്റെയും കൂടെയാണ് .. സ്ത്രീ പുരുഷ സമത്വം സമൂഹത്തിന്റെ എല്ലാ മേഖലകളിലും വരണം എന്നു തന്നെയാണ് എന്റെ ആഗ്രഹം. രാഷ്രീയത്തിലും അത് അത്യന്താപേക്ഷിതമാണ്..

സ്ത്രീ വിമോചനം വിഷയമാക്കി എന്റെ മുപ്പത്തഞ്ചാമത്തെ വയസ്സിൽ ” മോഹിനിയാട്ടം” എന്ന സിനിമ എഴുതി നിർമ്മിച്ച് സംവിധാനം ചെയ്ത ആളാണ് ഞാൻ.

ഒരിക്കലും എനിയ്ക്കു സ്ത്രീ വിരോധി ആകാൻ സാധ്യമല്ല.. സാക്ഷാൽ ആദിപരാശക്തിയുടെ ( കോസ്മിക് എനർജി ) അംശം തന്നെയാണ് ‘അമ്മ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ .

ഒരിക്കൽ എന്റെ FB സുഹൃത്തായിരുന്ന നിങ്ങൾ മറ്റൊരാളിന്റെ പ്രേരണയാലാണ് ഇങ്ങനെയൊരു കൃത്യം ചെയ്തതെന്ന് ഇന്നലെ ഞാൻ അറിഞ്ഞു.

ആ വ്യക്തി ഭാരതീയ ജനതാ പാർട്ടിയുമായി ബന്ധപ്പെട്ട അനേകം ഗ്രൂപ്പുകളിൽ എനിക്കെതിരെ അപകീർത്തികരമായ പോസ്റ്റുകൾ ഇട്ടുകൊണ്ടിരിക്കുന്നതായി എന്റെ ആരാധകർ അറിയിച്ചു. താങ്കൾ അയാളുടെ സുഹൃത്താണെന്നും അവർ തന്നെയാണ് എന്നെ അറിയിച്ചത്.

താങ്കൾ ഫേസ്‌ബുക്കിൽ ഇട്ട ആ പോസ്റ്റ് പിൻവലിച്ചു എന്നോട് മാപ്പു പറഞ്ഞു പുതിയ പോസ്റ്റ് ഉടനെ ഇട്ടില്ലെങ്കിൽ ഞാൻ പോലീസ് സൈബർ സെല്ലിൽ കൊടുക്കുന്ന കേസിൽ മറ്റേ വ്യക്തിയോടൊപ്പം കൃഷ്ണ മുരളി എന്ന നിങ്ങളും പ്രതിയാകും.

നിങ്ങളെപ്പോലേ അസഭ്യമായ ഭാഷ ഉപയോഗിക്കുന്ന വ്യക്തിയല്ല ഞാൻ. അതുകൊണ്ടാണ് ഈ മാന്യത കാണിക്കുന്നത്. ഞാൻ നിങ്ങൾക്ക് 24 മണിക്കൂർ സമയം തരുന്നു. ഒന്നുകിൽ തെറ്റ് തിരുത്താം. അല്ലെങ്കിൽ നിയമനടപടികളുടെ ഭാഗമാകാം. ..
എന്ന്
ശ്രീകുമാരൻ തമ്പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News