അവന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളയ്ക്കുന്നു; അഭിമന്യുവിന്‍റെ വീട് 14 ന് മുഖ്യമന്ത്രി കുടുംബത്തിന് കൈമാറും

രക്തസാക്ഷി അഭിമന്യുവിന്റെ കുടുംബത്തിന് ഒറ്റമുറിവീട്ടില്‍ നിന്ന് വൈകാതെ മോചനമാകും. ഈ കുടുംബത്തിനായി സിപിഐഎം വട്ടവടയില്‍ നിര്‍മിച്ച വീടിന്‍റെ താക്കോല്‍ദാനം 14 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

അഭിമന്യുവിന്റെ സ്വപ്നങ്ങളില്‍ ഒന്നായിരുന്നു ഒറ്റമുറി വീടിന് പകരം നല്ലൊരു വീട് പണിയണമെന്ന്. രക്ഷിതാക്കളായ മനോഹരന്‍,ഭൂപതി, സഹോദരങ്ങളായ പരിജിത്,കൗസല്യ എന്നിവര്‍ക്കൊപ്പം നല്ല നിലയില്‍ ജീവിക്കണമെന്ന അവന്‍റെ ആഗ്രഹങ്ങള്‍ പക്ഷേ പൂവണിഞ്ഞില്ല.

അതിന് മുമ്പേ മഹാരാജാസ് കോളേജില്‍ വെച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അവനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

എസ് എഫ്ഐ നേതാവായിരുന്നഅഭിമന്യുവിനെ ജൂലൈ രണ്ടിനാണ് കൊലപ്പെടുത്തിയത്. അവന്‍ ബാക്കിവച്ചുപേയ ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണം പിന്നീട് സി പി ഐ എം ഏറ്റെടുക്കുകയായിരുന്നു.

സഹോദരന് ജോലി നല്‍കിയതിനൊപ്പം സഹോദരിയുടെ വിവാഹം നടത്തിക്കൊടുത്തതും പാര്‍ട്ടി തന്നെ. ഇതിന്‍റെ തുടര്‍ച്ചയായാണ് വീട് നിര്‍മാണം പൂര്‍ത്തീകരിച്ചത്.

വട്ടവട- കൊട്ടക്കമ്പൂര്‍ റോഡില്‍ സിപിഐഎം വില കൊടുത്ത് വാങ്ങിയ സ്ഥലത്താണ് 1256ചതുരശ്രയടി വിസ്തീര്‍ണമുള്ള വീട് നിര്‍മിച്ചിരിക്കുന്നത്.

ജൂലൈ 23ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വീടിന് തറക്കല്ലിട്ടത്. വീട് യാഥാര്‍ത്ഥ്യമാകുമ്പോ‍ഴും വേര്‍പാടിന്റെ വേദനയിലാണ് അഭിമന്യുവിന്റെ അമ്മ.

വീടിന്റെ താക്കോല്‍ദാനം പതിനാലാം തിയ്യതി മുഖ്യമന്ത്രി പിണറായിവിജയന്‍ നിര്‍വ്വഹിക്കും. പാര്‍ട്ടി സ്വരൂപിച്ച സഹായ നിധിയും ചടങ്ങില്‍ മുഖ്യമന്ത്രി കൈമാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here