മകരജ്യോതി ദർശനത്തിന് പമ്പ ഹിൽടോപ്പിലേക്ക് തീർത്ഥാടകരെ കയറ്റിവിടുന്നത് സുരക്ഷിതമല്ലെന്ന് സ്ഥലത്ത് സുരക്ഷാ പരിശോധന നടത്തിയ വിദഗ്ദ്ധ സംഘം വിലയിരുത്തി.
ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സ്ഥലത്ത് സംയുക്ത പരിശോധന നടത്തിയത്.
പ്രളയശേഷം ഹിൽടോപ്പിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലും വ്യാപകമായി തിട്ടയിടിഞ്ഞിട്ടുണ്ട്. നിലവിൽ ഇവിടെ സിമന്റെ ചാക്കിൽ മണൽനിറച്ചാണ് താത്കാലിക തിട്ട കെട്ടിയിരിക്കുന്നത്.
ഈ വഴി തീർത്ഥാടകർ കൂട്ടത്തോടെ സഞ്ചരിക്കുന്നത് അപകടമാണെന്ന് സമിതി നിരീക്ഷിച്ചു. പ്രളയത്തിൽ പമ്പയുടെ തീരത്ത് അടിഞ്ഞുകൂടിയ മണ്ണും തകർന്ന കെട്ടിടങ്ങളുടെ അവഷ്ടിടങ്ങളും ഹിൽടോപ്പിലാണ് തള്ളിയിരിക്കുന്നത്.
കമ്പികക്ഷങ്ങൾ ഉൾപ്പടെയുള്ളവ വ്യാപകമായി കുട്ടിയിട്ടിരിക്കുന്ന ഇവിടേക്ക് നഗ്നപാദരായ തീർത്ഥാടകരെ കയറ്റിവിടുന്നത് സുരക്ഷിതമല്ല.
മഴപെയ്താൽ ഈ ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. പ്രളയത്തിൽ ഹിൽടോപ്പിൽ മുമ്പ് സ്ഥാപിച്ചിരുന്ന സുരക്ഷാവേലികളും പൂർണ്ണമായി തകർന്ന നിലയിലാണ്.
ചുരുങ്ങിയ ദിവസങ്ങളിൽ ബലമേറിയ സുരക്ഷാവേലികൾ സ്ഥാപിക്കുന്നത് അപ്രായോഗികമാണെന്നും സമിതി നിരീക്ഷിച്ചു.
നിലവിലെ സാഹചര്യത്തിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാതെ തീർത്ഥാടകരെ ഇവിടേക്ക് പ്രവേശിപ്പിക്കുന്നത് അപകടമാണെന്നാണ് വിദഗദ്ധ സമിതിയുടെ വിലയിരുത്തൽ.
ഇതു സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് സംഘം ജില്ലാ കളക്ടർക്ക് കൈമാറി. ഹിൽടോപ്പിന് പുറമെ പമ്പയിലെ മറ്റ് പ്രദേശങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ചും സമിതി പരിശോധന നടത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here