അലോക് വര്‍മ്മയെ മാറ്റനുള്ള ഉന്നതാധികാര സമിതിയില്‍ അംഗമായിരുന്ന ജസ്റ്റിസ് എകെ സിക്രിക്ക് പുതിയ നിയമനം നല്‍കി മോദി; പാരിതോഷികമെന്ന് വിലയിരുത്തല്‍

ദില്ലി: സുപ്രീംകോടതി ജസ്റ്റിസ് എകെ സിക്രിയ്ക്ക് പുതിയ സ്ഥാനലബ്ദി. കോമണ്‍വെല്‍ത്ത് സെക്രട്ടറിയേറ്റ് ആര്‍ബിട്രല്‍ ട്രൈബ്യൂണല്‍ പ്രസിഡണ്ട് സ്ഥാനത്തേക്കാണ് കേന്ദ്ര സര്‍ക്കാര്‍ എകെ സിക്രിയെ നിര്‍ദേശിച്ചിരിക്കുന്നത്.

മാര്‍ച്ച് ആറിന് സുപ്രീം കോടതിയില്‍ നിന്നും വിരമിക്കുന്ന ജസ്റ്റിസ് എകെ സിക്രിയെ കഴിഞ്ഞ മാസമാണ് കേന്ദ്രം ശുപാര്‍ശ ചെയ്തത്. അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ഉന്നതതല സമിതിയിലെ അംഗമായിരുന്നു ജസ്റ്റിസ് സിക്രി.

കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള വേദിയാണ് കോമണ്‍വെല്‍ത്ത് സെക്രട്ടറിയേറ്റ് ആര്‍ബിട്രല്‍ ട്രൈബ്യൂണല്‍. ഒരു പ്രസിഡണ്ടും ആറ് അംഗങ്ങളുമുള്ള ട്രൈബ്യൂണലില്‍ കുറേ വര്‍ഷങ്ങളായി ഇന്ത്യക്ക് പ്രതിനിധിയില്ല. ഈ സാഹചര്യത്തിലാണ് ഒഴിവ് വന്ന ഒരു അംഗത്വം ഇന്ത്യക്ക് ലഭിച്ചത്.
ഈ സ്ഥാനത്തേക്കാണ് ജസ്റ്റിസ് എകെ സിക്രിയുടെ പേര് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സിക്രിയുടെ പേര് ശുപാര്‍ശ ചെയ്യാനുള്ള താല്‍പര്യം ഡിസംബറില്‍ കേന്ദ്ര നിയമ മന്ത്രാലയം ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയെ കത്തിലൂടെ അറിയിച്ചിരുന്നു.
തുടര്‍ന്ന് സ്ഥാനം ഏറ്റെടുക്കാനുള്ള സിക്രിയുടെ സമ്മതം ചീഫ് ജസ്റ്റിസ് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു.ഇതിന്റെ അടിസ്ഥാനത്തില്‍ സിക്രിയുടെ പേര് കേന്ദ്രം നിര്‍ദ്ദേശിക്കുകയായിരുന്നു. മാര്‍ച്ച് ആറിന് സുപ്രീം കോടതിയില്‍ നിന്ന് വിരമിക്കുന്ന ജസ്റ്റിസ് സിക്രി ഇതിന് ശേഷം സ്ഥാനം ഏറ്റെടുക്കും. അംഗത്വം ഏറ്റെടുത്തതിന് ശേഷം ട്രൈബ്യൂണലിന്റെ പ്രസിഡണ്ട് സ്ഥാനവും സിക്രിക്ക് ലഭിച്ചേക്കും.
നാലുവര്‍ഷത്തേക്കാണ് നിയമനം ലഭിച്ചിരിക്കുന്നത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അലോക് വര്‍മ്മയ്‌ക്കെതിരെയുള്ള സിവിസി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനുള്ള ഉന്നതതല സമിതി യോഗത്തില്‍ എകെ സിക്രി അംഗമായിരുന്നു.
വിധി പ്രസാതാവം നടത്തിയ ബെഞ്ചിലെ അംഗമായതിനാല്‍ ഉന്നതതല സമിതിയില്‍ പങ്കെടുക്കുന്നില്ലെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയാണ് പകരക്കാരനായി എകെ സിക്രിയെ നിയോഗിച്ചത്. അലോക് വര്‍മയെ സിബിഐ സ്ഥാനത്ത് നിന്ന് നീക്കണമെന്ന പ്രധാനമന്ത്രിയുടെ നിലപാടിനോട് യോജിച്ച് ഒപ്പം നിന്നത് ജസ്റ്റിസ് സിക്രിയായിരുന്നു. മറ്റൊരംഗമായ  മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നെങ്കിലും രണ്ട് പേരുടെ ഭൂരിപക്ഷ വിധിയിലൂടെ അലോക് വര്‍മ്മയെ മാറ്റുകയായിരുന്നു. ഈ സാഹചര്യത്തില്‍ വിരമിച്ചതിന് ശേഷം  കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പദവികള്‍ ജസിറ്റിസ് സിക്രി ഏറ്റെടുക്കരുതെന്ന് മുതിര്‍ന്ന അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News