രഞ്ജി ട്രോഫിയില്‍ നിര്‍ണായക പോരിനൊരുങ്ങി കേരളം. തുടര്‍ച്ചയായ രണ്ടാം സീസണിലും ക്വാര്‍ട്ടറിലെത്തിയ കേരളത്തിന് വയനാട്ടിലെ കൃഷ്ണഗിരി കടന്നാല്‍ ആദ്യ സെമിഫൈനലെന്ന ചരിത്ര മുഹൂര്‍ത്തത്തിലേക്കെത്താം.
കരുത്തരായ ഗുജറാത്തിനെ നേരിടുമ്പോഴും കേരളത്തിന്‍റെ സ്വപ്നങ്ങള്‍ക്ക് കരുത്ത് പകരുന്നത് സ്വന്തം മണ്ണിലെ ഭാഗ്യ ഗ്രൗണ്ടെന്ന ആനുകൂല്യം. ഒപ്പം കേരള താരങ്ങള്‍ക്ക് അടുത്തറിയാവുന്ന ഗ്രൗണ്ടും കാണികളുടെ പിന്തുണയും ടീമിന് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.
സ്റ്റേഡിയത്തിലെ ആദ്യ ഇരട്ട സെഞ്ചുറി കേരള ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ പേരിലാണ്. ഇവിടെ മുൻപു നടന്ന രണ്ട് രഞ്ജി മൽസരങ്ങളിലും എതിരാളികളെ സമനിലയിൽ തളയ്ക്കാൻ കേരളത്തിനായിട്ടുണ്ട്.
പാര്‍ഥിവ് പട്ടേല്‍, പീഷൂഷ് ചൗള, അക്സര്‍ പട്ടേല്‍ എന്നീ രാജ്യാന്തര താരങ്ങളുടെ പകിട്ടുമായി എത്തുന്ന ഗുജറാത്തിനെതിരെ യുവത്വവും പരിചയ സമ്പത്തും ചേരുന്ന ആതിഥേയ നിര ആത്മ വിശ്വാസത്തോടെ നേരിടുമെന്ന് കേരളത്തിന്‍റെ പരിശീലകന്‍ ഡേവ് വാട്മോര്‍ പറഞ്ഞു.
ശക്തമായ ടീമാണെങ്കിലും ഗുജറാത്തിനെ ക്വാർട്ടറിൽ തോൽപ്പിക്കാനാകും എന്ന ആത്മവിശ്വാസത്തിലാണു കേരളം. കനത്ത തണുപ്പും മഞ്ഞുവീഴ്ചയുമുള്ള വയനാട്ടിലെ പിച്ചില്‍, തുടക്കത്തില്‍ പേസ് ബൗളര്‍മാര്‍ക്ക് നല്ല പിന്തുണകിട്ടും എന്നാണ് ക്യൂറേറ്റര്‍മാര്‍ നല്‍കുന്ന സൂചന.
അതുകൊണ്ട് ടോസ് നിര്‍ണായകമാകും. സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി, എം.ഡി. നിധീഷ്എന്നിവരടങ്ങിയ കേരളത്തിന്‍റെ പേസ് നിര അതിശക്തമാണ്. ഈ കരുത്ത് ഗുജറാത്തിനെതിരേ മുതലെടുക്കാനാകുന്നരീതിയിലാകും ടീം തിരഞ്ഞെടുപ്പ്.
പ്രാഥമികറൗണ്ടിലെ ഗ്രൂപ്പ് ബിയില്‍ എട്ടില്‍ നാലു കളികളും ജയിച്ചാണ് കേരളം ക്വാര്‍ട്ടറിലെത്തിയതെങ്കില്‍ ഗ്രൂപ്പ് എയില്‍ മൂന്നുകളികള്‍ ജയിച്ചാണ് ഗുജറാത്ത് മുന്നേറിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here