ആലപ്പാട് ഖനനം; സമരക്കാരുമായി സര്‍ക്കാര്‍ നാളെ ചര്‍ച്ച നടത്തും; ഖനന ആഘാതത്തെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതി

തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ സര്‍ക്കാര്‍ സമരക്കാരുമായി നാളെ ചര്‍ച്ച നടത്തും.

താത്കാലികമായി സീ വാഷ് നിര്‍ത്തി വെയ്ക്കാന്‍ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. ഖനന ആഘാതത്തെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും.

ഖനനത്തിനെതിരായ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെയും യോഗം മുഖ്യമന്ത്രി വിളിച്ചത്. വിഷയത്തില്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ സീ വാഷിംങ്ങ് നിര്‍ത്തി വെയ്ക്കാമെന്നും, ഖനനത്തിന്റെ പ്രത്യാഘാതങ്ങള്‍ പഠിക്കാന്‍ സമിതിയെ വെയ്ക്കാമെന്നുമുള്ള മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം യോഗം അംഗീകരിച്ചു. അതേസമയം, ശാസ്ത്രീയമായ ഖനനം തുടരും.

സമരക്കാരുമായി വ്യവസായമന്ത്രി നാളെ ചര്‍ച്ച നടത്തും. ചര്‍ച്ചയിലൂടെ സമരം അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

നിയമസഭ പരിസ്ഥിതി കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം ജില്ലാ കളക്ടറും, ജനപ്രതിനിധികളും അടങ്ങുന്ന മോണിറ്ററിംങ്ങ് സമിതി രൂപീകരിക്കാനും ഉന്നതതല യോഗം തീരുമാനിച്ചിട്ടുണ്ട്. വ്യവസായിമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News