നോട്ട് നിരോധനത്തിന് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ എഫ്ഡിഐ വഴി നികുതി വെട്ടിപ്പ് നടത്തിയതായി കോൺഗ്രസ്.
2017-18 ല്‍ കെയ്മന്‍ ദ്വീപ് വഴി ഇന്ത്യയിൽ നിക്ഷേപം നടത്തിയത് ആരൊക്കെയെന്ന് ആർ ബി പരസ്യപ്പെടുത്തണം എന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
നോട്ട് നിരോധനത്തിന്റെ 13ആം ദിവസം അജിത് ഡോവലിന്റെ മകന്‍ വിവേക് ഡോവല്‍ കെയ്മന്‍ ദ്വീപില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തത് കഴിഞ്ഞ ദിവസമാണ് കാരവൻ മാസിക പുറത്തുവിട്ടത്.
കാരവൻ മാസിക പുറത്തുവിട്ട വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെതിരെ കോൺഗ്രസ് രംഗത്തെത്തിയത്.
അജിത് ഡോവലിന്റെ മകൻ നോട്ട് നിരോധനത്തിന് പിന്നാലെ എഫ്ഡിഐ വഴി കള്ളപ്പണം വെളുപ്പിച്ചെന്നാണ് കോൺഗ്രസ് ആരോപണം.
നോട്ട് നിരോധനം പ്രഖ്യാപിച്ചതിന്റെ 13ാം ദിവസമാണ് നികുതി വെട്ടിപ്പിന്റെ സ്വർഗമായ കെയ്മന്‍ ദ്വീപില്‍ അജിത് ഡോവലിന്റെ ഇളയമകന്‍ വിവേക് ഡോവല്‍ ജിഎൻവൈ ഏഷ്യ രജിസ്റ്റര്‍ ചെയ്തത്.
2017-18 ല്‍ കെയ്മന്‍ ദ്വീപ് വഴി ഇന്ത്യയിലെത്തിയ നിക്ഷേപം നൂറ്റാണ്ടിലെ ആദ്യ 16 വര്‍ഷങ്ങളിലെ നിക്ഷേപങ്ങളെക്കാൾ കൂടുതലാണ്.
അതിനാൽ 2017- 18 വര്ഷത്തിൽ കെയ്‌മന് ദ്വീപിൽ നിന്ന് 8300 കോടി നിക്ഷേപം നടത്തിയത് ആരൊക്കെയെന്ന് പരസ്യപ്പെടുത്താൻ ആർ ബി ഐ തയ്യാറാകണം എന്ന് കോൺഗ്രെസ് ആവശ്യപ്പെട്ടു.
വിദേശ നിക്ഷേപം വഴിയുള്ള നികുതി വെട്ടിപ്പുകള്‍ പരസ്യപ്പെടുത്തണം എന്ന് 2011 ൽ പറഞ്ഞ അജിത് ഡോവൽ കെയ്മൻ ദ്വീപിൽ നിന്നുണ്ടായ നിക്ഷേപം വെളിപ്പെടുത്താൻ ആവശ്യപ്പെടുമോ എന്നും കോൺഗ്രസ് ചോദിച്ചു.
നോട്ട് നിരോധനത്തിന് പിന്നാലെ വിവേക് ഡോവൽ പുതിയ കമ്പനി റജിസ്റ്റർ ചെയ്തതിൽ ദുരൂഹത ഉണ്ടെന്ന ആരോപണം ഉയർത്തി അജിത് ഡോവലിനെയും അതുവഴി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സംശയത്തിന്റെ നിഴലിൽ നിർത്താനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here