തൃശ്ശൂര്‍ മാന്ദാമംഗലം പള്ളിത്തര്‍ക്കത്തില്‍ യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് താത്ക്കാലിക പരിഹാരം. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയിലൂടെയാണ് പ്രതിഷേധം അവസാനിച്ചത്. പളളിക്കകത്ത് പ്രതിഷേധിച്ചിരുന്ന ഇരുവിഭാഗവും പുറത്തിറങ്ങിയതോടെ പളളി അടച്ചുപൂട്ടി. സംഘര്‍ഷമുണ്ടാക്കിയ വൈദികരടക്കം 120 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
അവകാശത്തര്‍ക്കത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസങ്ങളിലായി മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് യാക്കോബാവ വിഭാഗങ്ങള്‍ നടത്തിയ സംഘര്‍ഷങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമാണ് താത്ക്കാലിക പരിഹാരമായത്.
ജില്ലാ കളക്ടര്‍ അനുപമയുടെ നേതൃത്വത്തില്‍ ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തി. ഹൈക്കോടതിയില്‍ നിലവിലുളള അപ്പീലില്‍ തീരുമാനം ആകുന്നതുവരെ പളളിയിലോ പരിസരപ്രദേശങ്ങളിലോ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രവേശിക്കില്ലെന്ന് പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കി.
പളളിക്കകത്ത് പ്രതിഷേധിക്കുന്നവര്‍ ക്രമസമാധാനപാലനത്തിന്റെ ഭാഗമായി പുറത്തിറങ്ങണമെന്നും കളക്ടര്‍ നിര്‍ദേശപ്രകാരം യാക്കോബായ വിഭാഗം പുറത്തിറങ്ങിയതോടെ പളളി താത്ക്കാലികമായി അടച്ചുപൂട്ടുകയും ചെയ്തു. അതേസമയം പളളിയില്‍ സംഘര്‍ഷമുണ്ടാക്കിയ 120 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ഉള്‍പ്പെടെ നിരവധി വൈദികരേയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഇതില്‍ 42 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇവര്‍ക്കെതിരെ വധശ്രമം, കലാപമുണ്ടാക്കല്‍ തുടങ്ങീ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാന്ദാമംഗലം പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് വിഭാഗം എത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്. യാക്കോബായ വിഭാഗം പ്രതിരോധമായി എത്തിയതോടെ പളളിക്ക് മുന്നില്‍ കല്ലേറും സംഘര്‍ഷവും ഉണ്ടായി.
ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ ഡോ.യുഹാനോന്‍ മാര്‍ മിലിത്തിയോസ് ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്കാണ് പരുക്കേറ്റത്. തുടര്‍ന്ന് പൊലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here