കേരളത്തെ പിന്നോട്ട് നയിക്കുന്നവരുടെ മഹത്വം നോക്കേണ്ടതില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: നവോത്ഥാനപാരമ്പര്യം തകര്‍ത്ത് കേരളത്തെ നൂറ്റാണ്ടുകള്‍ പിന്നോട്ടു നയിക്കുന്നവര്‍ക്കെതിരെ പോരാടുമ്പോള്‍ അത്തരം ശക്തികളുടെ മഹത്വം നോക്കി അറച്ചുനില്‍ക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തെറ്റായ കാര്യങ്ങളെ തുറന്ന് എതിര്‍ക്കാന്‍ സമൂഹം മുന്നോട്ട് വരണം. യാഥാസ്ഥിതിക മൂല്യങ്ങളോടു സന്ധി ചെയ്യുന്ന ശക്തികളെ കണ്ട് ആരും വേവലാതിപെടേണ്ടതില്ല. സമൂഹം എല്ലാം ശരിയായി കാണുന്നുണ്ട്. എല്ലാ വിശ്വാസികളെയും രംഗത്തിറക്കാനാണ് സംഘപരിവാര്‍ നീക്കം. എന്നാല്‍ ആ അജണ്ടയില്‍ ആരും കൊത്തിയിട്ടില്ല. എങ്കിലും അത്തരം നീക്കങ്ങളെ നിസ്സാരമായി കാണരുത്. മതനിരപേക്ഷമായ പൊതുമണ്ഡലങ്ങള്‍ ഇല്ലാതാക്കുന്ന ശക്തികള്‍ക്കെതിരെ കൊടുങ്കാറ്റുപോലെ പ്രചാരണം നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇഎംഎസ് അക്കാദമി സംഘടിപ്പിച്ച ‘കേരള സമൂഹത്തിന്റെ വലതുപക്ഷ വല്‍ക്കരണം’ ശില്ശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

നേരത്തെ പലതരത്തില്‍ കേരളത്തില്‍ വേരൂന്നാന്‍ ശ്രമിച്ച ജാതി മത ശക്തികളെ ചെറുത്ത് പരാജയപ്പെടുത്തിയ പാരമ്പര്യമാണ് കേരളത്തിന്റേത്. ഒന്നും നടക്കാതെ വന്നപ്പോള്‍ ശബരിമലയുടെ മറവില്‍ വിശ്വാസികളെ ഇറക്കിയാണ് കേരളത്തിന്റെ മൂല്യങ്ങള്‍ അട്ടിമറിക്കുന്നത്. ഇക്കാര്യത്തില്‍ ബിജെപിക്കും ആര്‍എസഎസിനും കോണ്‍ഗ്രസിനും ഒരേ നിലപാടാണ്. സുപ്രിംകോടതി വിശ്വാസികള്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. സ്്ത്രീകള്‍ക്ക് ശബരിമല ക്ഷേത്രത്തില്‍ പ്രവേശനം നല്‍കണമെന്നുമാത്രമാണ് പറഞ്ഞത്. 1991വരെ അവിടെ പത്തിനും അമ്പതിനും പ്രായമുള്ള സ്ത്രീകള്‍ പ്രവേശിച്ചിട്ടുണ്ട്. 1991ല്‍ അതിനെതിരായി ഹൈക്കോടതി വിധിയുണ്ടായി. ആ വിധി നിയമവിരുദ്ധവുമാണെന്ന് സുപ്രിംകോടതിതന്നെ പറഞ്ഞു. അന്ന് ബെഞ്ചിലുണ്ടായിരുന്നു ഒരു ജഡ്ജ് എതിരഭിപ്രായം പറഞ്ഞപ്പോള്‍ അദ്ദേഹം വിരമിക്കുംവരെ വിധി പറഞ്ഞില്ല. പുതിയ ജഡ്ജ് വന്നശേഷമാണ് പത്തിനും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ പ്രവേശനം വിലക്കി വിധി പറഞ്ഞത്. ആ തെറ്റായ കാര്യമാണ് സുപ്രിംകോടതി തിരുത്തിയത്. എന്നാല്‍ സുപ്രിംകോടതിക്കെതിരെ ഒന്നും പറയാനാകാത്തതിനാല്‍ ചിലര്‍ സംസ്ഥാന സര്‍ക്കാരിനുമേല്‍ കുതിര കയറുകയാണ്.

സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരെയാണെന്നാണ് പ്രചരിപ്പിക്കുന്നത്. സര്‍ക്കാര്‍ എവിടെ വിശ്വാസികള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നുവെ ന്നാണ് പറയുന്നത്. വിശ്വാസത്തിന്റെ കാര്യത്തില്‍ പാര്‍ടിയും സര്‍ക്കാരും നേരത്തെതന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സിപിഐഎമ്മില്‍ മഹാഭൂരിപക്ഷവും വിശ്വാസികളാണ്. അവര്‍ക്കെതിരെ ഈ പാര്‍ടി യുദ്ധം പ്രഖ്യാപിക്കുമോ. തന്റെ വിശ്വാസം മാത്രമാണ് വിശ്വാസമെന്നും മറ്റുള്ളവരുടേത് വിശ്വാസമല്ലെന്നും പറയുന്നവരാണ് വിശ്വാസ സംരക്ഷണത്തെക്കുറിച്ച് പറയുന്നത്. അത്തരക്കാര്‍ക്കെതിരാണ് തങ്ങള്‍. എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കുകയാണ് പാര്‍ടി നിലപാട്. ഏതെങ്കിലും വിശ്വാസിക്ക് അവരുടെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കാനാവാത്ത ഇടങ്ങളില്‍ പാര്‍ടി ഇടപെട്ട പാരമ്പര്യമാണുള്ളത്.

സുപ്രിം കോടതി വിധിയോട്ഒരുവിഭാഗത്തിന്‌പൊരുത്തപ്പെടാനാകുന്നില്ല. അതിനാല്‍ ഇന്നത്തെ അവസ്ഥയെ പൂര്‍ണമായും അട്ടിമറിച്ച് പഴയതിലേക്ക് കൊണ്ടുപോകുകയാണ് ഈ ശക്തികള്‍. ഇതിന് പലരേയും കൂട്ടുപിടിക്കുന്നു. ഇവരുടെയൊക്കെ ഉള്ളറകളിലേക്ക് ഇറങ്ങി പരിശോധന നടത്തുന്നത് നല്ലതാണ്. ഇപ്പോള്‍ സമര രംഗത്തുള്ളവരല്ല കോടതി വിധിക്കെതിരെ ആദ്യം രംഗത്തുവന്നത്. ഫ്യൂഡല്‍ പാരമ്പര്യം കൊണ്ടുനടക്കുന്ന ജാതി ശക്തികളാണ്. ഇവര്‍ക്കൊപ്പം പലരും കൂടി. എന്നാല്‍ സമരം വിജയിച്ചില്ലെന്ന് നടത്തിയവര്‍തെന്ന ഇപ്പോള്‍ പറയുന്നു.

സംഘപരിവാര്‍ പ്രവര്‍ത്തനം രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കടുത്ത അരക്ഷിതാവസ്ഥയുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഈ സഹാചരയം ഉപയോഗപ്പെടുത്തി തീവ്ര സ്വഭാവമുള്ള സംഘടനകള്‍ ഈ മേഖലയില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്നു. പൊതുവായി ജനങ്ങള്‍ ഒന്നിച്ചുചേരുന്ന ആഘോഷങ്ങളെയും ഒത്തുചേരലുകളെയും തടയുന്നതിനും അതുവഴി മതനിരപേക്ഷ പൊതുമണ്ഡലങ്ങളെ ഇല്ലാതാക്കാനുമുള്ള ശ്രമവും നടക്കുന്നു. പാന്‍ ഇസ്ലാമിസ്റ്റ് സംഘടനകള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഇതിനെതിരെ ജാഗ്രത പാലിക്കണമൈന്നും മുഖ്യമന്ത്രി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News