നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന്റെ ഹര്‍ജി ഫെബ്രുവരി അവസാന വാരം പരിഗണിക്കാനായി മാറ്റി

ദില്ലി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഫെബ്രുവരി അവസാന വാരം പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി.

സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ദിലീപിന് സാവകാശം നല്‍കിയാണ് കേസ് മാറ്റിയത്.

സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയം നീട്ടി നല്‍കണമെന്നാവിശ്യപ്പെട്ട് ദിലീപ് കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയിരുന്നു. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍, അജയ് റസ്തോഗി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ദിലീപിന് വേണ്ടി ഹാജര്‍ ആകുന്ന മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിക്ക് ഇന്ന് ഹാജര്‍ ആകാന്‍ അസൗകര്യം ഉണ്ടെന്നും കേസ് ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. മെമ്മറി കാര്‍ഡ് തെളിവു നിയമപ്രകാരം രേഖയുടെ ഗണത്തില്‍ പെടുന്നതാണെന്നും ക്രിമിനല്‍ നടപടി ചട്ടപ്രകാരം അതിന്റെ പകര്‍പ്പിന് ഹര്‍ജിക്കാരന് അവകാശമുണ്ടെന്നുമാണ് ദിലീപിന്റെ വാദം.

എന്നാല്‍ മെമ്മറി കാര്‍ഡ് തൊണ്ടി മുതല്‍ ആണെന്നും പ്രതിക്ക് കൈമാറാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത്. ഇതിനു മറുപടി ഫയല്‍ ചെയ്യാനാണ് ദിലീപ് സമയം നീട്ടി ചോദിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here