ഉപതെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിലെ രാംഗഡ് നിയമസഭാ സീറ്റ് പത്ത് വര്‍ഷത്തിന് ശേഷം ബിജെപിക്ക് നഷ്ടമായി. 12228 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചത്.
മറ്റൊരു മണ്ഡലമായ ഹരിയാനയിലെ ജിന്ദിൽ ബിജെപി വിജയിച്ചു. ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഹരിയാനയിൽ തിരിച്ചു വരവ് ലക്ഷ്യമിട്ട് ദേശീയ നേതാവ് രൺദീപ് സിംഗ് സുർജെവാലയെ മത്സരിപ്പിച്ച കോൺഗ്രസ് മൂന്നാം സ്ഥാനത്തിൽ ഒതുങ്ങി.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് നടന്ന ഉപതെരഞ്ഞെടുപ്പിലും രാജസ്ഥാനിൽ ബിജെപി തിരിച്ചടി നേരിട്ടു. ഭരണം നഷ്ടമായ ക്ഷീണം മാറും മുൻപാണ് 10 വർഷം കൈവശം വച്ച രാംഗഡ് മണ്ഡലം നഷ്ടമായത്.
സിറ്റിംഗ് സീറ്റിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷഫിയ സുബൈര്‍ 12228 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 44.77 ശതമാനം വോട്ടും 83311 വോട്ടുകളും കോൺഗ്രസ് നേടിയപ്പോൾ ബിജെപി 71083 വോട്ട് നേടി.
9 ശതമാനത്തോളം വോട്ടുകൾ ബിജെപിക്ക് നഷ്ടമായി. വിജയിച്ചെങ്കിലും വോട്ട് ശതമാനത്തില്‍ കോണ്‍ഗ്രസിന് നേരിയ വര്‍ദ്ധനവേ ഉള്ളു.
ബി എസ് പി യുടെ വോട്ട് ശതമാനം മൂന്നിരട്ടിയോളം വർധിച്ചതാണ് ബിജെപിക്ക് തിരിച്ചടിയായത്. ജയത്തോടെ 200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 100 അംഗങ്ങളായി.
മറ്റൊരു മണ്ഡലമായ ഹരിയാനയിലെ ജിന്ധില്‍ പന്ത്രണ്ടായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപി ടിക്കറ്റിൽ മത്സരിച്ച സിറ്റിംഗ് എംഎല്‍എ ഹരിചന്ദന്‍ മിദ്ദയുടെ മകൻ ഡോ കൃഷ്ണലാല്‍ മിദ്ധ വിജയിച്ചത്.
സിറ്റിംഗ് സീറ്റിൽ ഐഎൻഎൽ ഡിക്ക് കെട്ടിവച്ച കാശ് പോയി. പോൾ ചെയ്തതിനേക്കാൾ വോട്ടുകൾ എണ്ണിയത് ചൂണ്ടിക്കാട്ടി പ്രതിപക്ഷപാർട്ടികൾ പ്രതിഷധിച്ചതിനെ തുടർന്ന് വോട്ടെണ്ണൽ ഒരു തവണ നിർത്തിവച്ചിരുന്നു.
ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഹരിയാനയിൽ തിരിച്ചു വരവ് ലക്ഷ്യമിട്ട് ദേശീയ നേതാവിനെ തന്നെ ഇറക്കിയ കോൺഗ്രസ് ജിന്ദിൽ വൻ തിരിച്ചടി നേരിട്ടു.
പാർട്ടിയുടെ മാധ്യമവിഭാഗം തലവന്‍ രണ്‍ദീപ് സിംഗ് സുര്‍ജേവാല ഇവിടെ മൂന്നാമതായി. ജാട്ട് വോട്ടുകൾ സമാഹരിക്കാനുള്ള കോൺഗ്രസ് നീക്കവും പാളി. ജയത്തോടെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പും ലോക്സഭ തെരഞ്ഞെടുപ്പിന് ഒപ്പം നടത്താൻ ബിജെപി തയ്യാറായേക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here