മോദി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് ബജറ്റ് തേന്‍ പുരട്ടിയ പാഷാണം മാത്രമാണെന്ന് വിഎസ്

നരേന്ദ്രമോദി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് ബജറ്റ് തേന്‍ പുരട്ടിയ പാഷാണം മാത്രമാണെന്ന് വിഎസ് അച്യുതാനന്ദന്‍.

കര്‍ഷകര്‍ക്ക് മൂന്ന് ഗഡുക്കളായി ആറായിരം രൂപ നല്‍കുന്നതല്ല, കാര്‍ഷിക ഉല്‍പ്പാദന വ്യവസ്ഥയെ നിലനിര്‍ത്താനുള്ള മാര്‍ഗം. വിവിധ കാരണങ്ങളാല്‍ കൃഷി തകര്‍ച്ചയെ നേരിടുകയും വായ്പ്പയുടെ തിരിച്ചടവ് കര്‍ഷകന് അസാദ്ധ്യമാവുകയും ചെയ്യുമ്പോള്‍ ഇതല്ല, പരിഹാരമാര്‍ഗം. അടുത്ത വിളയ്ക്ക് കൃഷിയിറക്കാന്‍ കര്‍ഷകന് പിന്തുണ നല്‍കുകയാണ് വേണ്ടത്.

കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുകയോ, കടത്തിന് മൊറട്ടോറിയം പ്രഖ്യാപിക്കുകയോ ചെയ്താല്‍ മാത്രമേ അവര്‍ക്ക് ഈ വര്‍ഷം വിളയിറക്കാനാവൂ എന്നതാണ് യാഥാര്‍ത്ഥ്യം.

അപ്രകാരം പുതിയ കടം സ്വീകരിച്ച് അടുത്ത വിള ഇറക്കാന്‍ അവസരമൊരുക്കുകയുമാണ് വേണ്ടത്. അതോടൊപ്പം വിലത്തകര്‍ച്ചയില്‍നിന്ന് കര്‍ഷകരെ സംരക്ഷിക്കാനാവശ്യമായ കുത്തക സംഭരണ നടപടികള്‍ അനിവാര്യമാണ്.

അതിനു പകരം, കര്‍ഷകേതര ജനവിഭാഗങ്ങള്‍ക്കിടയില്‍, കര്‍ഷകര്‍ക്കു വേണ്ടി എന്തോ ചെയ്തുകൂട്ടി എന്ന മിഥ്യാ ധാരണ സൃഷ്ടിക്കാനാണ് ബജറ്റിലൂടെ ശ്രമിക്കുന്നത്.

ഈ വാഗ്ദാനത്തിന്റെ പൊള്ളത്തരം കര്‍ഷകജനത സ്വന്തം അനുഭവത്തിലൂടെ തിരിച്ചറിയും എന്നെങ്കിലും മോദി സര്‍ക്കാര്‍ മനസ്സിലാക്കേണ്ടതായിരുന്നു.

നമ്മുടെ കൈത്തൊഴിലുകളെയും പരമ്പരാഗത വ്യവസായങ്ങളെയും ബജറ്റ് അവഗണിക്കുകയാണ്. തൊഴില്‍ ലഭ്യത ഉറപ്പുവരുത്താനുള്ള നിര്‍ദ്ദേശങ്ങളും ബജറ്റിലില്ല.

പ്രതിരോധ വ്യവസായങ്ങള്‍ക്കല്ല, റഫേല്‍ മോഡല്‍ ‘പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്’ സഹായകമായ നടപടികളാണ് ഈ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. പ്രതിരോധ മേഖലക്ക് വകയിരുത്തുന്ന തുകയത്രയും വിദേശ രാജ്യങ്ങളില്‍നിന്ന് ആയുധം വാങ്ങാനുള്ള കരാറുകളായി പുകഞ്ഞ് തീരുകയാണ്.

അപൂര്‍ണവും അവ്യക്തവുമായ സ്ഥിതിവിവരക്കണക്കുകളുടെ മുകളില്‍ കെട്ടിപ്പൊക്കിയ തല കീഴായ ഒരു പിരമിഡാണ് ഈ ബജറ്റ്.

കള്ളപ്പണം തിരിച്ചുകൊണ്ടുവന്ന് നാട്ടില്‍ വിതരണം ചെയ്യുന്നതു മുതല്‍ മേക്ക് ഇന്‍ ഇന്ത്യ വരെ പറഞ്ഞതെല്ലാം പുതിയ പ്രഖ്യാപനങ്ങളിലൂടെ മൂടിവെക്കാമെന്ന വ്യാമോഹം ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യുമെന്നും വിഎസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News