മാനന്തവാടി: വയനാട്ടിൽ ആദിവാസി ബാലികയെ പീഡിപ്പിച്ച കോൺഗ്രസ‌് നേതാവ‌് ഒ എം ജോർജിനായി ലുക്കൗട്ട‌് നോട്ടീസ‌് പുറപ്പെടുവിച്ചു.
വീട്ടിൽ റെയ‌്ഡ‌് നടത്തി പ്രതിയുടെ പാസ‌്പോർട്ട‌് പിടിച്ചെടുത്തെങ്കിലും വ്യാജപാസ‌്പോർട്ടിൽ രാജ്യം വിടാതിരിക്കാനാണ‌് പൊലീസ‌് നോട്ടീസ‌് ഇറക്കിയത‌്.
വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പ്രതിയുടെ ഫോട്ടോപതിച്ച നോട്ടീസ‌് നൽകി. സൈബർസെല്ലിന്റെ സഹായവുമുണ്ട‌്.
പതിനേഴുകാരിയായ പെൺകുട്ടിയെ ലൈംഗികമായി ഒന്നരവർഷത്തോളം പീഡിപ്പിച്ച ജോർജിനെതിരെ പോക‌്സോ, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങൾക്ക‌് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ‌് കേസെടുത്തത‌്.
ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ ബന്ധുക്കളുടെ വീടുകളിലടക്കം റെയ‌്ഡ‌് നടത്തി. ജോർജ‌് ഉപയോഗിച്ച രണ്ട‌് മൊബൈൽ ഫോണും സ്വിച്ച‌് ഓഫാണ‌്.
കർണാടക, തമിഴ‌്നാട‌് പൊലീസ‌് സ‌്റ്റേഷനുകളിലും വിവരം കൈമാറി. സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമീഷൻ ജോർജിനെതിരെ സ്വമേധയാ കേസെടുത്തു.
ജോർജിനെ അന്വേഷണ വിധേയമായി പാർടിയിൽനിന്നും സസ‌്പെൻഡ‌് ചെയ‌്തത‌് ചൂണ്ടിക്കാണിച്ച‌് രക്ഷപ്പെടാനാണ‌് കോൺഗ്രസ‌് ശ്രമം.
എന്നാൽ കോൺഗ്രസ‌് നേതാക്കളുടെ സഹായത്തോടെയാണ‌് ജോർജ‌് ഒളിവിൽപോയതെന്ന വിവരം പൊലീസിന‌് ലഭിച്ചിട്ടുണ്ട‌്.
പെൺകുട്ടിയുടെ വീട്ടുകാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ‌്ത ഐഎൻടിയുസി നേതാവിനെതിരെ കോൺഗ്രസ‌് ഒരുനടപടിയുമെടുത്തില്ല. കോൺഗ്രസ‌് ഭരിക്കുന്ന ബത്തേരി അർബൻ ബാങ്കിന്റെ വൈസ‌് ചെയർമാനായി ജോർജ‌് തുടരുന്നുണ്ട‌്.
കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും പൊലീസ‌് പറഞ്ഞു. ജോർജിനെ അറസ‌്റ്റ‌് ചെയ‌്ത‌് ചോദ്യം ചെയ‌്തശേഷം പെൺകുട്ടിയുടെ കുടുംബത്തെ സ്വാധീനിക്കാൻ ശ്രമിച്ച കൂടുതൽ പേരെ പ്രതികളാക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here