വയനാട് ലോക്‌സഭാ സീറ്റില്‍ മലബാറിന് പുറത്തു നിന്നുള്ള സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്

വയനാട് ലോക്‌സഭാ സീറ്റില്‍ മലബാറിന് പുറത്തു നിന്നുള്ള സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്. എഐസിസി നിര്‍ദേശ പ്രകാരം, വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇത് സംബന്ധിച്ച പ്രമേയം പാസാക്കി. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ 7 യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റികളും പ്രമേയത്തെ പിന്തുണച്ചു.

വയനാട് ലോക്‌സഭാ സീറ്റിനായി കോണ്‍ഗ്രസില്‍ പിടിവലി നടക്കുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രമേയം. രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്‌പോലെ വയനാട്ടിലേക്ക് നേതാക്കളെ കെട്ടിയിറക്കണ്ട എന്ന് പ്രമേയം ആവശ്യപ്പെടുന്നു. പുറത്ത് നിന്നുള്ളവരെ മത്സരിപ്പിച്ചാല്‍ മണ്ഡലം നഷ്ടമാകും.

കാലങ്ങളായി അവസരം കാത്ത് കഴിയുന്ന നേതാക്കള്‍ മലബാറില്‍ തന്നെയുണ്ട്. കോഴിക്കോട് മുക്കത്ത് ചേര്‍ന്ന യോഗത്തില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ വരുന്ന 7 യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റികളും പ്രമേയത്തെ അനുകൂലിച്ചു. യൂത്ത് കോണ്‍ഗ്രസ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് സജീഷ് മുത്തേരി

തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി രവീന്ദ്രദാസ് പങ്കെടുത്ത യോഗത്തിലാണ് പ്രമേയം പാസാക്കിയത്. വിഷയം രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍ കൊണ്ടുവരിക എന്ന ലക്ഷ്യവും ദേശീയ ജനറല്‍ സെക്രട്ടറി പങ്കെടുത്ത യോഗത്തിലെ പ്രമേയത്തിന് പിന്നിലുണ്ട്.

എം എം ഹസ്സന്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരാണ് വയനാട് സീറ്റിനായി പ്രധാനമായും രംഗത്തുള്ളത്. എം പി ആയിരുന്ന എം ഐ ഷാനവാസിന്റെ മകളെ മത്സരിപ്പിക്കണം എന്ന നിര്‍ദേശം ചില കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. ഇതിനെല്ലാം തടയിടുക എന്നതാണ് പ്രമേയത്തിലൂടെ യൂത്ത് കോണ്‍ഗ്രസ് ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News