പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വനത്തിനുള്ളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒളിവിൽ കഴിയുന്ന തിരുവനന്തപുരം തൊളിക്കോട് പള്ളി മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമിയുടെ സ്വദേശമായ ഈരാറ്റുപേട്ടയിലും സുഹൃത്തുക്കളുടെ വീട്ടിലും പൊലീസ് അന്വേഷണം നടത്തി.
മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനും നീക്കമുണ്ടെന്നാണ് സൂചന. കീഴടങ്ങണമെന്ന് ഇമാമിന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടതായി പൊലീസ് വിശദമാക്കി.
സ്കൂളില്‍ നിന്നും ഉച്ചസമയത്ത് പുറത്തുവന്ന പെണ്‍കുട്ടിയെ സ്വന്തം വാഹനത്തില്‍ കയറ്റി ആളില്ലാത്ത പ്രദേശത്ത് എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
പെണ്‍കുട്ടിയുടെ നിലവിളി കേട്ട് പ്രദേശത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് ഇമാമിനൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.
തുടര്‍ന്ന് ഇവര്‍ ചോദ്യം ചെയ്തതോടെ ഇമാം പെണ്‍കുട്ടി തന്‍റെ ഭാര്യയാണെന്ന് പറഞ്ഞ് സ്ഥലത്തു നിന്നും മുങ്ങുകയായിരുന്നു.
സംഭവം പുറത്തായതോടെ തൊളിക്കോട് പള്ളി കമ്മിറ്റി അന്വേഷണം നടത്തി ഇമാമിനെ സ്ഥാനത്തു നിന്നും നീക്കി. പെണ്‍കുട്ടി പരാതി നല്‍കാന്‍ തയ്യറാകാത്തതിനാല്‍ പള്ളിയുടെ പ്രസിഡന്റ പരാതിയിലാണ് കേസെടുത്തത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇമാമിനെതിരെ പോക്സോ പ്രകാരം വിതുര പൊലീസ് കേസെടുത്തു.പള്ളികമ്മിറ്റിയുടെ പ്രസിഡന്‍റ് ബാദുഷയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം പരിശോധിച്ച ഓള്‍ ഇന്ത്യ ഇമാം കൗണ്‍സില്‍ ഷഫീഖ് അല്‍ ഖാസിമിയെ സംഘടനയില്‍ നിന്നും പുറത്താക്കി.
ഫെയ്സ് ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇമാം പീഡിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here