ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റം; മലപ്പുറം കാവനൂരിൽ ലീഗിനെ തോൽപ്പിച്ച് പഞ്ചായത്ത്‌ ഭരണം എൽഡിഎഫിന്‌; തിരൂർ ബ്ലോക്ക് യുഡിഎഫില്‍ നിന്നും പിടിച്ചെടുത്തു

12 ജില്ലയിലെ 30 തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു മികച്ച വിജയം. 16 ഇടത്ത് എല്‍ഡിഎഫ് വിജയിച്ചു. യുഡിഎഫിനു 12സീറ്റ്. ബിജെപി ഒരു സീറ്റുപോലും നേടിയില്ല. മലപ്പുറം ജില്ലയില്‍ ഒരു ബ്ലോക്ക് പഞ്ചായത്തിലും ഒരു ഗ്രാമ പഞ്ചായത്തിലും യുഡിഎഫ് ഭരണം എല്‍ഡിഎഫ് പിടിചെടുക്കുമെന്നുറപ്പായി.രണ്ടിടത്തും ഉപതെരെഞ്ഞെടുപ്പിലൂടെ എല്‍ഡിഎഫിന് ഭൂരിപക്ഷമായി. കൊച്ചി നഗരസഭയില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയുടെ നിര്യാണത്തെ തുടര്‍ന്ന്! നടന്ന ഉപതെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടി. കാലങ്ങളായി യുഡിഎഫ് വിജയിക്കുന്ന വാര്‍ഡാണിത്.

ഒഞ്ചിയത്ത് ആര്‍എംപി സിറ്റിംഗ് വാര്‍ഡ് വിജയിച്ചു. എന്നാല്‍ യുഡിഎഫ് പിന്തുണയുണ്ടായിട്ടും അവര്‍ക്ക് വോട്ടും ഭൂരിപക്ഷവും കുറഞ്ഞു. എല്‍ഡിഎഫ് വോട്ട് കൂടുകയും ചെയ്തു. ആലപ്പുഴ നഗരസഭയില്‍ യുഡിഎഫ് കഴിഞ്ഞ തവണ വിജയിച്ച വാര്‍ഡില്‍ ഇക്കുറി യുഡിഎഫ് വിമതന്‍ ജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച അഞ്ച് വാര്‍ഡുകള്‍ യുഡിഎഫിനു നഷ്ടമായി. അതില്‍ നാല് വാര്‍ഡ് എല്‍ഡിഎഫും ഒരു വാര്‍ഡ് വിമതനും വിജയിച്ചു. എല്‍ഡിഎഫ് വിജയിച്ച അഞ്ച് വാര്‍ഡുകളില്‍ ഇക്കുറി യുഡിഎഫ് വിജയിച്ചു.

എറണാകുളം ജില്ലയില്‍ കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വൈറ്റില ജനത വാര്‍ഡില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം. എല്‍ഡിഎഫിലെ ബൈജു തോട്ടാളിയാണ് വിജയിച്ചത്. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന എം പ്രേമചന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. ഷെല്‍ബി ആന്റണി (യുഡിഎഫ്), പി കെ ഗോകുലന്‍ (ബിജെപി), ഫോജി ജോണ്‍ (എഎപി) എന്നിവരായിരുന്നു മറ്റ് സ്ഥാനാര്‍ഥികള്‍.58 വോട്ടാണ് ഭൂരിപക്ഷം.

ഒക്കല്‍ പഞ്ചായത്ത് 14–ാം വാര്‍ഡില്‍ യുഡിഎഫിലെ സീനാ ബെന്നി വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഐ എമ്മിലെ ജയ ജോര്‍ജുംയും ബിജെപിയിലെ ശ്രീജ ബാലചന്ദ്രനുമാണ് മത്സരിച്ചത്.യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലെ പ്രസിഡന്റ് മേഴ്‌സി ജോര്‍ജ് രാജിവച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കവും അഴിമതിയും തമ്മില്‍ തല്ലും രൂക്ഷമായതിനെ തുടര്‍ന്നാണ് മേഴ്‌സി ജോര്‍ജ് പ്രസിഡന്റ് സ്ഥാനവും പഞ്ചായത്തംഗത്വവും രാജിവച്ചത്.

കോട്ടപ്പടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് പ്ലാമുടിയില്‍ ബിന്‍സി എല്‍ദോസ് (യുഡിഎഫ് ) വിജയിച്ചു. 14 വോട്ടിനാണ് വിജയം .രജനി ബാബു (സിപിഐ),ഷിജി ചന്ദ്രന്‍ (ബിജെപി)എന്നിവരെയാണ് പരാജയപ്പെടുത്തിയത് . കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫാണ് വിജയിച്ചത്.

കുന്നുകര പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ കുന്നുകര പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് ജിജി ജോസ് ( (യുഡിഎഫ് ) വിജയിച്ചു. ഷൈല പൗലോസ് (എല്‍ഡിഎഫ്,), വത്സല രവീന്ദ്രന്‍ (ബിജെപി )കഴിഞ്ഞ തവണ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷീബ പോള്‍സണ്‍ ന്റെ മരണത്തെ തുടര്‍ന്നായിരുന്നു വോട്ടെടുപ്പ് .

ആലപ്പുഴ ജില്ലയില്‍ ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ ജില്ലാ കോടതി ആലപ്പുഴ 15ാം വാര്‍ഡില്‍ യുഡിഎഫ് വിമതന്‍ ബി മെഹബൂബ് വിജയിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷസ്ഥാനം രാജിവയ്ക്കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുഡിഎഫിലെ മെഹബൂബ് കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചതാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ടോമി ജോസഫ് പൂണിയില്‍ (യുഡിഎഫ്) , എല്‍ഡിഎഫ് സ്വതന്ത്രനായി വര്‍ഗീസ് ജോണ്‍ പുത്തന്‍പുരയ്ക്കല്‍, ഗീത രാംദാസ് (ബിജെപി) എന്നിവരും മത്സരിച്ചു.

കായംകുളം 12–ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുഷമ അജയന്‍ 446 വോട്ടിനു വിജയിച്ചു.എല്‍ഡിഎഫ് കൗണ്‍സിലര്‍ അജയന്റെ നിര്യാണത്തെതുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. സിന്ധുകുമാരി (യുഡിഎഫ്), രാധാകൃഷ്ണന്‍ (ബിജെപി) എന്നിവരും രംഗത്തുണ്ടായിരുന്നു.

കൈനകരി ഗ്രാമ പഞ്ചായത്തിലെ ഭജനമഠം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബീന വിനോദ് വിജയിച്ചു. ജയമ്മ (യുഡിഎഫ്), ബിന്ദു,ഷാജി (ബിജെപി) എന്നിവരായിരുന്നു എതിരാളികള്‍.

കരുവാറ്റ ഗ്രാമപഞ്ചായത്തിലെ നാരായണ വിലാസം വാര്‍ഡില്‍ യുഡിഎഫിലെ എസ് സുകുമാരി വിജയിച്ചു. എല്‍ഡിഎഫിലെ കരുവാറ്റ ജയപ്രകാശ് രണ്ടാമതെത്തി. ബിജെപിയിലെ പി വി രമേശനും മത്സരിച്ചു. എല്‍ഡിഎഫ് കഴിഞ്ഞതവണ വിജയിച്ച വാര്‍ഡാണ്.

പത്തനംതിട്ട ജില്ലയില്‍ റാന്നി ഗ്രാമപഞ്ചായത്തിലെ പുതുശേരിമല പടിഞ്ഞാറ് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.സുധാകുമാരിയാണ് വിജയി.പി എസ് രജനി (യുഡിഎഫ്), പ്രസന്നകുമാരി (ബിജെപി) എന്നിവരും മത്സരിച്ചു.ഇവിടെ നിന്ന് വിജയിച്ച എല്‍ഡിഎഫ് അംഗം സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവച്ചതാണ് ഉപതെരെഞ്ഞെടുപ്പിന് ഇടയാക്കിയത്.

കൊല്ലം ജില്ലയില്‍ ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിലെ പെരുമണ്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഐ എമ്മിലെ ഗീതാ മോഹനന്‍ 1055 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എല്‍ഡിഎഫ് പ്രതിനിധിയായിരുന്ന പ്രിയാമോഹന്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

കോട്ടയം ജില്ലയില്‍ നീണ്ടുര്‍ ഗ്രാമപഞ്ചായത്തിലെ കൈപ്പുഴ പോസ്റ്റാഫീസ് വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. ഷിബു ചാക്കോയാണ് വിജയിച്ചത്. സിപിഐയുടെ പി കെ സ്റ്റീഫനായിരുന്നു എല്‍ഡിഎഫ് സ്ഥാര്‍ത്ഥി. ഹേമചന്ദ്രന്‍ ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫിലെ പി കെ മോഹനന്‍ ആണ്ാ കഴിഞ്ഞ തവണ വിജയിച്ചത്. രോഗ ബാധിതനായതിനെത്തുടന്ന് അദ്ദേഹം രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

തിരുവനന്തപുരം ജില്ലയില്‍ കളളിക്കാട് പഞ്ചായത്തിലെ ചാമവിളവിളപ്പുറം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സദാശിവന്‍ കാണി വിജയിച്ചു. 146 വോട്ടിനാണ് വിജയം. എല്‍ഡിഎഫിന്റെ സിറ്റിങ് വാര്‍ഡായിരുന്നു.

ഒറ്റശേഖരമംഗലത്തെ പ്ലാപ്പഴഞ്ഞി വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. 193 വോട്ടിന് ടി പ്രഭയാണ് വിജയിച്ചത്. കളളിക്കാടില്‍ നിലവിലെ സിപിഐ എം അംഗം ഷിബുവിന് സര്‍ക്കാര്‍ ജോലി ലഭിച്ചതോടെയാണ് വാര്‍ഡില്‍ ഉപതെരെഞ്ഞെടുപ്പിന് കളമെരുങ്ങിയത്. പ്ലാപ്പഴഞ്ഞി വാര്‍ഡിലും നിലവിലെ യുഡിഎഫ് അംഗം സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചതാണ് തെരെഞ്ഞെടുപ്പിന് വഴിതെളിഞ്ഞത്.

മലപ്പുറം ജില്ലയില്‍ തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അട്ടിമറി ജയം. പുറത്തൂര്‍ ഡിവിഷനില്‍
എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി ഒ ബാബുരാജ് 265 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. സി ഒ ബാബുരാജ് 4814 വോട്ട് നേടിയപ്പോള്‍
സി എം പുരുഷോത്തമന്‍ (യുഡിഎഫ്) 4549, വി കെ സുഭാഷ് (ബിജെപി) 668 വോട്ടും നേടി.

യുഡിഎഫിന്റെ സിറ്റിങ് സീറ്റിലെ ജയത്തോടെ തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് ലഭിക്കും. യുഡിഎഫ് അംഗം ടി പി അശോകന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. 15 അംഗ ബ്ലോക്ക് പഞ്ചായത്തില്‍ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരണസമിതി ഭരണം നടത്തിയിരുന്നത്. ഇതോടെ എല്‍ഡിഎഫിന് ഭൂരിപക്ഷമായി.

പാലക്കാട് ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന തിരുമിറ്റക്കോട് പഞ്ചായത്തിലെ കറുകപുത്തൂര്‍ വാര്‍ഡില്‍ എല്‍ഡിഎഫിന് വന്‍ വിജയം. 248 വോട്ടുഗകളുടെ ഭൂരിപക്ഷത്തിന് സിപിഐ എം സ്ഥാനാര്‍ഥി ടി പി സലാമുവാണ് വിജയിച്ചത്. കഴിഞ്ഞ തവണ എല്‍ഡിഎഫിന് 114 വോട്ടുകളുടെ ലീഡാണ് ഉണ്ടായിരുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി ജയകൃഷ്ണനും സിപിഐ സ്ഥാനാര്‍ഥിയായി മുഹമ്മദും മത്സരിച്ചിരുന്നു. സിപിഐ എമ്മിലെ ടി എസ് പ്രസാദി ന്റെ നിര്യാണത്തെതുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

വര്‍ഷങ്ങളായി യുഡിഎഫ് കൈവശം വെച്ചിരുന്ന നെല്ലിയാമ്പതി ലില്ലി ഡിവിഷന്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐ എമ്മിലെ പി അംബികയാണ് വിജയിച്ചത്. യുഡിഎഫ് പ്രതിനിധി ലക്ഷ്മി ശിവരാജന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ശ്രുതി (യുഡിഎഫ് ), കവിത (ബിജെപി) എന്നിവരിയാരുന്നു മറ്റ് സ്ഥാനാര്‍ത്ഥികള്‍.

അഗളി പഞ്ചായത്തിലെ പാക്കുളം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. 14 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ജയറാമാണ് വിജയിച്ചത്. കഴിഞ്ഞ തവണ 247 വോട്ട് നേടി എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്നു. ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പി സുരേഷിന് 286 വോട്ട നേടി രണ്ടാമതെത്തി. 164 വോട്ടുമായി ബിജെപിയാണ് മൂന്നാമത്. കോണ്‍ഗ്രസിലെ യു ആര്‍ നീലകണ്ഠ്ന്‍ മരിച്ചതിനെ തുടര്‍ന്നാണ്് ഉപതെരഞ്ഞെടുപ്പ് നടന്നത്.

പാലക്കാട് മുനിസിപ്പാലിറ്റിയിലെ കല്‍പ്പാത്തി വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. പി എസ് വിപിനാണ് വിജയിച്ചത്. മുന്‍ കൗണ്‍സിലര്‍ കൂടിയായ പി സത്യഭാമയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ബിജെപിക്കുവേണ്ടി എന്‍ ശാന്തകുമാരനായിരുന്നു സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിലെ വി ശരവണന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ്് വേണ്ടിവന്നത്.

കോഴിക്കോട് ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നാലില്‍ രണ്ട് വാര്‍ഡിലും എല്‍ഡിഎഫ് വിജയിച്ചു. ഒരുസീറ്റില്‍ യുഡിഎഫും, ഒരുസീറ്റില്‍ ആര്‍എംപിയും വിജയിച്ചു. കോട്ടൂര്‍ പഞ്ചായത്തിലെ നരയംകുളത്ത് സിപിഐ എമ്മിലെ ശ്രീനിവാസന്‍ മേപ്പാടി 299 വോട്ട് ഭൂരിപക്ഷത്തില്‍ ജയിച്ചു. പുതുപ്പാടി പഞ്ചായത്തിലെ വെസ്റ്റ് കൈതപ്പൊയില്‍ വാര്‍ഡില്‍ പി ആര്‍ രാകേഷ് 187 വോട്ടിന് വിജയിച്ചു. ഒഞ്ചിയം പുതിയോട്ടുങ്കണ്ടിയില്‍ ആര്‍എംപിയിലെ ഇ ശ്രീജിത് തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് പിന്തുണയോടെയാണ് ആര്‍എംപി സ്ഥാനാര്‍ത്ഥി വിജയിച്ചത്. താമരശേരി പള്ളിപ്പുറം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. മുസ്ലിം ലീഗിലെ എന്‍ പി മുഹമ്മദാലി 389 വോട്ടിന് വിജയിച്ചു

വയനാട് ജില്ലയില്‍ ബത്തേരി നെന്മേനി പഞ്ചായത്ത് 15ാം വാര്‍ഡ് മംഗലത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ കെ സി പത്മനാഭന്‍ 149 വോട്ട് ഭൂരിപക്ഷത്തില്‍ ജയിച്ചു. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു.

കണ്ണൂര്‍ ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മുഴുവന്‍ വാര്‍ഡിലും എല്‍ഡിഎഫിന് ഉജ്വല വിജയം. കീഴല്ലൂര്‍ പഞ്ചായത്തിലെ എളമ്പാറ വാര്‍ഡ് ഉപതെരഞ്ഞടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്‍ കെ കാര്‍ത്തികേയന്‍ 269 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ആകെ പോള്‍ ചെയ്ത 1015 വോട്ടില്‍ എല്‍ഡിഎഫിന് 593 വോട്ട് ലഭിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ എം പ്രേമരാജന് 324 വോട്ടും ബിജെപി സ്ഥാനാര്‍ഥി ഇ നാരായണന് 98 വോട്ടും ലഭിച്ചു. എല്‍ഡിഎഫ് അംഗം കോണ്‍ഗ്രസ് എസിലെ പി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 192 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

കല്യാശേരി പഞ്ചായത്തിലെ 15ാം വാര്‍ഡായ വെള്ളാഞ്ചിറയില്‍ എല്‍ഡിഎഫ്ര സ്ഥാനാര്‍ഥി കെ മോഹനന്‍ വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി പ്രമോദിനെയാണ് തോല്‍ച്ചത്. 731 വോട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചപ്പോള്‍ 92 വോട്ടുകള്‍ മാത്രമാണ് യുഡിഎഫിന് ലഭിച്ചത്. പഞ്ചായത്തംഗമായിരുന്ന എല്‍ഡിഎഫിലെ പുത്തലത്ത് ജയരാജന്റെ നിര്യാണത്തെതുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്്. 633 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയരാജന്‍ വിജയിച്ചത്.

ശ്രീകണ്ഠപുരം നഗരസഭയിലെ പത്താം വാര്‍ഡായ കാവുമ്പായില്‍ എല്‍ഡിഎഫ്് സ്ഥാനാര്‍ഥി ഇ രാജന്‍ വിജയിച്ചു. ഇ രാജുവിന് 415 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പി മാധവന് 170 വോട്ടാണ് ലഭിച്ചത്. സിപിഐ എം എല്‍ഡിഎഫ് കൗണ്‍സിലറായിരുന്ന എന്‍ കോരന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ 182 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്് എല്‍ഡിഎഫ് ജയിച്ചത്. 704 വോട്ടര്‍മാരാണ് വാര്‍ഡിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News