സൈബര്‍ ഹവാല തട്ടിപ്പ് കേസിലെ പ്രധാനിയായ നൈജീരിയന്‍ സ്വദേശിയെ മഞ്ചേരി പോലീസ് ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്തു.
വിവിധ രീതികളിലുള്ള ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും ഹവാലയുമടക്കം നിരവധി കേസുകളില്‍ ഉള്‍പ്പെട്ട നൈജീരിയ ഒഗൂണ്‍ സ്റ്റേറ്റ് സ്വദേശിയായ ഒച്ചുബ കിങ്സ്ലി ഉഗോണ്ണ എന്ന കിങ്സ്റ്റണ്‍ ഡുബെ (35 വയസ്സ്)യാണ്
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഡല്‍ഹി കക്രോലയില്‍ പിടിയിലായത്.
വിദേശ കറൻസി സമ്മാനമടിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് എസ് എം എസ് അയക്കുകയും, അത് ലഭിക്കുന്നതിനായി സെക്യൂരിറ്റി, ഇൻഷുറൻസ് തുടങ്ങിയ ആവശ്യങ്ങൾക്കെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങുക, രാജ്യത്തിനകത്തും പുറത്തും വിവിധ ജോലികൾ വാഗ്ദാനം നൽകി ഓൺലൈനിൽ പരസ്യം നൽകി പ്രൊസസിങ്ങ്, ക്ലിയറൻസ് എന്നിങ്ങനെ പറഞ്ഞ് പണം വാങ്ങുക, വിദേശികളുടെ പേരിൽ വ്യാജ ഫേസ് ബുക്ക് പ്രൊഫൈലുകളുണ്ടാക്കി സൗഹൃദവും പ്രണയവും സ്ഥാപിച്ചെടുക്കുകയും ഇതിൽ വീഴുന്ന ആളുകളെ കാണാൻ ഇന്ത്യയിലേക്ക് വരുമ്പോൾ എയര്‍പോര്‍ട്ടിൽ പിടിച്ചുവെച്ചിരിക്കുന്നുവെന്ന് പറഞ്ഞു രക്ഷപ്പെടാൻ സഹായം അഭ്യർത്ഥിച്ചു പണം വാങ്ങുക, ബ്രാൻഡഡ് സാധനങ്ങൾ കുറഞ്ഞവിലക്ക് ലഭ്യമെന്ന് ഇന്റർ നെറ്റിൽ പരസ്യം ചെയ്ത് പണം തട്ടൽ, ബാങ്ക് അക്കൗണ്ട് ഹോൾഡർമാരെ ഫോണിൽ വിളിച്ച് എ ടി എം കാര്‍ഡ് നമ്പർ, ഒ ടി പി നമ്പർ എന്നിവ ചോദിച്ച് വാങ്ങി അതുപയോഗിച്ച് പണം തട്ടുക, കടലാസ് ഡോളറാക്കുന്ന രാസലായനി വില്പന, തുടങ്ങി വ്യാജ വെബ്സൈറ്റുകളുണ്ടാക്കിയും ഹാക്കിംഗിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനുകൾ വഴിയും സിം സ്വാപ്പിംങ് എടിഎം ക്ലോണിംഗ് മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ഇയാൾ തട്ടിപ്പു നടത്തി വരികയായിരുന്നു.
നൈജീരിയക്കാരനായ ഇയാള്‍ സൌത്ത് ആഫ്രിക്കയുടെ വ്യാജ പാസ്പോര്‍ട്ടും വിസയും ഉപയോഗിച്ചാണ് ഇന്ത്യയില്‍ താമസിച്ചിരുന്നത്.
ഇതോടെ ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ മഞ്ചേരി പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ഏഴ് മാസത്തിനിടെ അറസ്റ്റ് ചെയ്യുന്ന പ്രതികളുടെ എണ്ണം ഒമ്പതായി. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here