രഞ്ജന്‍ ഗൊഗോയുടെ ശബ്ദത്തില്‍ ജഡ്ജിമാര്‍ക്ക് അജ്ഞാതന്റെ ഫോണ്‍ കോള്‍

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ ശബ്ദത്തില്‍ അജ്ഞാതനായ വ്യക്തി രാജ്യത്തെ രണ്ട് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെ വിളിച്ച് ചില അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരായി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്യണം എന്നാവശ്യപെട്ടതായി റിപ്പോര്‍ട്ട്. കര്‍ണാടക ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എല്‍ നാരായണ സ്വാമി, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്കാണ് ചീഫ് ജസ്റ്റിസ് ഗൊഗോയുടെ ശബ്ദത്തില്‍ അജ്ഞാതന്റെ ടെലിഫോണ്‍ വിളി ലഭിച്ചത്.

പ്രാഥമിക അന്വേഷണത്തില്‍ വിളിച്ചത് മൊബൈല്‍ ഫോണില്‍ നിന്നാണെങ്കിലും വിളി റൂട്ട് ചെയ്തിരിക്കുന്നത് സുപ്രീം കോടതിയുടെ ഇലക്ട്രോണിക്ക് പ്രൈവറ്റ് ബ്രാഞ്ച് എക്‌സ്‌ചേഞ്ച് (EPBX) ഹാക്ക് ചെയ്താണെന്ന് കണ്ടെത്തി.ടെലിഗ്രാഫ് ദിനപത്രത്തിന്റെ ലീഗല്‍ കറസ്‌പോണ്ടന്റ് ആര്‍ ബാലാജി ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബാലാജിയുടെ വാര്‍ത്ത ഈ മോഡ്യൂളിനെ വിശദീകരിക്കുന്നത് ഇങ്ങനെ

‘കര്‍ണാടക ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എല്‍ നാരായണ സ്വാമിക്ക് കഴിഞ്ഞയാഴ്ച ഒരു ടെലഫോണ്‍ വിളി എത്തുന്നു. വിളിച്ച ആള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ പേഴ്‌സണല്‍ പ്രൈവറ്റ് സെക്രട്ടറി എച്ച് കെ ജുനേജ ആണെന്ന് പരിചയപ്പെടുത്തുന്നു. ചീഫ് ജസ്റ്റിസിന് വേണ്ടിയാണ് വിളിക്കുന്നത് എന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് സ്വാമിയേ അറിയിക്കുന്നു. കര്‍ണാടക ഹൈക്കോടതിയിലെ ചില അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാര്‍ ആയി ഉയര്‍ത്താനുള്ള ശുപാര്‍ശ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ ഓഫീസിലേക്ക് അയക്കണം എന്ന് ആവശ്യപ്പെട്ടു.

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും അജ്ഞാതന്‍ ആയ വ്യക്തി ആക്ടിങ് ചീഫ് ജസ്റ്റിസ് നാരായണ സ്വാമിയെ വീണ്ടും വിളിക്കുന്നു. ജുനേജ ആണെന്ന് പരിചയപ്പെടുത്തുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് സംസാരിക്കണം എന്ന് പറയുന്നു. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ ശബ്ദത്തില്‍ ജസ്റ്റിസ് നാരായണ സ്വാമിയോട് സംസാരിച്ച വ്യക്തി ചില അഭിഭാഷകരുടെ പേര് ഹൈക്കോടതി ജഡ്ജി ആയി ഉയര്‍ത്താന്‍ ശുപാര്‍ശ നല്‍കണം എന്ന് ആവശ്യപെടുന്നു.

തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന് ഇതേ മാതൃകയില്‍ ടെലഫോണ്‍ വിളി ലഭിച്ചു.ഹൈക്കോടതി ചീഫ് ജസ്റ്റിസ് മാരുമായി നടത്തുന്ന പതിവ് ആശയ വിനിമയത്തിന് ഇടയിലാണ് രഞ്ജന്‍ ഗൊഗോയ് ടെലിഫോണ്‍ വിളികളെ കുറിച്ച് അറിഞ്ഞത്. ഉടന്‍ തന്നെ പൊലീസ് അന്വേഷണത്തിന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സുപ്രീം കോടതി രജിസ്ട്രിയോട് നിര്‍ദേശിച്ചു. ഡല്‍ഹിയിലെ തിലക് നഗര്‍ പോലീസ് സ്റ്റേഷനിലാണ് സുപ്രീം കോടതി രജിസ്ട്രി കേസ് നല്‍കിയിരിക്കുന്നത്.

സുപ്രീം കോടതി ടെലികമ്യുണിക്കേഷന്‍ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗവും ചീഫ് ജസ്റ്റിസ് വിളിച്ചു ചേര്‍ത്തു. ഒരു മൊബൈല്‍ ഫോണ്‍ കോള്‍, സുപ്രീം കോടതിയുടെ ഇലക്ട്രോണിക്ക് പ്രൈവറ്റ് ബ്രാഞ്ച് എക്‌സ്‌ചേഞ്ച് (EPBX) വഴി തിരിച്ച് വിടാന്‍ (റൂട്ട് ചെയ്യാന്‍) സാധിക്കുമോ എന്നായിരുന്നു ചീഫ് ജസ്റ്റിസിന് അറിയേണ്ടിയിരുന്നത്. ചില സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് EPBX സംവിധാനം ഹാക്ക് ചെയ്യാന്‍ കഴിയും എന്ന് ഉദ്യോഗസ്ഥര്‍ ഗൊഗോയ്ക്ക് മറുപടി നല്‍കിയതായി ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏതായാലും സംഭവത്തെ കുറിച്ച് ഉന്നത തല അന്വേഷണത്തിന് സുപ്രീം കോടതി രജിസ്ട്രാര്‍ ജനറല്‍ സഞ്ജീവ് കല്‍ഗോങ്കറും ഉത്തരവിട്ടു.തന്റെ ശബ്ദത്തിലോ, തന്റെ ഓഫീസില്‍ നിന്നോ ലഭിക്കുന്ന ഇത്രഞ്ജന്‍ ഗൊഗോയ് നല്‍കിയതായും ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അനില്‍ അംബാനിക്ക് വേണ്ടി ജുഡീഷ്യല്‍ ഉത്തരവ് തിരുത്തിയ രണ്ട് സുപ്രീംകോടതി ജീവനക്കാരെ കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് പിരിച്ചു വിട്ടിരുന്നു. സുപ്രീം കോടതിയുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പുകള്‍ ഞെട്ടലോടെയാണ് ഗൊഗോയ് കേട്ടത് എന്നാണ് വിവരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here