നടനും എംപിയുമായ സുരേഷ് ഗോപി ബ്രാൻഡ് അംബാസിഡറാകുമെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് കൊച്ചി മെട്രോ റയിൽ കോർപറേഷൻ.
കൊച്ചി മെട്രോയുടെ നിരവധി ജനോപകാരപ്രദമായ പദ്ധതികളിൽ സഹകരിക്കാൻ തയ്യാറാണെന്ന് മാത്രമാണ് സുരേഷ് ഗോപി അറിയിച്ചത്. മറിച്ചുളള വാര്‍ത്തകള്‍ തെറ്റാണെന്നും കെഎംആര്‍എല്‍ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു.
മെട്രോ യാത്രക്കാരുടെ വിവര ശേഖരണത്തിനുള്ള പരിപാടിയുടെ ഉദ്ഘാടനത്തില്‍ സിനിമാ താരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി പങ്കെടുത്ത് സംസാരിച്ചതിന് പിന്നാലെയാണ് തെറ്റിദ്ധാരണയുണ്ടാകുന്ന വാര്‍ത്ത പുറത്ത് വന്നത്.
സുരേഷ് ഗോപി കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആകുന്നുവെന്നായിരുന്നു വാര്‍ത്ത. പിന്നാലെയാണ് കെഎംആര്‍എല്‍ ഫെയ്സ്ബുക്കിലൂടെ വിശദീകരണവുമായി രംഗത്തെത്തിയത്.
കൊച്ചി മെട്രോയുടെ ആതിഥ്യം സ്വീകരിച്ച് സുരേഷ് ഗോപി കൊച്ചി മെട്രോയുടെ ഓഫീസിൽ വന്നിരുന്നു. കൊച്ചി മെട്രോയുടെ നിരവധി ജനോപകാരപ്രദമായ പദ്ധതികളിൽ സഹകരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു.
ഔദ്യോഗികമായ ഘടകങ്ങൾ ഒന്നും തന്നെ ഈ തീരുമാനത്തിലില്ല. ഇത് സംബന്ധിച്ചാണ് കൊച്ചി മെട്രോ എംഡി ശ്രീ മുഹമ്മദ് ഹനീഷ് മാധ്യമങ്ങളിൽ പ്രതികരിച്ചത്.
തികച്ചും അനൗദ്യോഗികമായ പ്രതികരണം മാത്രമായിരുന്നു ഇതെന്നും കെഎംആര്‍എല്‍ അറിയിച്ചു. മെട്രോ യാത്രികരുടെ എണ്ണം,
ഇവർ ഉപയോഗിക്കുന്ന വാഹനസൗകര്യങ്ങൾ, തുടങ്ങി മുഴുവൻ വിവരങ്ങളും ശേഖരിച്ച് പഠനവിധേയമാക്കുന്നതാണ് കെ.എം.ആർഎല്ലിന്‍റെ പുതിയ പദ്ധതി. ഇതില്‍ സഹകരിക്കാമെന്ന സുരേഷ് ഗോപി എംപിയുടെ വാഗ്ദാനമാണ് കെഎംആര്‍എല്‍ സ്വീകരിച്ചത്. ഇതാണ് തെറ്റിദ്ധാരണയുണ്ടാക്കിയതും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here