”ഞങ്ങളെ ചുട്ടുകൊല്ലാന്‍ കോണ്‍ഗ്രസുകാര്‍ തീയിട്ടത് നിങ്ങള്‍ അറിഞ്ഞില്ലേ? അപ്പോഴത്തെ മാനസികാവസ്ഥ മുതലെടുക്കുകയായിരുന്നു; വാര്‍ത്ത കണ്ടപ്പോഴാണ് പാര്‍ട്ടിക്കെതിരെ ഉപയോഗിക്കാനാണെന്ന് മനസിലായത്”: സ്വകാര്യ ചാനലിനെതിരെ ആഞ്ഞടിച്ച് പീതാംബരന്റെ ഭാര്യ

കാസര്‍ഗോഡ്: പെരിയ കൊലക്കേസുമായി ബന്ധപ്പെട്ട് സിപിഐഎം വിരുദ്ധ വാര്‍ത്ത ചമച്ച സ്വകാര്യ ചാനലിനെതിരെ കേസിലെ പ്രതിയായ പീതാംബരന്റെ ഭാര്യ.

തങ്ങളുടെ അടുത്ത ബന്ധുക്കളെ കാണിച്ച് വാര്‍ത്ത സൃഷ്ടിച്ച ചാനല്‍, കോണ്‍ഗ്രസ് അക്രമികള്‍ വീടും പാഠപുസ്തകവും കത്തിച്ചത് മറച്ചുവച്ചെന്ന് പീതാംബരന്റെ ഭാര്യ മഞ്ജു പറഞ്ഞു.

”ഞങ്ങളുടെ ജീവിത സമ്പാദ്യം കത്തിക്കരിഞ്ഞതും ചാനലിനോട് പറഞ്ഞിരുന്നു. എന്നാലവര്‍ അതൊന്നും കാണിച്ചില്ല. ഞങ്ങളെ ചുട്ടുകൊല്ലുന്നതിനാണ് രാത്രിയില്‍ വീടിന് തീയിട്ടത്. അത് ചാനല്‍ അറിഞ്ഞില്ലേ?”-മഞ്ജു ചോദിക്കുന്നു.

”എന്റെ അപ്പോഴത്തെ മാനസികാവസ്ഥ ചാനല്‍ മുതലെടുക്കുകയായിരുന്നു. വാര്‍ത്ത കണ്ടപ്പോഴാണ് പാര്‍ട്ടിക്കെതിരെ ഉപയോഗിക്കാനാണെന്ന് മനസിലായത്. എന്നെ അവര്‍ ചതിക്കുകയായിരുന്നു”.

”അമ്മ തമ്പായിയെയും മകള്‍ ദേവികയെയും ഇതിലേക്ക് വലിച്ചിഴക്കുകയായിരുന്നുവെന്നും മഞ്ജു പറഞ്ഞു. 77 വയസായ അമ്മ വീട് കത്തിക്കരുതെന്ന് കോണ്‍ഗ്രസ് അക്രമികളോട് കാലുപിടിച്ച് അപേക്ഷിച്ചതാണ്. വാഴയും കമുകും നശിപ്പിക്കരുതെന്നും പൊട്ടിക്കരഞ്ഞ് പറഞ്ഞു.”

”അമ്മയെ ചവിട്ടിത്തെറിപ്പിച്ചാണ് വീട് മുഴുവന്‍ തീയിട്ടത്. ഉടുതുണി മാത്രമാണ് ബാക്കിയായത്. പുസ്തകം കത്തിക്കുമ്പോള്‍ മകള്‍ ദേവിക എനിക്ക് പഠിക്കണം അത് നശിപ്പിക്കരുതെന്ന് യാചിച്ചിട്ടും രക്ഷയുണ്ടായില്ല. എന്നാല്‍ ഇക്കാര്യങ്ങള്‍ ചാനല്‍ വെളിപ്പെടുത്തിയില്ല.”

”ഞാന്‍ വിശ്വസിക്കുന്ന പാര്‍ട്ടി ആളുകളെ കൊല്ലാന്‍ പറഞ്ഞുവിടുമെന്ന് കരുതുന്നില്ല. എന്റെ ഭര്‍ത്താവും അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. കേസില്‍ പ്രതിയായതുകൊണ്ടാണ് പാര്‍ട്ടി പുറത്താക്കിയത്. അതിന് പാര്‍ട്ടിയെ കുറ്റപ്പെടുത്തുന്നില്ല.”

”പാര്‍ട്ടി ജനങ്ങളുടെയാകെയാണ്. എന്റെ ജീവനുള്ള കാലത്തോളം പാര്‍ട്ടിക്കാരിയായി തുടരും. പൊലീസ് സംരക്ഷണമുണ്ടെങ്കിലും ഏത് സമയത്തും ഞങ്ങള്‍ക്കുനേരെ അക്രമമുണ്ടാകുമെന്ന ഭയത്തിലാണ് കഴിയുന്നത്.”- മഞ്ജു പറഞ്ഞു.


കടപ്പാട്: ദേശാഭിമാനി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News