സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നിബന്ധനകളില്‍ ഇളവു വരുത്തി സംസ്ഥാന സര്‍ക്കാര്‍. വീടുകളുടെ കൂടിയ തറ വിസ്തീര്‍ണം ഇനി പെന്‍ഷന് അയോഗ്യതയാകില്ല. ഇപിഎഫ് പെന്‍ഷന്‍കാരുടെ അര്‍ഹതാ മാനദണ്ഡത്തിലും ഇളവു വരുത്തി.
സംസ്ഥാനത്ത് അര്‍ഹരായ ഗുണഭോക്താക്കള്‍ക്കു മാത്രം പെന്‍ഷന്‍ ഉറപ്പാക്കാനാണ് അര്‍ഹതാ മാനദണ്ഡങ്ങള്‍ നേരത്തെ സര്‍ക്കാര്‍ കര്‍ശനമാക്കിയത്.
മാനദണ്ഡത്തിൽ1200 ചതുരശ്ര അടിയില്‍ കൂടുതല്‍ തറ വിസ്തീര്‍ണമുള്ള വീടുകളില്‍ താമസിക്കുന്നവര്‍ക്ക് സാമൂഹിക സുരക്ഷാ പെന്‍ഷന് അര്‍ഹതയില്ലെന്നായിരുന്നു പ്രധാന നിബന്ധന. എന്നാല്‍ പുതിയ ഉത്തരവില്‍ തറ വിസ്തീര്‍ണം പൂര്‍ണമായി മാനദണ്ഡങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കി.
പുതിയ അപേക്ഷകരില്‍ ഇപിഎഫ് പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് ക്ഷേമപെന്‍ഷന്‍ 600 രൂപ മാത്രമേ ലഭിക്കുള്ളൂവെന്നായിരുന്നു മറ്റൊരു പ്രധാന ഭേദഗതി.
ഇതില്‍ ഇളവ് വരുത്താനും സർക്കാർ തീരുമാനിച്ചു. പ്രതിമാസം 2000 രൂപ വരെ ഇപിഎഫ് പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് മാനദണ്ഡങ്ങള്‍ക്കു വിധേയമായി ക്ഷേമപെന്‍ഷന്‍ നല്‍കും.
2000 രൂപയ്ക്കു മുകളില്‍ ഇപിഎഫ് പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 600 രൂപ നിരക്കില്‍ മാത്രമേ പെന്‍ഷന് അര്‍ഹതയുണ്ടാകൂ.
ഇപിഎഫ് പെന്‍ഷന്‍ വാങ്ങുന്നവരുടെ രേഖകള്‍ വ്യക്തമായി പരിശോധിച്ച ശേഷം മാത്രമേ, സുരക്ഷാ പെന്‍ഷന്‍ അനുവദിക്കാകൂവെന്നും നിര്‍ദേശമുണ്ട്.
നിലവിൽ സംസ്ഥാനത്ത് 45.19 ലക്ഷം പേര്‍ക്ക് സാമൂഹിക സുരക്ഷാ പെന്‍ഷനും 6.50 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ധനസഹായം ഉപയോഗിച്ചുള്ള ക്ഷേമനിധി പെന്‍ഷനും ലഭിക്കുന്നുണ്ട്. കൂടാതെ, ചില ക്ഷേമനിധി ബോര്‍ഡുകള്‍ സ്വന്തം ഫണ്ട് ഉപയോഗിച്ചും പെന്‍ഷന്‍ നല്‍കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here