തെരഞ്ഞെടുപ്പിന് മുമ്പ് ഇനിയുമൊരു ഭീകരാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് എം എന്‍ എസ് ലീഡര്‍ രാജ് താക്കറെ

മുംബൈ : രാജ്യത്ത് തിരഞ്ഞെടുപ്പ് സംജാതമായ വേളയിലാണ് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നതെന്നും ഇനിയുമൊരു ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ പറഞ്ഞു.

പുല്‍വാമക്ക് സമാനമായ ആക്രമണമായിരിക്കും ഇന്ത്യ നേരിടേണ്ടി വരികയെന്നും ഭരണ പരാജയത്തില്‍ നിന്നും ശ്രദ്ധ തിരിച്ചു ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയം നേടുവാനുള്ള അടവാണിതെന്നും രാജ് താക്കറെ മുന്നറിയിപ്പ് നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടുത്ത ഭാഷയിലാണ് എം എന്‍ എസ് നേതാവ് വിമര്‍ശിച്ചത്.

റഫാല്‍ വിമാനം ഉണ്ടായിരുന്നെങ്കില്‍ ശക്തമായി ഇന്ത്യക്ക് തിരിച്ചടിക്കാന്‍ കഴിയുമായിരുന്നുവെന്ന് പറഞ്ഞ നരേന്ദ്ര മോദി ജവാന്മാരെ അപമാനിക്കുകയാണ് ചെയ്തതെന്നും രാജ് താക്കറെ ആരോപിച്ചു. അനില്‍ അംബാനിക്ക് റഫാല്‍ കരാര്‍ എന്തടിസ്ഥാനത്തിലാണ് നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.

പുല്‍വാമയില്‍ ഭീകരാക്രമണമുണ്ടാകുമെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പുകളെ അവഗണിച്ചതിന്റെ പേരിലാണ് 40 ജവാന്മാര്‍ ജീവന്‍ വെടിയേണ്ടി വന്നതെന്നും രാജ് താക്കറെ പറഞ്ഞു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും പാകിസ്ഥാന്‍ സുരക്ഷാ പ്രതിനിധിയും തമ്മില്‍ ബാങ്കോക്കില്‍ വച്ച് കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകളടക്കം വിശദീകരിച്ച താക്കറെ ആ ചര്‍ച്ചക്ക് ശേഷമാണ് പുല്‍വാമ സംഭവം നടന്നതെന്നും പറഞ്ഞു.

ബാലകോട്ട് ആക്രമണത്തില്‍ മുന്നോറോളം ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് പറഞ്ഞ അമിത് ഷായെ താക്കറെ കണക്കിന് കളിയാക്കി. വ്യോമാക്രമണത്തില്‍ പങ്കെടുത്ത പൈലറ്റുകളില്‍ ഒരാളായിരുന്നോ അമിത് ഷായെന്നാണ് രാജ് താക്കറെ ചോദിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ദേശീയ സുരക്ഷ ഏജന്‍സിക്കാണെന്നും രാജ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ വ്യോമസേന ബാലകോട്ട് നടത്തിയ മിന്നലാക്രമണത്തില്‍ ഏതെങ്കിലും തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നെങ്കില്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്ഥാന്‍ തിരികെ നല്‍കുമായിരുന്നില്ലെന്നും ഇത്തരം കെട്ടുകഥകള്‍ പ്രചരിപ്പിച്ചു തെരഞ്ഞെടുപ്പില്‍ വിജയിക്കുവാന്‍ നോക്കുന്നത് വ്യാമോഹമാണെന്നും രാജ് പറഞ്ഞു.

തിരഞ്ഞെടുപ്പിന് തൊട്ടടുത്തായി ഒന്ന് രണ്ടു മാസത്തിനകം പുല്‍വാമയ്ക്ക് സമാനമായ മറ്റൊരു ഭീകരാക്രമണത്തിനുള്ള എല്ലാ സാധ്യകളും കാണുന്നുണ്ടെന്നും രാജ് താക്കറെ മുന്നറിയിപ്പ് നല്‍കി.

2015ല്‍ അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെ നരേന്ദ്ര മോദി സന്ദര്‍ശിച്ചിരുന്നുവെന്നും ഇതിന് പുറകെയാണ് ഒരാഴ്ചക്കകം പഠാന്‍കോട്ടില്‍ ഭീകരാക്രമണമുണ്ടായതായും രാജ് താക്കറെ പറഞ്ഞു. രാജ്യത്ത് നാല് സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വേളയിലായിരുന്നു ഈ സംഭവമെന്നും രാജ് താക്കറെ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here