ചാലക്കുടി: ‘ഇപ്പോള്‍ ഞാന്‍ സഖാവ് ഇന്നസെന്റ് ആണ്. ചുറ്റിക അരിവാള്‍ നക്ഷത്രമാണ് ചിഹ്‌നം. മുമ്പ് വെറും ഇന്നസെന്റ് ആയിരുന്നു. കഴിഞ്ഞതവണ ചിഹ്‌നം കുടമായിരുന്നു. പാര്‍ടി ചിഹ്‌നം എന്നാണ് എന്റെയടുക്കല്‍ വരികയെന്ന് അന്ന് കൊതിയോടെ നോക്കിനിന്നിട്ടുണ്ട്. ഇപ്പോള്‍ ഇതാ അത് എന്റെയടുക്കല്‍ വന്നു’. സിഎസ്എ ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞിരുന്ന ജനം കാതടപ്പിക്കുന്ന കരഘോഷത്തോടെ ഇന്നസെന്റിന്റെ വാക്കുകള്‍ കേട്ടു. ചാലക്കുടി മണ്ഡലം എല്‍ഡിഎഫ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റേത് ഒരു കമ്യൂണിസ്റ്റ് കുടുംബമാണ്. മാപ്രാണത്ത് കട നടത്തിയിരുന്ന അച്ചന്‍ രാത്രിയില്‍ വീട്ടില്‍വന്ന് ഭക്ഷണം കഴിഞ്ഞശേഷം പാര്‍ടി ക്ലാസില്‍ പോകുമായിരുന്നു. ഇതുകണ്ട് അമ്മ കരയുമായിരുന്നു. പൊലീസ് വീടുകളില്‍ എത്തി കമ്യൂണിസ്റ്റുകാരെ പിടിച്ചുകൊണ്ടുപോയിരുന്ന കാലമായിരുന്നു അത്. അമ്മ കരയാന്‍ അതായിരുന്നു കാരണം’.
തനിക്ക് 1750 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ചാലക്കുടി മണ്ഡലത്തില്‍ നടപ്പാക്കാന്‍ സാധിച്ചതായും ഇന്നസെന്റ് പറഞ്ഞു. എനിക്കും ഭാര്യക്കും ക്യാന്‍സര്‍ വന്നതാണ്. തുടക്കത്തിലേ കണ്ടെത്തി ചികില്‍സിച്ചാല്‍ മാറുന്ന അസുഖമാണ് ക്യാന്‍സര്‍. ഇതു കണക്കിലെടുത്താണ് ആശുപത്രികളില്‍ മാമോഗ്രാം യൂണിറ്റുകള്‍ നല്‍കിയത്.
ഇതുമൂലം പാവപ്പെട്ട ഒട്ടേറെ സ്ത്രീകള്‍ക്ക് മികച്ച പരിശോധന ലഭിച്ചു. കൊച്ചിന്‍ റിഫൈനറി നല്‍കിയ ഒരുകോടി രൂപ ഉപയോഗിച്ച് ‘ശ്രദ്ധ’ പദ്ധതി തുടങ്ങി. ഇതും ആരോഗ്യരംഗത്ത് മുന്നേറ്റമായി. വികസനപ്രവര്‍ത്തനങ്ങള്‍ എന്റെ കഴിവുമാത്രമല്ല, എന്റെ കൂടെയുള്ളവരുടെയും കഴിവാണ്-ഇന്നസെന്റ് പറഞ്ഞു. ഏതു കാര്യത്തിനും ജനങ്ങള്‍ക്ക് ഒപ്പമുണ്ടാകും. ഇതിന് എല്ലാവരുടെയും സഹകരണം വേണമെന്നും ഇന്നസെന്റ് അഭ്യര്‍ഥിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here