കാലത്തിന് മായ്ക്കാന്‍ കഴിയാത്ത ചരിത്ര പോരാട്ടത്തിന്റെ അടയാളം ഇപ്പോഴും ആലത്തൂര്‍ കാവശ്ശേരിയിലുണ്ട്.
അടിയന്തിരാവസ്ഥക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിന്റെ ചുവരെഴുത്താണ് 42 വര്‍ഷങ്ങള്‍ക്കു ശേഷവും കാവശ്ശേരി ഗ്രാമത്തില്‍ ഇപ്പോഴും മായാതെ കിടക്കുന്നത്.
ഇഎംഎസ്‌ജ്യോതി ബസു സിന്ദാബാദ്, ഇന്ദിര ജയിലിലേക്ക് ശിവദാസ മേനോന്‍ പാര്‍ലിമെന്റിലേക്ക്, ഇന്ദിര മുട്ടാതെ മൊറാര്‍ജിയോട് മുട്ടാതെ.. 77ല്‍ നാടെങ്ങും മുഴങ്ങിയ മുദ്രാവാക്യങ്ങളില്‍ പലതും കാവശ്ശേരി ഗ്രാമത്തിന്റെ ചുവരുകളില്‍ തീക്ഷ്ണമായ രാഷ്ട്രീയ പോരാട്ടത്തിന്റെ ഓര്‍മകളായി ഇപ്പോഴുമുണ്ട്.
അടിയന്തിരാവസ്ഥക്ക് ശേഷം നിയമസഭയിലേക്കും പാര്‍ലിമെന്റിലേക്കും ഒരുമിച്ചുള്ള തിരഞ്ഞെടുപ്പ്. കാവശ്ശേരിയുള്‍പ്പെടുന്ന ആലത്തൂര്‍ നിയമസഭാ മണ്ഡലം ഇഎംഎസിന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധയാകര്‍ഷിച്ചു. പാലക്കാട് പാര്‍ലിമെന്റ് മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ടി ശിവദാശമേനോന്‍.
ജനാധിപത്യവിശ്വാസികള്‍ ഇന്ദിരാ ഭരണത്തിനെതിരായ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. രാത്രി അരണ്ട വെളിച്ചത്തില്‍ കാവശ്ശേരിയിലും ചുമരായ ചുമരാകെ തിരഞ്ഞെടുപ്പ് ആവേശം തെളിഞ്ഞു വന്നു. മാനുവേട്ടനും സംഘവുമാണ് കാവശ്ശേരിയില്‍ ചുവരെ!ഴുത്തിന് നേതൃത്വം നല്‍കിയത്. ഈ ചുവരെ!ഴുത്തുകള്‍ പോലെ അന്നത്തെ ഓര്‍മകള്‍ മായാതെ മാനുവേട്ടന്റെ മനസ്സില്‍ ഇപ്പോഴുമുണ്ട്.
ആലത്തൂരില്‍ ഇഎംഎസിനെതിരെ അന്ന് കോണ്‍ഗ്രസിലെ യുവരക്തമായിരുന്ന വിഎസ് വിജയരാഘവന്‍ പശുവും കിടാവും ചിഹ്നത്തില്‍ വോട്ട് തേടി. പാലക്കാട് പാര്‍ലിമെന്റ് മണ്ഡലത്തില്‍ ടി ശിവദാസമേനോനെതിരെ കോണ്‍ഗ്രസിലെ സുന്നാസാഹിബ്.
ശക്തമായ മത്സരം നടന്നപ്പോള്‍ ആലത്തൂരില്‍ ഇഎംഎസ് 1999 വോട്ടുകള്‍ക്ക് വിജയിച്ചു.
പാലക്കാട് ടി ശിവദാസ മേനോനെതിരെ സുന്നാ സാഹിബ് ജയിച്ചു കയറി. അടിയന്തിരാവസ്ഥയുടെ ഇരുണ്ടകാലത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കേരളം വേറിട്ടു ചിന്തിച്ചെങ്കിലും ഇന്ദിരാഗാന്ധിയുടെ ഭരണത്തിന് അന്ത്യം കുറിച്ചത് ചരിത്രം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here