സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലി ബിജെപിയില്‍ പൊട്ടിത്തെറിക്ക് കളം ഒരുങ്ങുന്നു; വീണ്ടും മാറ്റങ്ങള്‍; സുരേന്ദ്രനും കണ്ണന്താനവും കടുത്ത അതൃപ്തിയില്‍

ദില്ലി: പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ് ബിജെപി.

സീറ്റിനായി രംഗത്തുണ്ടായിരുന്ന കെ സുരേന്ദ്രന്‍ അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരെ യഥാക്രമം ആറ്റിങ്ങല്‍, കൊല്ലം എന്നീ മണ്ഡലങ്ങളിലേക്ക് പരിഗണിച്ചതോടെ പാര്‍ട്ടിയില്‍ പോര് മുറുകി.

പത്തനംതിട്ടയ്ക്ക് പിന്നാലെ തൃശ്ശൂര്‍ മണ്ഡലവും കിട്ടില്ലെന്നായതോടെ കെ സുരേന്ദ്രന്റെ പ്രതിഷേധം കടുത്തു.

രണ്ടില്‍ ഏതെങ്കിലും ഒരു സീറ്റ് കിട്ടിയില്ലെങ്കില്‍ മത്സരിക്കാനില്ലെന്നാണ് സുരേന്ദ്രന്റെ നിലപാട്. പത്തനംതിട്ട ഇല്ലെങ്കില്‍ മത്സരിക്കില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനവും നിലപാടെടുത്തു. പത്തനംതിട്ടയില്‍ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പിടി മുറുക്കി. സീറ്റിന്റെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഇല്ല.

കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ആരും പ്രതിഷേധിക്കില്ലെന്നും പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. തൃശൂര്‍ സീറ്റിന്റെ കാര്യത്തില്‍ തുഷാര്‍ – അമിത് ഷാ കൂടി കാഴ്ചയ്ക്ക് ശേഷമേ തീരുമാനമുണ്ടാകൂ. ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രന്‍, എംടി രമേശ് എന്നിവരും സ്ഥാനാര്‍ത്ഥികള്‍ ആകില്ല.

ഇഷ്ട സീറ്റ് ലഭിക്കാത്തത്തിലെ പ്രതിഷേധത്തിന്റെ ഭാഗമായാണ് ശോഭ സുരേന്ദ്രനും എംടി രമേശും മത്സരിക്കാത്തത്. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മരണത്തെ തുടര്‍ന്ന് പാര്‍ലമെന്ററി ബോര്‍ഡ് നാളെയെ ചേരൂ. യോഗത്തിന് ശേഷം പ്രഖ്യാപനമുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here