9ാം ക്ലാസ്സിലെ ചരിത്രപാഠപുസ്തകത്തിൽ നിന്നു മൂന്നു അദ്ധ്യായങ്ങളിലായി എഴുപതോളം പേജുകൾ ഒഴിവാക്കുവാനുള്ള എൻ.സി.ഇ.ആർ.ടിയുടെ തീരുമാനം ചരിത്രവസ്തുതകളെ തമസ്കരിക്കുവാനും സാമൂഹ്യപുരോഗതിക്കും തൊഴിൽ സുരക്ഷിതത്വത്തിനും ലിംഗസമത്വത്തിനും വേണ്ടി നവോത്ഥാനനായകരുടെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും നേത്യത്വത്തിൽ നടന്ന പോരാട്ടങ്ങളെ പുതുതലമുറയുടെ അറിവിൽ നിന്നു അകറ്റിനിർത്തുവാനു മുള്ള ബോധപൂർവ്വമായ ശ്രമങ്ങളുടെ ഭാഗമാണ്.
കേരളത്തിൽ നടന്ന നവോത്ഥാന പോരാട്ടങ്ങളിൽ സുപ്രധാനമായ ‘മാറുമറയ്ക്കൽ’ സമരത്തെക്കുറിച്ചുള്ള ഭാഗവും ഒഴിവാക്കപ്പെട്ടിരിക്കുന്നു.
സ്ത്രീകളും സമൂഹത്തിലെ താഴെതട്ടിലുള്ള ജനവിഭാഗങ്ങളും വസ്ത്രധാരണത്തിന്റെ കാര്യത്തിൽ പോലും അനുഭവിക്കേണ്ടി വന്നിരുന്ന വിവേചനവും അപരിഷ്കൃത പ്രവണതകളുമാണ് ഒഴിവാക്കപ്പെട്ട അദ്ധ്യായങ്ങളിൽ പരാമർശിച്ചിരുന്നത്.
ഗ്രാമീണ ജനതയുടെയും കർഷകരുടെയും ജീവിതത്തിൽ മുതലാളിത്തത്തിന്റെയും കോളനിവത്ക്കരണത്തിന്റെയും സ്വാധീനം ഏതുവിധമായിരുന്നുവെന്ന് പ്രതിപാദിക്കുന്ന ഒരു അദ്ധ്യായവും ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
ഈ അസഹിഷ്ണുതയും ചരിത്രത്തെ വളച്ചൊടിക്കുവാനുള്ള പ്രവണതയും അപലപിക്കപ്പെടേണ്ടതാണ്. ചരിത്രത്തെ വളച്ചൊടിക്കുന്നതും അറിയുവാനുള്ള അവകാശം നിഷേധിക്കുന്നതും ജനാധിപത്യ വിരുദ്ധമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here