ശ്രീധരന്‍ പിള്ളയെ വെട്ടി കെ സുരേന്ദ്രന്‍; പിള്ള മത്സരിക്കേണ്ടെന്ന് ബിജെപി കേന്ദ്രനേതൃത്വം; കൃഷ്ണദാസും എം.ടി രമേശും പട്ടികയില്‍ നിന്ന് ഒഴിവാകും

ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള മത്സരിക്കേണ്ടെന്ന് ബിജെപി കേന്ദ്രനേതൃത്വം. പി.കെ കൃഷ്ണദാസും എം.ടി രമേശും പട്ടികയില്‍ നിന്ന് ഒഴിവാകും.

ആര്‍എസ്എസ് നിര്‍ദേശപ്രകാരം അമിത് ഷായുടെ ഇടപെടലിനെത്തുടര്‍ന്നാണ് നിര്‍ദേശം. സ്ഥാനാര്‍ത്ഥിത്വത്തിനായി അവകാശ വാദങ്ങള്‍ ഉയര്‍ത്തി നേതാക്കള്‍ പിടിവലി തുടര്‍ന്നതോടെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനം ദേശീയ അധ്യക്ഷന് വിട്ടത്.

കെ സുരേന്ദ്രനെ പത്തനംതിട്ടയില്‍ തന്നെ മത്സരിപ്പിക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പത്തനംതിട്ടയില്‍ യോജിച്ച സ്ഥാനാര്‍ത്ഥി താനാണെന്ന നിലപാട് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള ആവര്‍ത്തിച്ചു. തുടര്‍ന്നാണ് കലഹത്തിന് പരിഹാരം കാണാന്‍ വിഷയം അമിത് ഷായ്ക്ക് വിട്ടത്.

കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാക്കാന്‍ ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ചാലക്കുടിയിലും കെ എസ് രാധാകൃഷ്ണന്‍ ആലപ്പുഴയിലും സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.

പട്ടിക ഇന്നോ നാളെയോ ആയി പ്രഖ്യാപിക്കുമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here