ഇന്ന് ചീമേനി സ്മരണാദിനം; അഞ്ചു ധീരന്മാരുടെ വീരസ്മരണ ഇന്ന് വീണ്ടും പുതുക്കുകയാണ്

ഇന്ന് ചീമേനി സ്മരണാദിനം; ത്യാഗത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകങ്ങളായി ജനമനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുന്ന അഞ്ചു ധീരന്മാരുടെ വീരസ്മരണ ഇന്ന് വീണ്ടും പുതുക്കുകയാണ്.

പി. കരുണാകരന്റെ അനുസ്മരണക്കുറിപ്പ്:
ചീമേനി കൂട്ടക്കൊലയ്ക്ക് കേരളചരിത്രത്തില്‍ സമാനതകളില്ല. ഇത് സിപിഐ എമ്മിനുമാത്രം അനുഭവിക്കേണ്ടിവന്ന ക്രൂരത. മറ്റൊരു പാര്‍ടിയും ഇതുപോലെ ആക്രമിക്കപ്പെട്ടിട്ടില്ല. വെട്ടിപ്പിളര്‍ന്നും തീയില്‍ ചുട്ടെരിച്ചും അഞ്ചു മനുഷ്യരെ പച്ചജീവനോടെ കൊന്നുകളഞ്ഞ കൊടുംക്രൗര്യം കോണ്‍ഗ്രസിനുമാത്രം അവകാശപ്പെട്ടത്.

ഭരണത്തിന്റെ സംരക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയാണ് അഞ്ചുപേരെ ഒറ്റയടിക്ക് ഏറ്റവും കിരാതമായി വകവരുത്തി, ആയുധമുയര്‍ത്തി അട്ടഹസിക്കാന്‍ അന്ന് കോണ്‍ഗ്രസിന് ധൈര്യം പകര്‍ന്നത്.

ചീമേനിയില്‍ ചോര ഒഴുകിപ്പരക്കുമ്പോഴും മാംസം കത്തിക്കരിയുമ്പോഴും കമ്യൂണിസ്റ്റുകാര്‍ കൊല്ലപ്പെടേണ്ടവര്‍തന്നെ എന്നായിരുന്നു ചില പ്രമുഖ പത്രങ്ങളുടെ ഭാവം. ഇന്നും സിപിഐ എമ്മിനെ കൊലയാളിപ്പട്ടികയില്‍ എത്തിക്കാന്‍ അത്യധ്വാനം ചെയ്യുന്നവര്‍ ചീമേനിയെ ഓര്‍ക്കുന്നേയില്ല.

ചീമേനിയിലെ അഞ്ച് രണധീരന്മാരുടെ ജീവത്യാഗത്തിന് ഇന്ന് 32 വര്‍ഷം. ത്യാഗത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകങ്ങളായി ജനമനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുന്ന സഖാക്കള്‍ കെ വി കുഞ്ഞിക്കണ്ണന്‍, പി കുഞ്ഞപ്പന്‍, ആലവളപ്പില്‍ അമ്പു, സി കോരന്‍, എം കോരന്‍ എന്നിവരുടെ വീരസ്മരണ ഇന്ന് നാം വീണ്ടും പുതുക്കുകയാണ്.

1987 മാര്‍ച്ച് 23ന് വൈകിട്ട് അഞ്ചിനുശേഷമാണ് കൂട്ടക്കൊലപാതകം. നിയമസഭാ തെരഞ്ഞെടുപ്പുദിവസം ചീമേനിയിലെ പാര്‍ടി ഓഫീസില്‍ പ്രവര്‍ത്തകര്‍ വോട്ടുകണക്ക് പരിശോധിക്കുകയായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അറുപതോളംപേരാണ് ഉണ്ടായിരുന്നത്.

അഞ്ചുമണി കഴിഞ്ഞതോടെ തൊട്ടടുത്ത കോണ്‍ഗ്രസ് ഐ ഓഫീസില്‍നിന്ന് ആയുധങ്ങളുമായി ഒരുകൂട്ടം ഓടിക്കയറി. കൈയില്‍ കടലാസും പെന്‍സിലുമായി നിന്ന സഖാക്കള്‍ക്ക് പെട്ടെന്നുള്ള ആക്രമണം ചെറുക്കാന്‍ കഴിയുമായിരുന്നില്ല.

ചിലര്‍ ഓടി. മറ്റുള്ളവര്‍ പാര്‍ടി ഓഫീസിനകത്ത് അഭയംതേടി. വാതിലും ജനലുകളും അടച്ചു. അക്രമികള്‍ ഓഫീസ് തല്ലിത്തകര്‍ക്കാന്‍ തുടങ്ങി. വാതില്‍ തുറക്കുന്നത് ബെഞ്ചും ഡെസ്‌കുമിട്ട് അകത്തുള്ള സഖാക്കള്‍ തടഞ്ഞു. അക്രമികള്‍ ജനലഴികള്‍ അറുത്തുമാറ്റി കല്ലുകളും കുപ്പിച്ചില്ലുകളും വീശിയെറിഞ്ഞു
ഓഫീസിന് ഇരുനൂറുവാരയകലെ പൊലീസ് പിക്കറ്റുണ്ടായിരുന്നു. ഇത്രയും വലിയ കുഴപ്പം നടന്നിട്ടും അവരാരും തിരിഞ്ഞുനോക്കിയില്ല. അകത്തുള്ളവര്‍ പുറത്തുവരാതിരുന്നപ്പോള്‍ കോണ്‍ഗ്രസുകാര്‍ ക്രൂരതയുടെ മൂര്‍ത്തീകരണമായി മാറി.

പുരമേയാന്‍ വച്ചിരുന്ന പുല്ലിന്‍കെട്ടുകള്‍ കൊണ്ടുവന്ന് ജനലുകള്‍ വഴി അകത്തേക്കിട്ട് പെട്രോളും മണ്ണെണ്ണയുമൊഴിച്ച് തീകൊളുത്തി. നിമിഷങ്ങള്‍ക്കകം പാര്‍ടി ഓഫീസ് അഗ്‌നിഗോളമായി.

ഒന്നുകില്‍ അകത്ത് വെന്തുമരിക്കണം; അല്ലെങ്കില്‍ നരഭോജികളുടെ മുന്നിലേക്ക് ഇറങ്ങിച്ചെല്ലണം. കമ്യൂണിസ്റ്റ് ധീരതയുടെ പ്രതീകമായി മാറിയ സഖാക്കള്‍ തീരുമാനിച്ചു എല്ലാവരും ഒരുമിച്ച് കൊലചെയ്യപ്പെട്ടുകൂടാ. ചിലരെങ്കിലും ശേഷിക്കണം. കൂട്ടത്തിലെ തലമുതിര്‍ന്ന ആളായ ആലവളപ്പില്‍ അമ്പുവാണ് ആദ്യം പുറത്തുചാടിയത്.

നരഭോജികള്‍ ചാടിവീണു. നിമിഷങ്ങള്‍ക്കകം കുത്തിയും വെട്ടിയും കൊലപ്പെടുത്തി. സ്വന്തം അച്ഛന്‍ കൊലചെയ്യപ്പെടുന്നത് നേരിട്ടുകണ്ട് അമ്പുവിന്റെ മക്കള്‍ കുമാരനും ഗംഗാധരനും ഓഫീസിനകത്ത് കത്തിക്കൊണ്ടിരിക്കുന്ന തീയുടെ നടുവില്‍ വിങ്ങിപ്പൊട്ടുകയായിരുന്നു. പിന്നാലെ പുറത്തുചാടിയ ചാലില്‍ കോരനെ വലതുകൈ അറുത്തുമാറ്റിയശേഷം കൊലചെയ്തു.

അകത്തുള്ളവര്‍ ഇതൊക്കെ കാണുകയായിരുന്നു. മൂന്നാമത് പുറത്തുവന്നത് പഞ്ചായത്ത് മെമ്പറും ബാങ്ക് ഡയറക്ടറുമായിരുന്ന, വീടും കുടുംബവും സമ്പത്തുമൊക്കെ പാര്‍ടി ഓഫീസാക്കി മാറ്റിയ പി കുഞ്ഞപ്പന്‍. ഘാതകര്‍ തല തല്ലിപ്പൊളിച്ചു. തൃപ്തി വരാതെ, പാര്‍ടി ഓഫീസിന്റെ പിന്നിലേക്ക് വലിച്ചിഴച്ച് പുല്ലില്‍ പൊതിഞ്ഞ് തീയിട്ടുകൊന്നു.

തുടര്‍ന്ന് പുറത്തുചാടിയ എം കോരനെ കൊലയാളികള്‍ ആഞ്ഞുവെട്ടി. കോരന്‍ കുറെ ദൂരം ഓടി. പിന്നാലെ പാഞ്ഞ ഘാതകര്‍ കാല്‍ വെട്ടിമുറിച്ചു. ഓടാന്‍ കഴിയാതെ വീണ കോരനെ കുത്തി കൊലപ്പെടുത്തി.

പിന്നീട് പുറത്തുചാടിയ ബാലകൃഷ്ണനെയും കൈക്കും കാലിനും വെട്ടി. കുറെ ദൂരം ഓടിയ ബാലകൃഷ്ണന്‍ ബോധംകെട്ട് വീണു. മരിച്ചെന്ന ധാരണയില്‍ ഉപേക്ഷിച്ചു.

ഇതിനിടെ, കൊലചെയ്യപ്പെടുമെന്ന ധാരണയില്‍ത്തന്നെ ഓഫീസിനകത്തുണ്ടായിരുന്നവര്‍ ഓരോരുത്തരായി പുറത്തേക്ക് ചാടി ഓടി. അക്രമിസംഘം പിന്തുടര്‍ന്ന് പരിക്കേല്‍പ്പിച്ചു. പലരും പല സ്ഥലങ്ങളിലും വീണു. പരിക്കേറ്റ പലരെയും മരിച്ചെന്ന ധാരണയില്‍ ഉപേക്ഷിക്കുകയായിരുന്നു.

ചീമേനിയിലെ തെരഞ്ഞെടുപ്പുചുമതല ലോക്കല്‍ കമ്മിറ്റി അംഗം കെ വി കുഞ്ഞിക്കണ്ണനായിരുന്നു. പോളിങ് സമാധാനപരമായി കഴിഞ്ഞശേഷം കയ്യൂരിലേക്ക് മടങ്ങുന്നതിന് ബസ് കാത്തുനില്‍ക്കുമ്പോഴാണ് നരനായാട്ട് അരങ്ങേറിയത്. അടുത്ത കടയില്‍ അഭയം തേടി.

കടയുടമയുടെ എതിര്‍പ്പ് വകവയ്ക്കാതെ, വലിച്ചിഴച്ച് റോഡിലിട്ട് മര്‍ദിച്ചു. എന്നിട്ടും കലിയടങ്ങാത്ത അക്രമികള്‍ കടവരാന്തയിലുണ്ടായിരുന്ന അമ്മിക്കല്ലെടുത്ത് തലയ്ക്കടിച്ച് അത്യന്തം പൈശാചികമായാണ് സഖാവിനെ കൊലപ്പെടുത്തിയത്.

മനസ്സാക്ഷി മരവിപ്പിക്കുന്ന കൊടുംപാതകമറിഞ്ഞ്, ഇ എം എസും ഇ കെ നായനാരും ഉള്‍പ്പെടെയുള്ള ജനനേതാക്കള്‍ ചീമേനിയിലെത്തി. ജാലിയന്‍വാലാബാഗിനുസമാനമാണ് സംഭവമെന്നാണ് ഇ എം എസ് പറഞ്ഞത്.

കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍നിന്ന് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച ഇ കെ നായനാരുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നു. അഞ്ചു ധീരരെ നഷ്ടപ്പെട്ടെങ്കിലും ചീമേനിയിലും കാസര്‍കോട് ജില്ലയിലും ഉത്തരോത്തരം കരുത്താര്‍ജിക്കുകയാണ് സിപിഐ എം. മഹത്തായ ആ രക്തസാക്ഷിത്വം പാര്‍ടിയുടെ മുന്നേറ്റപ്പാതയില്‍ തലമുറകളെ ത്രസിപ്പിക്കുന്ന ഊര്‍ജസ്രോതസ്സായി.

പാര്‍ലമെന്റ്‌സ തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിലാണ്യ ഇത്തവണ ചീമേനി രക്തസാക്ഷികളുടെ സ്മഞരണ പുതുക്കുന്നത്മ. ബിജെപിയുടെ മോഡി ഭരണം അഞ്ച്ാ വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ സാമ്പത്തികമായി തകര്‍ത്തു. നോട്ട്ണ നിരോധനവും ജിഎസ്ടിതയും സാധാരണക്കാരന്റെ നടുവൊടിച്ചു.

കര്‍ഷകപ്രക്ഷോഭങ്ങള്‍ വര്‍ധിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യവല്‍ക്കരിച്ചു. ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുംനേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചു. ഇതിനെല്ലാം പുറമെയാണ് വര്‍ഗീയവിഷം കത്തിച്ചുള്ള ആള്‍ക്കൂട്ട ഗോരക്ഷാ കൊലപാതകങ്ങള്‍.

ഭരണഘടനയെയും ഫെഡറലിസത്തെയും ജനാധിപത്യത്തെയും ഇല്ലാതാക്കുന്ന മോഡിഭരണം അവസാനിപ്പിക്കേണ്ടത് ഇന്ത്യയെന്ന മതനിരപേക്ഷ രാജ്യത്തിന്റെ നിലനില്‍പ്പിന്ി അനിവാര്യമാണ്. ബിജെപി ഭരണം തൂത്തെറിയാനും പകരം മതനിരപേക്ഷ ജനാധിപത്യ സര്‍ക്കാരിനെ അധികാരത്തിലേറ്റാനും ഇടതുപക്ഷത്തിന്റെ കരുത്ത് പാര്‍ലമെന്റില്‍ വര്‍ധിപ്പിക്കണം.

കോണ്‍ഗ്രസ് ബിജെപിയില്‍നിന്ന് വിഭിന്നമല്ല. ഇന്നത്തെ കോണ്‍ഗ്രസാണ് നാളത്തെ ബിജെപി. കണ്ണടച്ച് തുറക്കുംമുമ്പാണ് കോണ്‍ഗ്രസ് എംഎല്‍എമാരും എംപിമാരും കാവിയുടുക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന്‌റ നൂറുകണക്കിന് പ്രമുഖ നേതാക്കളാണ് ബിജെപിയിലേക്ക ചാടിയത്.

പണത്തിനും അധികാരത്തിനുംവേണ്ടി അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും മുന്നണികളെ ഒറ്റപ്പെടുത്തി എല്‍ഡിഎഫിന്റെ വിജയം ഉറപ്പാക്കണം. ഇത്തവണ ചീമേനി ഉള്‍പ്പെടുന്ന കാസര്‍കോട്എ പാര്‍ലമെന്റ്‌റ മണ്ഡലത്തെ പ്രതിനിധാനംചെയ്തനിട കെ പി സതീഷ് ചന്ദ്രനാണ് മത്സരിക്കുന്നത്.

അദ്ദേഹത്തെയും മറ്റ് മണ്ഡലങ്ങളിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥികളെയും വിജയിപ്പിക്കാന്‍ സഖാക്കളെല്ലാം മുന്നിട്ടിറങ്ങണം. ചീമേനി സഖാക്കളുടെ ഒളിമങ്ങാത്ത ഓര്‍മ പോരാട്ടങ്ങള്‍ക്ക് കരുത്തുപകരും. ധീരരക്തസാക്ഷികളുടെ സ് മരണയ്ക്കുമുന്നില്‍ ആദരാഞ്ജലികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News