നയന്‍താരക്കെതിരെ അശ്ലീലപരാമര്‍ശം; രാധാ രവിയെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു

പൊള്ളാച്ചി പീഡന സംഭവത്തെക്കുറിച്ചും നടി നയന്‍താരയ്‌ക്കെതിരെയും ലൈംഗികച്ചുവയോടെ പൊതുവേദിയില്‍ പരാമര്‍ശം നടത്തിയ നടനും ഡിഎംകെ നേതാവുമായ രാധാ രവിയെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു.

നയന്‍താര അഭിനയിച്ച കൊലൈയുതിര്‍ കാലം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ വച്ചായിരുന്നു രാധാ രവി വിവാദ പരാമര്‍ശം നടത്തിയത്.

വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ പൊള്ളാച്ചിയില്‍ പെണ്‍കുട്ടിയെ പീഢിപ്പിച്ച സംഭവത്തില്‍ അന്വേഷണം തുടരുന്ന പശ്ചാത്തലത്തിലാണ് സംഭവത്തെ അപകീര്‍ത്തിപെടുത്തിപ്പെടുത്തുന്ന തരത്തിലും നയന്‍താരയെ അപമാനിച്ചുകൊണ്ടും രാധാരവി വിവാദ പരാമര്‍ശവുമായി രംഗത്ത് വന്നത്.

പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാല്‍ പ്രാഥമിക അംഗത്വത്തില്‍നിന്നും എല്ലാ പദവികളില്‍നിന്നും രാധാ രവിയെ നീക്കുന്നതായി ഡിഎംകെ ജനറല്‍ സെക്രട്ടറി കെ. അന്‍പഴകന്‍ ഇന്നലെ രാത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

‘നയന്‍താര പ്രേതമായും സീതയായും അഭിനയിക്കുന്നു. മുന്‍പ്, കെ.ആര്‍. വിജയയെപോലെ മുഖത്തു നോക്കുമ്പോള്‍ പ്രാര്‍ഥിക്കാന്‍ തോന്നുന്നവരാണ് സീതയായി അഭിനയിച്ചിരുന്നത്’ എന്നു പറഞ്ഞ ശേഷമായിരുന്നു നയന്‍ താരയ്‌ക്കെതിരായ അശ്ലീല പരാമര്‍ശം.

തുടര്‍ന്ന് ഗായിക ചിന്മയി, സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ തുടങ്ങിയവര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ദക്ഷിണേന്ത്യന്‍ ഡബ്ബിങ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ രവിക്കെതിരെ സിനിമാ സംഘടനാ പ്രമുഖരാരും പ്രതികരിച്ചിട്ടില്ല.

നേരത്തെ മീ ടൂ മുന്നേറ്റത്തിന്റെ ഭാഗമായും രാധാ രവിക്കെതിരെ ആരോപണമുയര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News