ദില്ലിയില്‍ കോണ്‍ഗ്രസ്-ആംആദ്മി സഖ്യമുണ്ടാവില്ല; കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാന്‍ സാധ്യത

ദില്ലി:ലോക് സഭാ തിരഞ്ഞെടുപ്പില്‍ ദില്ലിയില്‍ കോണ്‍ഗ്രസ് ആംആദ്മി പാര്‍ട്ടികള്‍ തമ്മില്‍ തിരഞ്ഞെടുപ്പ് സംഖ്യമുണ്ടാകില്ലെന്ന് ഉറപ്പായി. ദില്ലിയില്‍ സഖ്യം ആവശ്യമില്ലെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനമെന്ന്, എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ദില്ലി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെയും ദില്ലി കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനെയും ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കളായ പിസി ചാക്കോയും കെസി വേണു ഗോപാലും അറയിച്ചതായതാണ് അറിയുന്നത്.

ഇന്നോ നാളയോ ഇതു സംബന്ധിച്ച് വ്യക്തതയുണ്ടാകുമെന്ന് ഷീലാ ദീക്ഷിത് മാധ്യമങ്ങളോട് വ്യക്തമാക്കി. നേരത്തെ കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന ദില്ലിയില്‍ അധികാരം പിടിച്ചുകൊണ്ടാണ് എഎപി ഇന്ത്യന്‍ രാഷ്ടിയത്തിലേക്ക് എത്തിയത്. മുമ്പ് മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിന്റെ ഭരണമാണ് എഎപിയുടെ വരവോടെ താഴേ പോയത്.

ദില്ലിയില്‍ എഎപിയുമായി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സഖ്യമുണ്ടാകുന്നതിനെതിരെ നേരത്തെ തന്നെ ഷീലാ ദീക്ഷിത് രംഗത്തെത്തിയിരുന്നു. സഖ്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും യുപിഎ അധ്യക്ഷ സോണിയയെയും ഷീല ദീക്ഷിത് അറിയിച്ചിരുന്നു.

നേരത്തെ ചര്‍ച്ചകള്‍ക്കിടയില്‍ ദില്ലിയിലെ 7 ലോക്‌സഭാ സീറ്റുകളില്‍ ഒരു സീറ്റാണ് എഎപി കോണ്‍ഗ്രസിന് ഓഫര്‍ ചെയ്തത്. എന്നാല്‍ 3 സീറ്റുകള്‍ എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു കോണ്‍ഗ്രസ്. മെയ് 12 നാണ് ദില്ലിയില്‍ തിരഞ്ഞെടുപ്പ്. മെയ് 23 ന് വോട്ടെണ്ണല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here