വയനാട് മാത്രമല്ല, കേരളത്തില്‍ ഒരു പ്രദേശവും പാക്കിസ്ഥാനല്ല; വിഷംതുപ്പുന്ന വര്‍ഗീയതയ്ക്ക് മുന്നില്‍ പ്രതികരിക്കാന്‍ പോലും യുഡിഎഫിനോ, കോണ്‍ഗ്രസിനോ കഴിയുന്നില്ല

പാലക്കാട്: വയനാട് പാക്കിസ്ഥാനാണെന്ന ആര്‍എസ്എസ് പ്രചാരണത്തിന് മുന്നില്‍ കോണ്‍ഗ്രസ് സ്തംഭിച്ചുനില്‍ക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ആര്‍എസ്എസും അമിത്ഷായും മോദിയും യോഗി ആദിത്യനാഥും നടത്തന്ന വര്‍ഗീയ പരാമര്‍ശത്തിന് മുന്നില്‍ കോണ്‍ഗ്രസ് വിറങ്ങലിച്ച് നില്‍ക്കുകയാണ്. കേരളം പാക്കിസ്ഥാനാണെന്ന പരാമര്‍ശത്തിന് പിന്നാലെയാണ് വയനാടിനെ പാക്കിസ്ഥാനാക്കുന്നത്.

വയനാട് മാത്രമല്ല, കേരളത്തില്‍ ഒരു പ്രദേശവും പാക്കിസ്ഥാനല്ല. വിഷംതുപ്പുന്ന വര്‍ഗീയതയ്ക്ക് മുന്നില്‍ ഒന്നു പ്രതികരിക്കാന്‍ പോലും യുഡിഎഫിനോ, കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിനോ കഴിയുന്നില്ല.

ലീഗിന്റെ കൊടി പാക്കിസ്ഥാന്‍ കൊടിയെന്ന് പ്രചരിപ്പിച്ചിട്ടും തങ്ങള്‍ ഉപയോഗിച്ചത് പാക്കിസ്ഥാന്‍ കൊടിയെന്ന് പറഞ്ഞിട്ടും ലീഗിന് പ്രതികരണമില്ല. തങ്ങള്‍ ഉപയോഗിച്ചത് പാക്കിസ്ഥാന്‍ കൊടിയല്ലെന്ന് പറയാത്തതെന്ത്.

തങ്ങള്‍ എഴുതിയ ലേഖനത്തില്‍പോലും ഇക്കാര്യം പറയുന്നില്ല. ഈ സാഹചര്യം ഉണ്ടാക്കിയത് കോണ്‍ഗ്രസാണ്. ലീഗ്- എസ്ഡിപിഐ യോജിപ്പാണ്.

രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമ്പോള്‍ ആര്‍എസ്എസ് അത് വര്‍ഗീയമായി ഉപയേഗിക്കും. അക്കാര്യം മനസിലാക്കേണ്ടത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന് വര്‍ഗീയതയെ ചെറുക്കാന്‍ കഴിയില്ലെന്നതിന്റെ തെളിവാണിതെന്നും കോടിയേരി ബാലകൃഷ്ണന്‍ പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പിസി ജോര്‍ജ്ജ് എവിടെ പോകുന്നുവോ ആ പാര്‍ടിയുടെ കഥകഴിഞ്ഞു. അദ്ദേഹം എന്‍ഡിഎയിലേക്ക് പോയത് നന്നായി. ചേരേണ്ടവര്‍ ചേര്‍ന്നുവെന്നും ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here