കൊച്ചിയില്‍ നടിയുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാര്‍ലറിലേക്ക് വെടിവെപ്പ് നടത്തിയ കേസില്‍ രണ്ട് പേര്‍ പിടിയിലായി

കൊച്ചിയില്‍ നടിയുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാര്‍ലറിലേക്ക് വെടിവെപ്പ് നടത്തിയ കേസില്‍ രണ്ട് പേര്‍ പിടിയിലായി.

കൊച്ചി സ്വദേശികളായ ബിലാല്‍ വിപിന്‍ എന്നിവരാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. കാസര്‍കോടുനിന്നുള്ള കൊട്ടേഷന്‍ സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇവര്‍ വെടിയുതിര്‍ത്തത് എന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് കൊച്ചിയില്‍ പ്രമുഖ നടിയുടെ ഉടമസ്ഥതയിലുള്ള പനമ്പള്ളി നഗറിലെ ബ്യൂട്ടിപാര്‍ലറിന് നേരെ വെടിവെപ്പുണ്ടായത്. അധോലോക നായകന്‍ രവി പൂജാരിയുടെ ബന്ധത്തിലേക്ക് വിരല്‍ചൂണ്ടുന്ന ഫോണ്‍കോള്‍ വിവരങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.

നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമായിരുന്നു വെടിവെപ്പിന് പിന്നിലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. നടിയുടെ സുഹൃത്തായ ഡോക്ടറിന്റെ മറ്റൊരു സുഹൃത്തായ കൊല്ലം സ്വദേശി ആയ ഡോക്ടറാണ് ഈ സംഭവത്തെ രവി പൂജാരിയുമായി ബന്ധിപ്പിക്കുന്നത്. ഇയാള്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരം പെരുമ്പാവൂരിലുള്ള ഒരു കൊട്ടേഷന്‍ സംഘമാണ് നടിയുടെ ബ്യൂട്ടിപാര്‍ലര്‍ ആക്രമിക്കാനുള്ള കൊട്ടേഷന്‍ ഏറ്റെടുത്തത്.

തുടര്‍ന്ന് ഈ സംഘം കാസര്‍കോട് ഉള്ള മറ്റൊരു കൊട്ടേഷന്‍ സംഘത്തെ കൃത്യം ഏല്‍പ്പിക്കുകയായിരുന്നു. ഇവരുടെ നിര്‍ദ്ദേശപ്രകാരമാണ് കൊച്ചി സ്വദേശികളായ ബിലാല്‍ വിപിന്‍ എന്നിവര്‍ നടിയുടെ ഉടമസ്ഥതയിലുള്ള പനമ്പള്ളി നഗറിലെ ബ്യൂട്ടിപാര്‍ലര്‍ ആക്രമിച്ചത്.

തുടര്‍ന്ന് മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ പിടികൂടുകയായിരുന്നു.

കസ്റ്റഡിയിലുള്ള പ്രതികളില്‍നിന്ന് കൃത്യത്തില്‍ പങ്കാളികളായ മറ്റുള്ളവരെക്കുറിച്ച് അന്വേഷണസംഘം തെളിവുകള്‍ ശേഖരിക്കുന്നുണ്ട്. സംഭവത്തില്‍ പങ്കാളിയായ കൊല്ലം സ്വദേശിയായ ഡോക്ടര്‍ ഇപ്പോള്‍ വിദേശത്താണ് ഉള്ളത്. ആക്രമണത്തിനു ഉപയോഗിച്ച് തോക്കുകളും പ്രതികളില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News