ഇടതുപക്ഷം മുന്നേറും; കേരളത്തിന്റെ മണ്ണില്‍ എല്‍ഡിഎഫിന് തകര്‍പ്പന്‍ വിജയം ജനങ്ങള്‍ സമ്മാനിക്കും; കോടിയേരി ബാലകൃഷ്ണന്‍

വര്‍ഗസമരത്തിന്റെ ഭാഗവും രാഷ്ട്രീയ പോരാട്ടവുമായാണ് രാജ്യത്തെ തെരഞ്ഞെടുപ്പിനെ കമ്യൂണിസ്റ്റുകാര്‍ കാണുന്നത്. ഇതില്‍ ഓരോ കക്ഷിയും അവതരിപ്പിക്കുന്ന പ്രകടനപത്രികകള്‍ ഇക്കാര്യത്തില്‍ മാറ്റുരയ്ക്കുന്നതാണ്. എന്നാല്‍ വോട്ട് തട്ടാനുള്ള ഒരു സൂത്രമെന്ന നിലയിലാണ് പ്രകടനപത്രികകളെ ബൂര്‍ഷ്വാ പാര്‍ടികള്‍ പൊതുവില്‍ സമീപിക്കുന്നത്.

ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ക്ക് അത്രമാത്രം വിലയേ അവര്‍ കല്‍പ്പിക്കുന്നുള്ളു. പക്ഷേ, തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് കൊടുക്കുന്ന ഉറപ്പ് പാലിക്കണമെന്ന കാര്യത്തില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് നിര്‍ബന്ധമുണ്ട്.

ഇന്ത്യയിലാദ്യമായി കമ്യൂണിസ്റ്റുകാര്‍ ബാലറ്റിലൂടെ അധികാരത്തില്‍ വന്ന 1957 ലെ ഇ എം എസ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പുകാലത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കാന്‍ നടപടിയെടുത്തു.

ആ പാരമ്പര്യം പിന്തുടരുകയാണ് പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍. പ്രകടനപത്രികയിലെ ഓരോ ഇനവും എത്രത്തോളം നടപ്പാക്കിയെന്നതിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് ആയിരംദിനം പൂര്‍ത്തിയാക്കിയപ്പോള്‍ പ്രസിദ്ധീകരിച്ചു.

എന്നാല്‍, അങ്ങനെയൊരു പ്രോഗ്രസ് കാര്‍ഡ്, അഞ്ചാണ്ട് ഭരണം പൂര്‍ത്തിയാക്കിയ നരേന്ദ്ര മോഡി പുറത്തിറക്കിയില്ല. അതുചെയ്യാതെ ‘ഒരുവട്ടംകൂടി മോഡി സര്‍ക്കാര്‍’ എന്ന മുദ്രാവാക്യവുമായി പ്രകടനപത്രിക ബിജെപി പുറത്തിറക്കി.

ദുഷ്‌ചെയ്തികളുടെ ഘോഷയാത്രയായിരുന്നുവല്ലോ ബിജെപി ഭരണം. കള്ളപ്പണം വിദേശത്തുനിന്ന് പിടിച്ചെടുത്ത് ഓരോരുത്തരുടേയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിച്ചില്ല.

പെട്രോള്‍ വില കുറയ്ക്കുകയോ വിലക്കയറ്റം തടയുകയോ ചെയ്തില്ല. റഫേല്‍ വിമാനയിടപാട് ഉള്‍പ്പെടെയുള്ളവയിലൂടെ അഴിമതി വര്‍ധിപ്പിച്ചു. നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവയിലൂടെ സമ്പദ്ഘടന തകര്‍ത്തു.

ഇട്ട പണം കിട്ടാന്‍ ബാങ്കില്‍ ക്യൂ നിന്ന് 105 പേര്‍ മരിച്ചു. നോട്ട് നിരോധനം കാരണം നഷ്ടപ്പെട്ടത് 15 ലക്ഷം തൊഴിലാണ്. ഇതേപ്പറ്റിയൊന്നും മിണ്ടാതെ ഒരു വര്‍ഷത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് ഇരട്ടിവരുമാനം, 2020 ഓടെ എല്ലാവര്‍ക്കും പാര്‍പ്പിടം, 2024 ല്‍ എല്ലാവര്‍ക്കും കുടിവെള്ളം തുടങ്ങിയ സ്വപ്നങ്ങള്‍ ബിജെപി വിതറി
അതേ അവസരത്തില്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലാകട്ടെ അഞ്ചുകോടി ദരിദ്രകുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നും കര്‍ഷകര്‍ക്ക് രക്ഷനല്‍കുന്ന പദ്ധതികള്‍ നടപ്പാക്കുമെന്നും വാഗ്ദാനം ചെയ്യുന്നു.

കമ്യൂണിസ്റ്റുകാരുടെ മുന്‍കൈയില്‍ കിസാന്‍സഭയുടെ നേതൃത്വത്തില്‍ നടന്ന ലോങ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള കര്‍ഷകരുടെ ദേശീയപ്രക്ഷോഭങ്ങള്‍ രാജ്യത്തെ മാറ്റിമറിച്ചു.

ഇതിന്റെ ചൂടേറ്റാണ് കര്‍ഷകരക്ഷാ പദ്ധതികള്‍ ബിജെപിയും കോണ്‍ഗ്രസും മത്സരിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷേ, ഈ രണ്ട് കൂട്ടരും വോട്ടിനുവേണ്ടി നല്‍കുന്ന മധുരവാക്ക് ഭരണത്തിലേറിയാല്‍ വിസ്മരിക്കും. നാല്‍പ്പത്തെട്ട് വര്‍ഷം മുമ്പാണ് ‘ഗരീബി ഹഠാവോ’ എന്ന മുദ്രാവാക്യം കോണ്‍ഗ്രസ് മുഴക്കിയത്.

എന്നാല്‍, അതിപ്പോഴും കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ഇടം നേടിയിരിക്കുന്നു. ഇതിനുശേഷം ബിജെപിയും ഒന്നിലധികം തവണ ഭരിച്ചു. ഇരുകൂട്ടരും ദരിദ്രരെ മറന്നു. പ്രകടനപത്രികയില്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികള്‍ക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന് വ്യക്തത വരുത്തിയിട്ടില്ല.

എന്നാല്‍, വിശന്നും ചികിത്സ കിട്ടാതെയും മരിക്കാത്തവരുടെ ഇന്ത്യക്കുവേണ്ടിയുള്ള കാഴ്ചപ്പാടാണ് സിപിഐ എം പ്രകടനപത്രികയിലുള്ളത്. കോണ്‍ഗ്രസ്, ബിജെപി, സിപിഐ എം പ്രകടനപത്രികകള്‍ താരതമ്യം ചെയ്യുന്ന ഏത് നിഷ്പക്ഷമതിയും രാജ്യത്തിന്റെ ഭാവിക്ക് സിപിഐ എമ്മിന്റെ കാഴ്ചപ്പാടാണ് ശരിയെന്ന് സമ്മതിക്കും.

മിനിമം വേതനം 18,000 രൂപയാക്കണമെന്നാണ് സിപിഐ എം പ്രകടനപത്രിക നിര്‍ദേശിക്കുന്നത്. സാമൂഹ്യരാഷ്ട്രീയസാമ്പത്തിക വിഷയങ്ങളില്‍ ബൂര്‍ഷ്വാ രാഷ്ട്രീയകക്ഷികളില്‍നിന്ന് വ്യത്യസ്തമായി വ്യക്തമായ ബദല്‍പാത സിപിഐ എം അവതരിപ്പിക്കുന്നു.

ഇത് നവലിബറല്‍ നയങ്ങളേയും ഉദാരവല്‍ക്കരണ സാമ്പത്തിക നയത്തേയും നിരാകരിക്കുന്ന കാഴ്ചപ്പാടാണ്. പാവങ്ങളേയും പണിയെടുക്കുന്നവരേയും രക്ഷിക്കുന്നതിന് പണം കണ്ടെത്തുന്നതിനുവേണ്ടി അതി സമ്പന്നര്‍ക്ക് നികുതി ചുമത്തുക, കോര്‍പറേറ്റ് നികുതികള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

മതനിരപേക്ഷജനാധിപത്യ റിപ്പബ്ലിക്കിനെ സംരക്ഷിക്കുക എന്നതിനൊപ്പം എല്ലാവര്‍ക്കും ആരോഗ്യവും വിദ്യാഭ്യാസവും ഭരണഘടന അവകാശമായി പ്രഖ്യാപിക്കുന്നു. സാധാരണ ജനങ്ങള്‍ക്ക് മാന്യമായ ജീവിതം ഉറപ്പുനല്‍കുന്നു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷ ഇടപെടല്‍കൊണ്ട് നടപ്പാക്കിയ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ദിനം 100 എന്നത് 200 ആക്കുമെന്ന് സിപിഐ എം വ്യക്തമാക്കുന്നു.

തീവ്രഹിന്ദുത്വനിലപാട് ആവര്‍ത്തിച്ച് ബിജെപി പ്രകടനപത്രിക

പാര്‍ലമെന്റിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം, ന്യൂനപക്ഷ കമീഷന് സ്റ്റാറ്റിയൂട്ടറി പദവി, മുസ്ലിം സബ്പ്ലാന്‍, ആള്‍കൂട്ട ആക്രമണത്തിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം, സ്വകാര്യമേഖലയില്‍ സംവരണം തുടങ്ങിയവ സിപിഐ എം നിര്‍ദേശിക്കുന്നു.

പഞ്ചവത്സരപദ്ധതി നയം അവസാനിപ്പിക്കുകയും ആസൂത്രണ കമീഷന്‍ നിര്‍ത്തലാക്കുകയും ചെയ്തു 2015 ജനുവരി 1 ന് മോഡി ഒരു പ്രഖ്യാപനത്തിലൂടെ. പകരം ‘നീതി ആയോഗ്’ എന്ന പേരില്‍ ഇഷ്ടക്കാരെ ചേര്‍ത്തുകൊണ്ടുള്ള ഒരു സമിതിയെ നിയോഗിക്കുകയും ചെയ്തു.

പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെയും, രാഷ്ട്രീയ പാര്‍ടികളുമായോ ബന്ധപ്പെട്ട സമിതികളുമായോ കൂടിയാലോചിക്കുകയും ചെയ്യാതെയാണ് ആസൂത്രണ കമീഷന്‍ പ്രധാനമന്ത്രി അടച്ചുപൂട്ടിയത്. ആസൂത്രണ കമീഷന്‍ പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനം സിപിഐ എം നല്‍കുന്നു.

ഇക്കാര്യത്തില്‍ കോണ്‍ഗ്രസും വാക്കാല്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. പക്ഷേ, ഒരു നയം നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസിന്റെ ആത്മാര്‍ഥയില്ലായ്മ തെളിയുന്നുണ്ട്. 2016 മേയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആദ്യം ചെയ്തത്, പഞ്ചവത്സര പദ്ധതിയും വാര്‍ഷികപദ്ധതികളും സംസ്ഥാന ആസൂത്രണ കമീഷനും തുടരുമെന്ന തീരുമാനമെടുക്കുകയായിരുന്നു. അത് നടപ്പാക്കി. ഇത്തരമൊരു നടപടി കോണ്‍ഗ്രസിന് അധികാരം കിട്ടിയ ഒരു സ്ഥലത്തും നടപ്പാക്കിയിട്ടില്ല.

തീവ്രഹിന്ദുത്വ നിലപാട് ആവര്‍ത്തിച്ചിരിക്കുകയാണ് ബിജെപി പ്രകടനപത്രിക. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കും, ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370–ാം വകുപ്പ് പ്രകാരം റദ്ദാക്കും, ഏകസിവില്‍ കോഡ് നടപ്പാക്കുമെന്നും ബിജെപി ആവര്‍ത്തിച്ചിരിക്കുകയാണ്.

ശബരിമലയെപ്പറ്റി നടത്തിയിരിക്കുന്ന പരാമര്‍ശം ജനങ്ങളെ കബളിപ്പിക്കലാണ്. പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നല്‍കുന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി ജാതിമതവര്‍ഗീയ വേര്‍തിരിവ് സൃഷ്ടിക്കേണ്ട ഒന്നല്ല. ഭരണഘടനാ ബെഞ്ചിന്റെ വിധിയെപ്പറ്റിയുള്ള വ്യത്യസ്ത ഹര്‍ജികളില്‍ ഇതിനകം വാദം പൂര്‍ത്തിയായിട്ടുണ്ട്.

എന്നിട്ടും ഈ വിഷയം ഫലപ്രദമായി സുപ്രീംകോടതിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രകടനപത്രികയില്‍ പറയുന്നത്. ഇത് വണ്ടിക്കുപിന്നില്‍ കുതിരയെ കെട്ടലാണ്. ഈ വിഷയത്തില്‍ കോടതിവിധിയെ നിരാകരിക്കുന്ന നടപടികളൊന്നും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരുന്നില്ല. എന്നിട്ടാണിപ്പോള്‍ പുതിയ വാമൊഴി.

ഇടതുപക്ഷത്തിന് വ്യക്തമായ നയമുണ്ട്

പശുവിന്റെ പേരില്‍ നടന്ന ആള്‍ക്കൂട്ട ആക്രമണങ്ങളെ കോണ്‍ഗ്രസ് പ്രകടനപത്രിക വാക്കുകൊണ്ട് അപലപിച്ചിട്ടുണ്ട്. പക്ഷേ, ഇതടക്കമുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസിന് ചാഞ്ചാട്ടമാണ്.

എന്നാല്‍, ഇടതുപക്ഷത്തിന് വ്യക്തമായ നയമുണ്ട്. പശുവിനെ ദൈവമായി ആരാധിക്കുന്നവര്‍ക്ക് അങ്ങനെയാകാം. പശുവിനെ വളര്‍ത്താനും ആവശ്യമുള്ളപ്പോള്‍ വില്‍ക്കാനുള്ള അവകാശം കര്‍ഷകനുണ്ട്.

നിയമംമൂലമുള്ള ഗോവധ നിരോധനത്തിനും ഇടതുപക്ഷം അനുകൂലമല്ല. ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍ ഭരണകൂടവും ആള്‍ക്കൂട്ട ആക്രമിസംഘവും ഇടപെടാന്‍ പാടില്ല. ഗോമാംസം കഴിക്കണമോ പച്ചക്കറി കഴിക്കണമോ എന്നത് ജനങ്ങളുടെ സ്വാതന്ത്ര്യത്തിന് വിടുക. ഇങ്ങനെയൊരു നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന് കഴിയുമോ ?

ദളിതരേയും പിന്നോക്ക വിഭാഗങ്ങളേയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം. അടിച്ചമര്‍ത്തപ്പെട്ടവരുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് അടിസ്ഥാനപരമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ആവശ്യമാണ്. അതിന് സമഗ്രമായ കാര്‍ഷിക വിപ്ലവവും തൊഴില്‍മേഖലയുടെ പൊളിച്ചെഴുത്തും ആവശ്യമാണ്.

ഇതിന് ഇണങ്ങുന്ന തെരഞ്ഞെടുപ്പ് പ്രകടനപത്രിക കോണ്‍ഗ്രസിന്റെയോ ബിജെപിയുടെയോ അല്ല. അടിച്ചമര്‍ത്തലിനും ചൂഷണത്തിനും വിധേയരാകുന്ന കോടാനുകോടി മനുഷ്യരുടെ മോചനത്തിന്റെ വഴിയാണ് കമ്യൂണിസ്റ്റ് പാര്‍ടികളുടെ പ്രകടനപത്രിക.

ജനപക്ഷത്തെ ഈ പ്രകടനപത്രികയുടെകൂടി കരുത്തിലാണ് കേരളത്തില്‍ എല്‍ഡിഎഫ് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതിനിടെ മനോരമമാതൃഭൂമി ചാനലുകള്‍ നടത്തിയ അഭിപ്രായ സര്‍വേകള്‍ യുഡിഎഫിനും ബിജെപിക്കും വേണ്ടിയുള്ള ദാസ്യപ്പണിയാണെന്ന് അവരുടെ കൂട്ടത്തിലുള്ളവര്‍പോലും സമ്മതിക്കുന്നുണ്ട്.

2004 ല്‍ ചില മാധ്യമ സര്‍വേകളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 14 സീറ്റാണ് പ്രവചിച്ചത്്. എന്നാല്‍, ഫലം വന്നപ്പോള്‍ കോണ്‍ഗ്രസിന് ഒറ്റ സീറ്റും കിട്ടിയില്ല. എല്‍ഡിഎഫിന് ലഭിച്ചതാകട്ടെ 18 സീറ്റും. ഇപ്പോള്‍ ദേശീയപത്രമായ ‘ദ ഹിന്ദു’, സിഎസ്ഡിഎസ്, ലോക്‌നീതി നെറ്റ് വര്‍ക്ക് എന്നിവയുമായി ചേര്‍ന്ന് നടത്തിയ ദേശീയ സര്‍വേയില്‍ കേരളത്തില്‍ എല്‍ഡിഎഫിന് വ്യക്തമായ മുന്നേറ്റം പ്രവചിച്ചിട്ടുണ്ട്.

ജനങ്ങളെ കബളിപ്പിക്കുന്ന സര്‍വേഫലങ്ങളൊന്നും ഞങ്ങള്‍ കണക്കിലെടുക്കുന്നില്ല. ഒരിടത്തുപോലും താമര വിരിയില്ല. യുഡിഎഫിന് മേല്‍കൈ ഉണ്ടാകുകയുമില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും നാട് അഭൂതപൂര്‍വമായ വരവേല്‍പ്പാണ് നല്‍കുന്നത്. മോഡി സര്‍ക്കാരിനെതിരായ ഭരണവികാരം ശക്തമാണ്.

മുന്‍ കോണ്‍ഗ്രസ്‌യുഡിഎഫ് ഭരണങ്ങളോടും അമര്‍ഷം ഇപ്പോഴും ജനങ്ങളിലുണ്ട്. എന്നാല്‍, എല്‍ഡിഎഫ് ഭരണത്തോടുള്ള കൂറ് നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ കേരളത്തിന്റെ മണ്ണില്‍ എല്‍ഡിഎഫിന് തകര്‍പ്പന്‍ വിജയം ജനങ്ങള്‍ സമ്മാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News