മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡോ.ഡി ബാബുപോള്‍ അന്തരിച്ചു

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.ഡി ബാബുപോള്‍ (78) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 12.10ഓടെയായിരുന്നു അന്ത്യം.

ഒരാഴ്ചയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചീഫ് സെക്രട്ടറിയുടെ റാങ്കില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായാണ് സര്‍വീസില്‍നിന്ന് വിരമിച്ചത്.

തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള ഓംബുഡ്‌സ്മാനായും പ്രവര്‍ത്തിച്ചു. നിലവില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) അംഗമാണ്.

സര്‍ക്കാര്‍ സര്‍വീസില്‍ പ്രധാന പദവികളിലും വിവിധ വകുപ്പുകളുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കൊച്ചി തുറമുഖ ട്രസ്റ്റ് ചെയര്‍മാന്‍, ടൈറ്റാനിയം എംഡി, കെഎസ്ആര്‍ടിസി ചീഫ് എക്‌സിക്യൂട്ടീവ്, ഗതാഗത കമീഷണര്‍ തുടങ്ങിയ പദവികളിലും സേവനമനുഷ്ഠിച്ചു.

സര്‍വീസില്‍നിന്ന് വിരമിച്ചശേഷവും പൊതുരംഗത്ത് സജീവമായിരുന്നു. നാല്‍പ്പതോളം കൃതികള്‍ രചിച്ചിട്ടുണ്ട്. ‘വേദശബ്ദരത്‌നാകരം’ എന്ന ബൈബിള്‍ വിജ്ഞാനകോശം 2000ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരമുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായി.

കവടിയാര്‍ മമ്മീസ് കോളനിയിലെ ചീരോത്തോട്ടം വീട്ടിലായിരുന്നു താമസം. ഭാര്യ: പരേതയായ അന്ന ബാബുപോള്‍ (നിര്‍മല). മക്കള്‍: മറിയം ജോസഫ്, ചെറിയാന്‍ സി പോള്‍. മരുമക്കള്‍: സതീഷ് ജോസഫ്, ദീപ. മുന്‍ വ്യോമസേന സെക്രട്ടറിയും യുപിഎസ്‌സി അംഗവുമായിരുന്ന കെ റോയി പോള്‍ സഹോദരനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here