അശോക് മോച്ചിയും കുത്തബ്ദീന്‍ അന്‍സാരിയും വടകരയില്‍; പി ജയരാജന് വേണ്ടി പ്രചാരണത്തിനിറങ്ങും

വിഷു ദിനത്തിൽ വടകരയിലെ ഇടത് സ്ഥാനാർഥി പി ജയരാജന് വിജയാശംസ നേരാനും പ്രചരണത്തിനുമായി ഗുജറാത്തിൽ നിന്ന് 2 പേരെത്തി.

വർഗീയതക്കെതിരായ പോരാട്ടത്തിൽ പി ജയരാജന് വേണ്ടി പ്രചരണത്തിനിറങ്ങുമെന്ന് കുത്തബ്ധീൻ അൻസാരിയും അശോക് മോച്ചിയും അറിയിച്ചു. ഗുജറാത്ത് കലാപ കാലത്ത് ഇരയും വേട്ടക്കാരനുമായി മാധ്യമങ്ങളിൽ നിറഞ്ഞവരാണ് ഇരുവരും.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ഏടായ ഗുജറാത്ത് കലാപ സമയത്തെ ഇവരുടെ മുഖങ്ങൾ ആരും മറന്നു കാണില്ല. ജീവന് വേണ്ടി തൊഴു കൈയ്യോടെ നിന്ന കുത്തബ്ധീൻ അൻസാരിയും കൊലവിളി മുഴക്കി നിൽക്കുന്ന അശോക് മോച്ചിയും.

മുമ്പും ഇവരൊരുമിച്ച് കണ്ണൂരിൽ വന്നിട്ടുണ്ടെങ്കിലും ഇത്തവണ എത്തിയത് വിഷു ദിനത്തിൽ പി ജയരാജന്റെ പാട്യത്തെ വീട്ടിലേക്ക്. പി ജയരാജനുമായി സൗഹൃദം സൂക്ഷിക്കുന്ന ഇരുവരും കേക്കുമായെത്തി മധുരം പങ്കിട്ടു. ഒരുമിച്ച് വിഷു സദ്യയും ഉണ്ടു.

പിന്നീട് അൽപ്പം രാഷ്ടീയ ചർച്ച. മോഡി എന്താണെന്ന് ഗുജറാത് മാത്രമല്ല, കഴിഞ്ഞ 5 വർഷം കൊണ്ടു ഇന്ത്യയിലെ ജനം മുഴുവൻ അനുഭവിച്ചു എന്നു കുതുബുദ്ധീൻ അൻസാരി പറഞ്ഞു.

മോഡി ഉയർത്തുന്ന ആശയങ്ങളെ പ്രതിരോധിക്കാൻ ജയരാജൻ ജയിക്കണം എന്നതിനാൽ ആണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നതെന്ന് അശോക് മോച്ചിയും പറഞ്ഞു.

വിഷു ദിനത്തിൽ കുത്തബ്ധീൻ അൻസാരിയും അശോക് മോച്ചിയും വീട്ടിലെത്തിയതിലുള്ള സന്തോഷത്തിലായിരുന്നു പി ജയരാജനും കുടുംബവും. പി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇവർ രണ്ട് പേരും ഇന്നുമുതൽ വടകര മണ്ഡലത്തിലുണ്ടാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News