കെ സുധാകരന്റെ വിശ്വസ്തനായ കണ്ണൂരിലെ കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു. ഡിസിസി മുൻ ജനറൽ സെക്രട്ടറി പ്രദീപ് വട്ടിപ്രം ആണ് കോൺഗ്രസ് വിട്ട് സിപിഐഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത്.
കെ സുധാകരൻ ബി ജെ പിയുമായി രഹസ്യധാരണയുണ്ടാക്കിയതായി പ്രദീപ് വട്ടിപ്രം പറഞ്ഞു. കണ്ണൂർ ഡിസിസി ഓഫിസ് നിർമ്മാണത്തിന്റെ മറവിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്നും പ്രദീപ് വട്ടിപ്രം ആരോപിച്ചു.
കെ.എസ്.യു വിലൂടെ പൊതു രംഗത്തെത്തിയ പ്രദീപ് വട്ടിപ്രം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്നു. കെ സുധാകരന്റെ വിശ്വസ്തനായ പ്രദീപ് ഡിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.
എന്നാൽ കണ്ണൂർ ഡിസിസി ഓഫിസ് കെട്ടിട നിർമാണത്തിന്റെ മറവിൽ നടന്ന കോടികളുടെ അഴിമതി ചൂണ്ടിക്കാട്ടിയതോടെ പ്രദീപ് കെ സുധാകരന്റെ അപ്രീതിക്ക് പാത്രമായി.
ഇതോടെ സംഘടനാ ചുമതലകളിൽ നിന്നും സുധാകരൻ പ്രദീപനെ പൂർണമായും മാറ്റി നിർത്തി. തൊക്കിലങ്ങാടി ഹൈസ്കൂളിലെ നിയമനങ്ങളിൽ സുധാകരന്റെ നേതൃത്വത്തിൽ നടത്തിയ സാമ്പത്തിക ക്രമക്കേടുകളും പ്രദീപ് വട്ടിപ്രം തുറന്ന് കാട്ടി.
സുധാകരൻ ബിജെപി യുമായി രഹസ്യ ബന്ധം ഉണ്ടാക്കിയതായി പ്രദീപ് വട്ടിപ്രം പറഞ്ഞു. അമിത് ഷായുടെ അജണ്ടക്കനുസരിച്ച് ആണ് സുധാകരന്റെ പ്രവർത്തനങളെന്നും പ്രദീപ് വട്ടിപ്രം ആരോപിച്ചു .
മതനിരപേക്ഷ രാഷ്ടീയം ശക്തിപ്പെടുത്താനാണ് സി പി ഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നും പ്രദീപ് അറിയിച്ചു. സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ, കെപി സഹദേവൻ, കെകെ രാഗേഷ് എംപി എന്നിവരുടെ നേതൃത്വത്തിൽ പ്രദീപനെ സ്വീകരിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here